ശക്തമായ കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു കിരീടം. ശക്തമായ അച്ഛന്-മകന് ബന്ധമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. തിലകന്റെ കോൺസ്റ്റബിൾ അച്യുതൻ നായരും മോഹൻലാലിന്റെ സേതുമാധവനും ഇന്നും മലയാളി മനസിൽ ഒരു നൊമ്പരമാണ്.
യഥാർഥ സംഭവത്തിൽ നിന്നാണ് "കിരീടം' എന്ന ചിത്രത്തിന്റെ ത്രഡ് കഥകളുടെ തമ്പുരാനായ ലോഹിതദാസിന് വീണു കിട്ടുന്നത്. കേശവൻ എന്ന് പേരുള്ള ഒരു നാട്ടുചട്ടമ്പിയെ മദ്യലഹരിയിൽ ആശാരി അടിച്ചുവീഴ്ത്തിയ സംഭവമാണ് കിരീടമെന്ന ചിത്രത്തിന്റെ പിറവിക്ക് കാരണം.
ചാലക്കുടിയിലെ കുപ്രസിദ്ധനായ ഒരു റൗഡിയുണ്ടായിരുന്നു കേശവൻ. കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി. അക്കാലത്ത് കേശവന്റെ പേര് പ്രദേശത്തെ നാട്ടിൻപുറങ്ങളെ വിറപ്പിച്ചിരുന്നു.
അക്കാലത്ത് തിരുവനന്തപുരത്തു നിന്നും ചാലക്കുടിയിൽ എത്തിയ ആശാരി ഒരിക്കൽ ചന്തയിൽ വച്ച് കേശവനെ ആളറിയാതെ തല്ലി പതംവരുത്തി. കള്ളിറങ്ങിയപ്പോൾ ഭയന്നുവിറച്ച ആശാരി കുടുംബത്തെ കൂട്ടി നാടുവിടുകയായിരുന്നു. ഈ സംഭവമാണ് ലോഹി പിന്നീട് സിനിമയാക്കി രൂപപ്പെടുത്തിയത്.
ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയിലാണ്. കിരീടത്തിന് തുടർച്ചയായി പിന്നീട് "ചെങ്കോൽ' എന്ന ചിത്രവും ഇതേടീം അണിയിച്ചൊരുക്കിയിരുന്നു.