വയനാടൻ പശ്ചാത്തലത്തിൽ, തുടികൊട്ടിൽ സന്തോഷം കണ്ടെത്തുന്ന വയനാട്ടിലെ തന്നെ ഗോത്രവർഗക്കാരായ പണിയ സമുദായത്തിന്റെ കഥപറയുന്ന തുടി എന്ന ചിത്രം സിനിമാരംഗത്ത് വ്യത്യസ്തമാവുകുന്നു.
ജോമോൻ ജോർജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കാലഹരണപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ വർത്തമാനകാലത്തിനുള്ള പരിചയപ്പെടുത്തലാണ്. പണിയ സമുദായക്കാരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കോർത്തിണക്കി വയനാടിന്റെ പ്രകൃതി പശ്ചാത്തലത്തിൽ കഥ പറയുന്നു.
ഇതുവരെ ആരും പറയാത്ത ആദിവാസി ചടങ്ങുകളായ ആട്ട് എന്ന ഗർഭിണി പൂജ, വയസറിയിക്കൽ ചടങ്ങ് തുടങ്ങിയവ എടുത്ത് പറയുന്നുണ്ട്. കുഴൽ, തുടി തുടങ്ങിയ ആദിവാസി സംഗീതോപകരണങ്ങൾ തന്നെ ഉപയോഗിക്കുന്ന ചിത്രത്തിന്റെ ഭാഷയും ആദിവാസികളുടേതു തന്നെയാണ്.
പണിയ ഗോത്രക്കാരുടെ ഏത് ആചാരങ്ങൾക്കും ഉപയോഗിക്കുന്ന തുടിക്ക് ചിത്രത്തിലുടനീളം പ്രാധാന്യമുണ്ട്. കുത്തിയമ്മയും മുത്തപ്പനും കാട്ടിൽ ജീവിക്കുന്നവരായിരുന്നുവെന്നും വേവിച്ച ഭക്ഷണം നൽകി തന്പ്രാക്കന്മാർ അവരെ വലയിട്ട് കാടിനു വെളിയിൽ കൊണ്ടുവന്ന് അടിമകളാക്കിയെന്നു തുടങ്ങുന്ന ചരിത്രപരമമായ പണിയ സമുദായ ഉത്ഭവകഥയും ചിത്രത്തിൽ പറഞ്ഞു പോകുന്നു.
നാടകപ്രവർത്തകരായ സുഗതൻ മാസ്റ്റർ, ജോബി ജോസ്, ശിവകാമി, മനീഷ് തുടങ്ങിയവർക്കൊപ്പം വയനാട്ടിലെ പണിയ സമുദായ കലാകാരന്മാരും ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. മേച്ചേരി മൂവീസിന്റെ ബാനറിൽ ജോസ് എം.ടിയാണ് ചിത്രം നിർമിക്കുന്നത്. എം. ആർ ചുനക്കരയുടെ വരികൾക്ക് ജയകാർത്തി സംഗീതം പകരുന്നു.
പണിയരുടെ അപൂർവ കഥപറയാൻ തുടി എത്തുന്നു
07:42 PM Oct 29, 2020 | Deepika.com