രണ്ടേ രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകമനസിൽ വിസ്മയം തീർത്ത സംവിധായകനാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രേക്ഷകർക്ക് മുന്നിലെത്തിയ സിനിമകൾ ആണെങ്കിൽ തന്റെ നടക്കാതെ പോയ ഒരു സിനിമയെക്കുറിച്ച് ഒരു സ്വകാര്യ എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പങ്കുവച്ചിരുന്നു.
ഞാൻ 2011-ൽ ഒരു സിനിമ ആലോചിച്ചിരുന്നു. പാതിരാ പടം എന്നായിരുന്നു അതിന്റെ പേര്. ഫഹദ് ഫാസിൽ ആയിരുന്നു അതിലെ ഹീറോ. കഥ പറഞ്ഞപ്പോൾ തന്നെ ഫഹദ് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. സന്ദീപ് സേനൻ തന്നെയായിരുന്നു നിർമാതാവ്.
ഷൈജു ഖാലിദ് അടക്കമുള്ള കാമറമാന്‍ അഡ്വാൻസ് വരെ കൊടുത്തതിനു ശേഷമാണ് ആ സിനിമ ഉപേക്ഷിച്ചത്. അതിന്റെ സ്ക്രിപ്റ്റ് എഴുതിപൂർത്തിയാക്കി വന്നപ്പോൾ 2013 ആയി. പിന്നീട് എനിക്കെന്തോ ആ വിഷയത്തിനോടും സിനിമയോടും ഒരു ആത്മവിശ്വാസം തോന്നിയില്ല. ഞാൻ അത് സന്ദീപ് സേനനോട് തുറന്നു പറയുകയും ചെയ്തു.
സന്ദീപ് സേനൻ എന്ന നിർമാതാവ് എന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. ദിലീഷിന് എപ്പോൾ ഒരു സിനിമ ചെയ്യാമെന്ന് കോണ്‍ഫിഡൻസ് തോന്നുന്നുവോ അപ്പോൾ നമുക്ക് ഒന്നിച്ച് സിനിമ ചെയ്യാമെന്നായിരുന്നു സന്ദീപ് സേനൻ അന്നു പറഞ്ഞത്- ദിലീഷ് പോത്തൻ പറയുന്നു.
പാതിരാ പടം ഉപേക്ഷിച്ചതിന് പിന്നിൽ
07:13 PM Sep 30, 2020 | Deepika.com