ദുബായിലെ അന്താരാഷ്ട്ര പരസ്യമോഡലും മലയാളിയുമായ എട്ടുവയസുകാരൻ ഐസിൻ ഹാഷ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷങ്ങളിലെത്തുന്ന "നിഴൽ’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ഐസിൻ അവതരിപ്പിക്കുന്നത്.
അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. കിൻഡർ ജോയ്, ഫോക്സ്വാഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവേ, ഹെയ്ൻസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ "എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്.
ദുബായ്, അബുദാബി സർക്കാരുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്.
ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ തന്റെ ആറാമത്തെ വയസിൽ ഇന്റർവ്യൂ ചെയ്ത് അന്താരാഷ്ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്.
ദുബായിയിൽ താമസമാക്കിയ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി ലുല്ലു ഹാഷിന്റെയും മകനാണ് ഐസിൻ. രണ്ടരവയസുകാരിയായ ഹവാസിൻ ഹാഷ് ഏക സഹോദരിയാണ്.
എസ്.സഞ്ജീവ് തിരക്കഥയെഴുതിയ ഈ നിഴൽ സംവിധാനം ചെയ്യുന്നത് പ്രമുഖ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ നിര്‍മാതാക്കളാണ്. ദീപക് ഡി. മേനോന് ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.