ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ചിത്രമാണ് 1990 ൽ ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ.
താരരാജാക്കന്മാരെ കൂടാതെ എം.ജി. സോമൻ, ജഗദീഷ് , മണിയൻപിളള രാജു, അശോകൻ, സുചിത്ര എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. ഗസ്റ്റ് റോളായിരുന്നുവെങ്കിലും ചിത്രത്തിലെ ഏറെ നിർണായകമായ റോളായിരുന്നു ഇത്.
ഇപ്പോഴിതാ ഈ സിനിമയിലേക്ക് മമ്മൂട്ടി എന്ന പേര് വന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനായ ജോഷി. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോഷി ചിത്രത്തിൽ മെഗാസ്റ്റാർ അദ്ദേഹത്തിന്റെ സ്വന്തം പേരായ മമ്മൂട്ടിയായി തന്നെയായിരുന്നു എത്തിയത്. സിനിമയിലേക്ക് മമ്മൂട്ടിയെ നിർദേശിക്കുന്നത് മോഹൻലാൽ തന്നെയായിരുന്നു. ലാലിന്റെ ഒറ്റ വിശ്വാസമാണ് മമ്മൂക്കയെ ഈ ചിത്രത്തിൽ എത്തിച്ചത്. തുടക്കത്തിൽ മമ്മൂട്ടിയുടെ പേര് ചിത്രത്തിലില്ലായിരുന്നു. സീൻ ചിത്രീകരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ പേര് മോഹൻലാൽ പറയുന്നത്. മമ്മൂട്ടി അമേരിക്കയിൽ നിന്നാണ് ഈ ചിത്രം അഭിനയിക്കാനായി എത്തിയത്.
തുടക്കത്തിൽ അതിഥി കഥാപാത്രമാണെന്നാണ് മമ്മൂട്ടിയോട് പറഞ്ഞിരുന്നത്. മദ്രാസിൽ ട്രെയിൻ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആദ്യം എഴുതിയത്. എന്നാൽ കഥ വികസിച്ചപ്പോൾ മമ്മൂട്ടി എന്ന കഥാപാത്രം വീണ്ടും സജീവമാകുകയായിരുന്നു.മോഹൻലാലിന്റെയും സുഹൃത്തുക്കളുടെയും നിരപരാധിത്വം തെളിയിക്കാനായി മമ്മൂട്ടിയുടെ കഥാപാത്രം വീണ്ടും സിനിമയിൽ എത്തുകയായിരുന്നു
സ്വന്തം പേരിൽ തന്നെ ഒരു സൂപ്പർസ്റ്റാർ ആയി അഭിനയിക്കുന്നതിൽ അൽപം അനൗചിത്യം ഇല്ലേ എന്നു മമ്മൂട്ടി സംവിധായകൻ ജോഷിയോടു ചോദിച്ചിരുന്നു. എന്നാൽ സംവിധായകൻ മമ്മൂട്ടിയെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് എന്നോട് ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാൻ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്- ജോഷി പറയുന്നു.
ആ സൂപ്പർഹിറ്റ് ചിത്രത്തിൽ മമ്മൂട്ടി വന്നത് മോഹൻലാൽ പറഞ്ഞിട്ട്
07:44 PM Nov 04, 2020 | Deepika.com