തമിഴകത്ത് മങ്ങിയ താരരാഷ്ട്രീയം വീണ്ടും തിരിച്ചുവരുമോ? നടൻ വിജയ്യുടെ ഫാൻസ് സംഘടന പുതിയ രാഷ്ട്രീയ പാർട്ടി രജിസ്ട്രേഷനുമായി തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ അപേക്ഷയാണ് താരരാഷ്ട്രീയ വാർത്തകൾക്ക് ചൂട് പകരുന്നത്.
അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണ് വരുന്നതെങ്കിലും ഇതിന് മാറ്റം വരുമെന്ന് ഫാൻസിനെ ഏകോപിപ്പിക്കുന്ന വിജയ്യുടെ അച്ഛനും സംവിധായകനും ഇപ്പോൾപാർട്ടി സംഘടനയുടെ സെക്രട്ടറിയുമായ എസ്.എ. ചന്ദ്രശേഖർ വെളിപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ സംഘടനാ വാർത്തകൾ വിജയ് നിഷേധിച്ചിട്ടുണ്ടെങ്കിലും അണിയറയിൽ കാര്യങ്ങൾ നീക്കുന്നത് നടൻ തന്നെയാണെന്നതാണ് വാർത്ത. ഫാൻസുകളുടെ ഈ വിഷയത്തിലെ പ്രതികരണങ്ങൾ അറിഞ്ഞ ശേഷം നിലപാടെടുക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന വിജയ്ക്ക് തെന്നിന്ത്യയിൽ ലക്ഷങ്ങളാണ് ആരാധകർ.
അമ്പതുകളിൽ പുരച്ചി തലൈവർ എം.ജി. രാമചന്ദ്രനെടുത്ത ’ഫാൻസ് പൊളിറ്റിക്സ്’ തന്ത്രം പോലെ ഫാൻസ് യൂണിറ്റുകൾ മുഴുവൻ പാർട്ടി ഓഫീസുകളാക്കി മാറ്റുകയാണ് ചന്ദ്രശേഖർ ലക്ഷ്യം വെക്കുന്നത്.
സമാന രീതിയിൽ തന്നെയായിരുന്നു എൻ.ടി. രാമറാവു എന്ന നടൻ എൺപതുകളിൽ തെലുങ്കുദേശം പാർട്ടിയുടെ നായകനാകാൻ പയറ്റിയത്.
തമിഴ്നാടിന്റെ ഇന്നത്ത മങ്ങിയ താരരാഷ്ട്രീയത്തിന്റെ തെളിവാണ് അൻപത് വർഷത്തെ തമിഴ് രാഷ്ട്രീയത്തിൽ സിനിമാക്കാർ ഇല്ലാത്ത ഇന്നത്തെ സംസ്ഥാന ഭരണം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം വന്ന പത്തു മുഖ്യമന്ത്രിമാരിൽ അഞ്ചുപേരും സിനിമാ വ്യവസായത്തിൽ നിന്ന് വളർന്നു വന്നവരാണ് എന്ന ചരിത്രമാണ് ഇപ്പോൾ മാറി മറിഞ്ഞത്.
1969ൽ എം. കരുണാനിധിയിൽ തുടങ്ങി എംജിആറും ജയലളിതയും എന്തിന്, പരിമിതമായ ദിവസങ്ങൾ ജാനകിയുമൊക്കെ പങ്കിട്ട താരമുഖ്യമന്ത്രിമാർ. എന്നാൽ ’പുരട്ചിത്തലൈവിക്ക്’അച്ചടക്കമുള്ള പിന്തുടർച്ചക്കാർ ഇല്ലാതെ പോയി എന്നതാണ് ഇന്നത്തെ പ്രതിസന്ധിയും.
ഈ കാഴ്ചകളിൽ നിന്നാണ് സിനിമാരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു എന്ന് ജനങ്ങൾ കണക്കുകൂട്ടുന്നത്. താരപരിവേഷങ്ങൾക്കപ്പുറം ജനനായകന്മാരാകാൻ വെള്ളിത്തിരയിലെ ശക്തൻമാർക്ക് ഇനി കഴിയുമോ എന്ന ചോദ്യവും പ്രസക്തമാകുന്നത്.
1996ൽ രജനികാന്ത് തിളങ്ങിനിന്ന കാലം മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസുകാരനും മാധ്യമ പ്രവർത്തകനും നടനുമായ ചോരാമ്മസാമി നടത്തിയ ശ്രമം കേന്ദ്ര നേതൃത്വം തള്ളിയതും പാർട്ടി പിളർപ്പും തമിഴ് ലോകം കണ്ടതാണ്. കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും രജനിക്ക് രാഷ്ട്രീയ നിലപാടിൽ ഇപ്പോഴും ’കൺഫ്യൂഷൻ’ തുടരുകയാണ്.
കമൽ ഹാസൻ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സജീവമായിരുന്നു. എന്നാൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞില്ല. രണ്ടുപേർക്കും പ്രായോഗിക രാഷ്ട്രീയത്തോടൊപ്പം നിൽക്കാനോ നിലപാടെടുക്കാനോ സാധിക്കാതെ അഭിപ്രായ പ്രകടനങ്ങളിലും വെറും ഫാൻസ് ക്ലബ്ബുകളിൽ മാത്രം ഒതുങ്ങുന്നതാണോ ജനകീയ നടൻ എന്ന് രാഷ്ട്രീയത്തിൽ എത്തുമ്പോൾ ചിന്തിക്കേണ്ടതുണ്ട്. ഏറെ കൊട്ടിഘോഷിച്ചു പാർട്ടി ഉണ്ടാക്കിയ നടൻ വിജയ്കാന്ത് ഇന്ന് എവിടെ എന്നത് പാഠം തന്നെയാണ്.
ഇവിടെയാണ് യുവനിരയിലെ വിജയ്ക്ക് സിനിമയും രാഷ്ട്രീയവും മറ്റൊരിടത്തും കാണാത്ത വിധം അനിയന്ത്രിതമായ ചരിത്രമുള്ള മണ്ണിൽ വേരുറപ്പിക്കാൻ കഴിയുമോ എന്ന് ചിന്തിക്കണ്ടത്. ഒരു കാര്യം ഉറപ്പാണ്. വിജയ്ക്ക് രാഷ്ട്രീയ പ്രവേശനത്തിന് ഏറ്റവും നല്ല അവസരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ്.
നിലവിലുള്ള ഇമേജ്, പോപ്പുലാരിറ്റി, രാഷ്ട്രീയ സാഹചര്യം, എല്ലാം അനുകൂല ഘടക മാണെങ്കിലും ഗ്ലാമറും വ്യക്തിപൂജയും എത്രകാലം എന്നത് ശരിക്കും പഠിച്ച ആളാണ് വിജയ്യുടെ അച്ഛൻ ചന്ദ്രശേഖർ. വിജയ്യുടെ സമീപ കാല സിനിമകൾ ഉയർത്തിയ വിവാദങ്ങളും വിമർശനങ്ങളും റെയ്ഡും ചോദ്യംചെയ്യലും വൻ വാർത്തയായതാണ്. അതു കൊണ്ട് തന്നെ രാഷ്ട്രീയ നിലപാടിൽ ഏത് മുന്നണിക്കൊപ്പം നിലയുറപ്പിക്കുമെന്നത് തന്നെയാണ് നിലനിൽപ്പിന് നിർണായകം.
പ്രേംടി. നാഥ്