സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഒരു ഇംഗ്ലീഷ് സിനിമയുടെ തനി കോപ്പിയടിയാണെന്ന ആരോപണം സാമൂഹിക മാധ്യമങ്ങളിൽ ശക്തമാകുകയാണ്.
2012ൽ പുറത്തിറങ്ങി യ അമേരിക്കൻ ഫിക്ഷൻ കോമഡി ചിത്രം "റോബോട്ട് ആൻഡ് ഫ്രാങ്കി' ന്റെ തനി പകർപ്പ് ഈ സിനിമക്ക് ഉണ്ടെന്നതാണ് വിമർശകരുടെ വാദം. ക്രിസ്റ്റഫർ ഫോർഡിന്റെ തിരക്കഥയിൽ ജെക് ഷയർ ആയിരുന്നു സിനിമയുടെ സംവിധായകൻ.
ഭാസ്കരൻ എന്ന വൃദ്ധനായ അച്ഛനെ പരിചരിക്കാൻ ഹോം നേഴ്സിന് പകരം ഒരു റോബോട്ടിനെ നിയോഗിക്കുന്ന മകന്റെ കഥയും ആത്മബന്ധങ്ങളുമാണ് സിനിമ പറഞ്ഞു പോകുന്നത്. "കോപ്പി' വാർത്തകൾ ഈ സിനിമ നേരത്തയും നേരിട്ടതാണെങ്കിലും അവാർഡിന്റെ പശ്ചാത്തലത്തിലാണ് സാമ്യതയുടെ വിവാദം ചൂട് പിടിക്കുന്നത്.
ഈ വർഷത്തെ അവാർഡിനുമുന്നിൽ നവാഗതരായ ഒട്ടെറെ സംവിധായകരുടെ സിനിമകളാണ് ജൂറിക്ക് മുന്നിലത്തിയത്. അത് ജൂറി പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്തതാണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചിരുന്നു. നവാഗത സംവിധായകനുള്ള അവാർഡ് രതീഷ് ബാലകൃഷ്ണ പൊതുവാളും കലാ സംവിധാനത്തിനുള്ള അവാർഡ് ജോതിഷ് ശങ്കറും നേടിയത് ഈ ചിത്രത്തിലൂടെയായിരുന്നു.
വിദേശ സിനിമകളുടെ കോപ്പിയടി മലയാളത്തിൽ സൂപ്പർ സംവിധായകരടക്കം കാലങ്ങളായി പയറ്റുന്നതാണ്. അതു തന്നെയാണ് ഇപ്പോഴത്തെ ട്രെൻഡും. എന്നാൽ ഇത്തരം സിനിമ കളുടെ പ്രമേയത്തിന്റെ പ്രചോദനവും സ്വാധീനവും ഒരു കടപ്പാടയോ പരാമർശിക്കാതെ കടന്നു പോകുന്നു എന്നതാണ് വിമർശനത്തിന്റെ കാതലും.
പ്രേംടി.നാഥ്