25 വർഷം മുന്പാണ് മുരളി പ്രധാന കഥാപാത്രമായി പ്രായിക്കരപാപ്പാൻ എന്ന സിനിമ പുറത്തിറങ്ങിയത്. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു.
പ്രായിക്കരപാപ്പാനായി താൻ മനസിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു എന്ന് ഒരിക്കൽ സംവിധായകൻ ടി.എസ് സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു. ഒരു സിനിമയുടെ സ്ക്രിപ്റ്റ് വർക്കുമായി തിരുവനന്തപുരത്ത് ഉള്ള സമയത്താണ് ഷാജി പാണ്ടവത്ത് അദ്ദേഹം എഴുതിയ ഒരു കഥയ്ക്ക് സജക്ഷൻസ് ചോദിക്കുന്നത്.
വളരെ നല്ല കഥ ആയിരുന്നു അത്, കൊമേഴ്സ്യൽ അല്ലാത്ത ഒരു ക്ലാസിക് പടം. എനിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു. അത് മറ്റൊരു സംവിധായകനു വേണ്ടി എഴുതിയത് ആയിരുന്നു.ആ സംവിധായകന് അത് ഇഷ്ടമായില്ലെങ്കിൽ നല്ലൊരു കൊമേഴ്സ്യൽ പടമായി ഇത് ചെയ്യാം എന്ന് ഞാൻ പറഞ്ഞു.
രണ്ട് ദിവസം കഴിഞ്ഞ് ഷാജി വിളിച്ചു. കഥയിലെ ടെക്നിക്കുകൾ ഇന്ത്യയിൽ ചെയ്യാൻ പറ്റില്ല അത് കൊണ്ട് പടം ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചു എന്ന് പറഞ്ഞു. അങ്ങനെ കഥ ഞങ്ങൾ കൊമേഴ്സ്യലായി ചെയ്യാൻ തീരുമാനിച്ചു. മോഹൻലാൽ ആയിരുന്നു എന്റെ മനസിൽ.
രണ്ട് മൂന്ന് പാട്ട്, ആക്ഷൻ അങ്ങനെ ആയിരുന്നു എന്റെ മനസിൽ. ഷാജിക്കു താൽപര്യം മുരളിയും. ആദ്യത്തെ കഥ വച്ച് മുരളിയായിരുന്നു നല്ലത്. പക്ഷേ കൊമേഴ്സ്യൽ ആകുന്പോൾ മോഹൻലാൽ ആണ് കുറച്ചു കൂടെ നല്ലത് എന്നാണ് എനിക്ക് തോന്നിയത്.
അങ്ങനെ മോഹൻലാലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്പോൾ എനിക്ക് മുരളിചേട്ടന്റെ കോൾ വന്നത്. ഷാജി കഥ പറഞ്ഞുവെന്നും കഥ വളരെ ഇഷ്ടമായി ഇത് നമുക്ക് ചെയ്യണം എന്നായിരുന്നു മുരളിചേട്ടൻ പറഞ്ഞത്. ഷാജി ആദ്യമേ മുരളിചേട്ടനോട് പറഞ്ഞിരുന്നു. അന്നു കഥയ്ക്ക് വാരിക്കുഴി എന്നോ മറ്റോ ആയിരുന്നു പേരിട്ടത്.
ഞാൻ വല്ലാത്ത ധർമ്മ സങ്കടത്തിലായി, ഷാജിയാണെങ്കിൽ മുരളിചേട്ടൻ ചെയ്യുവാണെങ്കിൽ ഗംഭീരമാകും എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. പിന്നെ പിറ്റേദിവസം തന്നെ മുരളിചേട്ടനെ കണ്ട് കഥ പറഞ്ഞു, പടത്തിന് പ്രായിക്കരപാപ്പാൻ എന്ന് പേരുമിട്ട് തുടങ്ങി.
ഇതിൽ ജഗദീഷ് പാടുന്ന ഒരു പാട്ടുണ്ട്. അത് ആദ്യം ഇടുന്നത് മോഹൻലാലിന്റെ കാറിലാണ്. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ പടം ചെയ്തേനെ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോഹൻലാലിന്റെ രീതിയിലാണെങ്കിൽ കഥ മറ്റൊരു തരത്തിലേക്ക് വന്നേനെ- സുരേഷ്ബാബു പറഞ്ഞു.
മുരളിയല്ല, സംവിധായകന്റെ മനസിൽ മറ്റൊരാളായിരുന്നു പ്രായിക്കര പാപ്പാൻ
07:39 PM Sep 26, 2020 | Deepika.com