ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് തൊമ്മനും മക്കളും. സിനിമയിൽ നിറഞ്ഞാടിയ രാജൻ പി. ദേവ്, മമ്മൂട്ടി, ലാൽ എന്നിവരെ എത്രകാലം കഴിഞ്ഞാലും മലയാളികൾ മറക്കില്ല.
എന്നാൽ സിനിമയിൽ മമ്മൂട്ടിക്കും ലാലിനും പകരം മറ്റ് രണ്ടു പേരെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ഷാഫി. ഒരു സ്വകാര്യ എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൊമ്മനും മക്കളും എന്ന സിനിമയുടെ ആദ്യ കാസ്റ്റിംഗിനെക്കുറിച്ച് ഷാഫി മനസ് തുറന്നത്.
"തൊമ്മനും മക്കളും എന്ന ചിത്രം ആദ്യം ആലോചിച്ചത് അന്നത്തെ യുവനിരയെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു. മമ്മൂട്ടിയുടെ റോളിൽ പൃഥ്വിരാജും ലാലിന്റെ റോളിൽ ജയസൂര്യയുമാണ് അഭിനയിക്കാനിരുന്നത്'.
"പിന്നീടത് നടക്കാതെ പോയി അങ്ങനെയാണ് പിന്നീട് മമ്മുക്കയോട് കഥ പറയുന്നതും. മമ്മുക്ക ചെയ്യാമെന്ന് ഏൽക്കുന്നതും. അതിലെ ഹ്യൂമറൊക്കെ അന്നത്തെ യുവ താരങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വിധമാണ് എഴുതിയിരുന്നത്. മമ്മുക്കയും, ലാലും വന്നപ്പോൾ ഞങ്ങൾ അവരുടെ രീതിയിലേക്ക് മാറ്റിയെഴുതിയില്ല'.
"പക്ഷേ എന്നിട്ടും യുവതാരങ്ങൾ ചെയ്യുന്നതിനേക്കാൾ മുകളിൽ പോയി.അവരുടെ എക്സ്പീരിയൻസിന്റെ ഗുണമാണത്’. ഷാഫി പറഞ്ഞു.
തൊമ്മനും മക്കളിൽ നായകന്മാരായി തീരുമാനിച്ചിരുന്നത് മറ്റ് രണ്ടു പേരെ: മനസ് തുറന്ന് ഷാഫി
12:14 PM Dec 05, 2020 | Deepika.com