സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതി ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹന്. മലയാള സിനിമയുടെ കലാപരവും ഭാവുകത്പരവുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴിക കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്തു എന്നാണ് അവാർഡ് സമിതി ഹരിഹരനിൽ കണ്ട മികവ്.
എം.ടി. വാസുദേവൻ നായർ ചെയർമാനും സംവിധായകൻ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് തെരഞ്ഞെടുത്തത്.
കോഴിക്കോട്ടുകാരനായ ഹരിഹരൻ സ്കൂൾ ചിത്രകല അധ്യാപകൻ ആയിരിക്കെയാണ് സംവിധായകൻ ആകാൻ മോഹിച്ചു മദിരാശി നഗരത്തിൽ എത്തുന്നത്. പിന്നെ ഒട്ടെറെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ. സംവിധാനസഹായിയായി യു. രാജഗോപാൽ, എം. കൃഷ്ണൻ നായർ, എ ബി രാജ്, ജെ സി തോട്ടൻ എന്നിവർക്കൊപ്പം.
1972 ൽ ആദ്യ സിനിമ ലേഡീസ് ഹോസ്റ്റൽ തുടങ്ങി അമ്പതോളം ചിത്രങ്ങൾ. കോളജ് ഗേൾ, ലവ് മാര്യേജ്, ബാബു മോൻ, സുജാത, ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തു മൃഗങ്ങൾ, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, ഒളിയമ്പുകൾ, സർഗം, പരിണയം, എന്ന് സ്വന്തം ജാനകികുട്ടി, മയൂഖം, പഴശ്ശിരാജ.
2013ൽ പുറത്തിറങ്ങിയ ഏഴാമത്തെ വരവാണ് അവസാന ചിത്രം. ഇതിന്റെ തിരക്കഥയും ഗാനങ്ങളും സംഗീതവും ഹരിഹരൻ തന്നെ ആയിരുന്നു. വിവാദങ്ങളിൽ പെട്ട എം.ടിയുടെ രണ്ടാമൂഴം ഹരിഹരന്റെ സ്വപ്ന പ്രൊജക്ട് ആയിരുന്നുവെന്നും ഇനി അതിനു സാധ്യത തെളിയുന്നു എന്നും വാർത്തയുണ്ട്.
ഒരു "വടക്കൻ വീരഗാഥ’ നാല് ദേശീയ അവാർഡും, "സർഗം’ കലാമൂല്യവും ജനപ്രിയസിനിമയും മികച്ച സംവിധായകനുള്ള നാഷണൽ അവാർഡും മൂന്നു സംസ്ഥാന പുരസ്കാരവും നേടി. എന്നാൽ ’പരിണയം’ സാമൂഹിക പ്രസക്തിയുള്ള സിനിമ അവാർഡ് അടക്കം നാല് ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടിയപ്പോൾ ’പഴശ്ശിരാജ’ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പടെ നാല് ദേശീയ അവാർഡും മികച്ച സംവിധായകൻ അടക്കം എട്ട് സംസ്ഥാന അവാർഡും വാരിക്കൂട്ടി.
മലയാളത്തിന്റെ തിരശീലയിൽ ഒരുപാട് വിജയകഥകൾ രചിച്ച ഹരിഹരൻ ഇന്നും ചെന്നൈ നുങ്കംപാക്കം വീട്ടിൽ പുതിയ സിനിമാ ചരിത്രങ്ങൾ കുറിക്കാൻ അതിന്റെ യാത്രയിൽ തന്നെയാണ്.
പ്രേംടി.നാഥ്
ഹരിഹരന് ജെ.സി. ഡാനിയേൽ പുരസ്കാരം
04:44 PM Nov 05, 2020 | Deepika.com