മലയാള സിനിമയിലെ താരസംഘടനയായ "അമ്മ’യുടെ കൊച്ചിയിൽ നടന്ന നിർണായക എക്സിക്യൂട്ടീവ് യോഗതീരുമാനങ്ങൾ വലിയ വിമർശനങ്ങളാണ് നേരിടുന്നത്. അംഗങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും അതൃപ്തിയും പരസ്യമായി മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോൾ അത് വാർത്തകൾക്ക് വീര്യവും കൂടി.
പതിനെട്ടോളാം അംഗങ്ങൾ അടങ്ങുന്ന അമ്മയുടെ കമ്മറ്റിയിൽ വളരെ ഗൗരവകരവും നിർണായകവുമായ യോഗത്തിനെത്തിയവർ എട്ടുപേർ മാത്രമാണ്. ഒപ്പം യുവനിരയുടെ അഭാവവും ശ്രദ്ധേയമായി.
അമ്മയുടെ അജീവനാന്ത അംഗവും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമായ ബിനീഷ് കോടിയേരി നേരിടുന്ന വിഷയത്തിൽ സംഘടനയെടുത്ത മൃദുസമീപനം തന്നെയാണ് യോഗത്തിൽ ഏറെ ചൂട് പിടിച്ചത്. ഭൂരിപക്ഷം പേരും സസ്പെൻഷൻ നടപടിയോട് യോജിച്ചിട്ടും അവസാനം തീരുമാനം മാറിമറിഞ്ഞതും വിശദീകരണത്തിലെത്തിച്ചതുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഇവിടെ സമീപകാലത്ത് നടൻ ദിലീപിനോടെടുത്ത നിലപാട് ആരുടെ ഭാഗത്തു നിന്നും വന്നോ അവർ തന്നെ മാറ്റിമറിക്കുകയായിരുന്നു. അതായത് ഒരു സംഘടനക്ക് രണ്ടു നീതി എന്ന് ചുരുക്കം.
യോഗത്തിലെ മറ്റൊരു സുപ്രധാന അജൻഡ സംഘടനാ ജനറൽ സെക്രട്ടറി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശവും നടി പാർവതിയുടെ രാജിയുമാണ്. ഈ വിഷയത്തിൽ ഒരു വിശദീകരണവും ചോദിക്കാതെ നടിയുടെ രാജി സ്വീകരിക്കുകയും ചെയ്തപ്പോൾ അത് "ഇരട്ടത്താപ്പി’ന്റെ "അമ്മ’യുടെ മറ്റൊരു മുഖമായ് മാറി എന്ന വിമർശനത്തിനും ബലം കൂടി.
ഇവിടെ നടൻ ബാബുരാജിന്റെ പുനഃപരിശോധന ആരും ഗൗനിക്കാതെ തള്ളി. സംസ്ഥാന,ദേശീയ,അന്തർ ദേശീയ തലത്തിൽ മികച്ച അംഗീകാരങ്ങൾ നേടിയ നടി നമ്മുടെ താരസംഘടനയിൽ അംഗമല്ലാതിരിക്കുന്നത് എന്തിന്റെ പേരിൽ എന്ന് കാലം ചോദിക്കുമ്പോൾ "അമ്മ ’തന്നെ മറുപടി പറയെട്ടെ..
അമ്മ എടുത്തുചാടി തീരുമാനങ്ങൾ എടുക്കേണ്ട അവശ്യമില്ലെന്നും, സംഘടനയുടെ പല തീരുമാനങ്ങളും വിവാദവും പിന്നീട് തിരുത്തുകയും ചെയ്യേണ്ടി വന്നു എന്ന സുരേഷ് ഗോപിയുടെ ഈ വിഷയത്തോടുള്ള പ്രതികരണം ഇനിയും പഠിക്കാത്തവർക്കുള്ള സൂചനയാണ്. സമാന രീതിയിൽ തന്നെയാണ് നടൻ ദേവനും പ്രീതികരിച്ചത്.
യോഗശേഷം മാധ്യമങ്ങളെ കാണാൻ തയാറാകാതെ വാർത്താക്കുറിപ്പിറക്കിയുള്ള ഭാരവാഹികളുടെ ഓടിപ്പോക്ക് തന്നെയാണ് സത്യത്തിൽ സ്വയം വിനയായത്. യോഗശേഷം തീരുമാനങ്ങൾ നിങ്ങളോട് മുഖ്യഭാരവാഹികൾ സംസാരിക്കുമെന്നാണ് മാധ്യമങ്ങളോട് നേരത്തെ സിദ്ദിഖ് പറഞ്ഞിരുന്നത്. സിദ്ദിഖിന്റെ വാക്കുകൾക്ക് ഒരു വിലയും കൊടുത്തില്ല. ഇത് അമ്മയെ പോലുള്ള സിനിമയെന്ന ജനകീയ കലയുടെ ഒരു പ്രബല സംഘടനക്ക് യോജിച്ചതല്ല. സിനിമ കാണാൻ മാത്രമല്ല, സിനിമാക്കാരെ അറിയാനും ജനത്തിന് അവകാശമുണ്ട്. അവരിലേക്ക് വാർത്ത എത്തിക്കുക എന്നത് മാധ്യമ ധർമവും.
എന്തായാലും അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. എന്നാൽ സംഘടനക്കകത്ത് രാഷ്ട്രീയ നിലപാടുകളും അതിന്റെ ചേരിതിരിവും പ്രകടമായി വരുന്നു എന്നതിന്റെ തെളിവ് കൊച്ചി ഹോളിഡേ സംഭവങ്ങൾ തന്നെയാണ്. നീതിയുടെ പക്ഷവും വിഷയങ്ങളിലെ നിലപാടില്ലാത്ത കാഴ്ചപ്പാടും തിരിച്ചറിയുന്നിടത്താണ് ഏതൊരു സംഘടനയുടെയും വിജയം.
പ്രേംടി.നാഥ്
"അമ്മ’യും "കുട്ടികളി’ലെ ഭിന്നിപ്പും!
05:39 PM Nov 26, 2020 | Deepika.com