ബാഹുബലിക്കു ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ (രൗദ്രം രണം രുദിരം) വിവാദക്കുരുക്കിൽ. ചരിത്രകഥപറയുന്ന ചിത്രത്തിന്റെ ടീസർ പുറത്തു വന്നതോടെയാണ് രൂക്ഷമായ വിമർശനം സിനിമ നേരിടുന്നത്.
1920കളിൽ തെലുങ്കാന ആദിവാസി സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വിപ്ലവകാരികളായ അല്ലുരി സീതരാമ രാജുവിന്റെയും കോമരം ഭീമിന്റെയും സ്വാതന്ത്ര്യസമര കഥയാണ് സിനിമ പറയുന്നത്.
ടീസറിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ’തൊപ്പി’യാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി തെളിയിച്ചത്. വലിയൊരു വിഭാഗത്തിന്റെ ആരാധനാമൂർത്തിയെ അവഹേളിച്ചു ചരിത്രത്തെ വികലമായി ചിത്രീകരിച്ചുകൊണ്ട് സമൂഹത്തെ അവഹേളിക്കുകയാണെന്ന ആരോപണം ആദ്യം ഉയർത്തിയിരിക്കുന്നത് ബിജെപി സംസ്ഥാനനേതൃത്വം തന്നെയാണ്.
എന്നാൽ രണ്ടു ഗോത്രനേതാക്കളുടെ ജീവിതത്തെ ആസ്പദമാക്കിയാണെങ്കിലും അവരുടെ ജീവിതകഥയല്ലെന്നാണ് സംവിധായകൻ രാജമൗലിയുടെ വാദം. വിദേശ ചിത്രമായ "മോട്ടോർ സൈക്കിൾ ഡയറീസി’ന്റെ പ്രചോദനം ഈ സിനിമക്കുണ്ടെന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്.
450 കോടി മുതൽ മുടക്കിൽ 10 ഭാഷകളിലാണ് സിനിമ റിലീസ് ചെയുന്നത്. സെറ്റിടാൻ തന്നെ 100 കോടി ചെലവായിക്കഴിഞ്ഞു. കോവിഡും ലോക്ക്ഡൗണും കാരണം വൻ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്ന സിനിമ കൂടിയാണ് ആർആർആർ.
അല്ലുരി സീതാരാമരാജുവായ് രാംചരണും കോമരംഭീമായി ജൂണിയർ എൻടിആറുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അഭിനയിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമ കൂടിയാണിത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ഗർ ജോൺസൺ, തമിഴ് നടൻ സമുദ്രക്കനി എന്നിവരും മുഖ്യ താരനിരയിലുണ്ട്. സിവിസി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ധനയ്യയാണ് ചിതം നിർമിക്കുന്നത്.
പ്രേംടി.നാഥ്