ബോളിവുഡ് നടി പായൽ ഘോഷിന്റെ ലൈഗികാരോപണത്തിന് പിന്നാലെ ബോളിവുഡ് രണ്ടു ചേരിയായി തിരിയുന്നു.
ആരോപണവിധേയനായ സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യാപിച്ച് നടി തപ്സി പന്നുവും രാധിക ആപ്തേയും രംഗത്തുവന്നപ്പോൾ അനുരാഗിനെതിരേ നടി കങ്കണ റണൗത്ത് രംഗത്തു വന്നു.
ആരോപണം തള്ളി അനുരാഗ്
കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപിനെതിരേ ഗുരുതര ആരോപണങ്ങൾ പുറത്തുവരുന്നത്. വർഷങ്ങൾക്ക് മുന്പ് അനുരാഗ് കശ്യപിന്റെ വീട്ടിൽവച്ച് നടന്നിട്ടുള്ള സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോൾ പായൽ ഘോഷ് വെളിപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ആരോപണങ്ങൾ തള്ളിക്കളഞ്ഞ് അനുരാഗ് കശ്യപ് തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ അനുരാഗിനെതിരേ ഗുരുതര ആരോപണമുന്നയിച്ച നടി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു.
ആദ്യത്തെ തവണ വെർസോവയിലെ അരംനഗറിലെ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. ചലച്ചിത്രരംഗത്തെ പൊതുവായ കാര്യങ്ങളെക്കുറിച്ചാണ് അപ്പോൾ സംസാരിച്ചത്.
അദ്ദേഹം വീണ്ടും എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. മോശമായ അനുഭവം മൂന്നാം തവണയായിരുന്നു. അന്ന് അദ്ദേഹം എന്നെ മുറിയിലേക്ക് കൊണ്ടുപോയെന്നും തന്റെ വസ്ത്രങ്ങൾ മാറ്റിയെന്നും തന്നെയും അതിനായി നിർബന്ധിച്ചെന്നും പായൽ പറയുന്നു.
തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചുവെന്നും അടുത്ത തവണ വരുന്പോൾ തയാറായിരിക്കണമെന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ വെളിപ്പെടുത്തി.
തന്നെ ഇത്തരത്തിൽ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു.
ജോലിക്കായി നിങ്ങളെ ഒരാൾ സമീപിക്കുന്പോൾ ആ വ്യക്തി എന്തിനും തയാറാണ് എന്നർഥമില്ല. തുടർന്ന് അനുരാഗ് മെസേജ് അയച്ചെങ്കിലും മറുപടി നൽകിയില്ലെന്നും പായൽ വ്യക്തമാക്കി.
അനുരാഗ് കശ്യപിനെതിരായ പായൽ ഘോഷിന്റെ ലൈംഗികാരോപണം പുറത്തുവന്നതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിൽ വിശദമായ പരാതി നൽകാനാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ നടിയോട് നിർദേശിച്ചത്.
സംഭവത്തിൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്നും വനിതാ കമ്മീഷൻ ഉറപ്പു നൽകിയിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ വനിതാ കമ്മീഷന് പുറമേ നടി കങ്കണ റാവത്തും പായലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഏറ്റവും വലിയ ഫെമിനിസ്റ്റ്
ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യാപിച്ച് നടി തപ്സി പന്നു. അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് തപ്സി പന്നു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിങ്ങൾക്കായി... എന്റെ സുഹൃത്തേ.. ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്... നിങ്ങൾ സൃഷ്ടിക്കുന്ന ലോകത്തെ സ്ത്രീകൾ എത്ര ശക്തരും പ്രാധാന്യമുള്ളവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റുകളിൽ ഉടൻ നമുക്ക് കാണാമെന്നും തപ്സി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അനുരാഗ് കശ്യപ് നിർമിച്ച മൻമർസിയാൻ, സാൻ കി ആങ്ക് എന്നീ ചിത്രങ്ങളിൽ തപ്സി പന്നു അഭിനയിച്ചിട്ടുണ്ട്.
സ്ഥിരം സംഭവം
ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവമാണ് അനുരാഗ് പായലിനോട് ചെയ്തതെന്ന് കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്.
പുറത്തു നിന്നുവരുന്ന പെണ്കുട്ടികളെ അവരുടെ അടുത്തേക്ക് വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
ബോളിവുഡ് എന്നതിനു പകരം ബുള്ളിവുഡ് എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഉപദ്രവിക്കുക എന്നാണ് ബുള്ളി എന്ന വാക്കിന്റെ അർഥം. ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ് എന്ന് കങ്കണ ട്വീറ്റിൽ കുറിച്ചു.
വ്യാജമായതും പാവക്കല്യാണങ്ങളും നിറഞ്ഞ ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. ചെറുപ്പക്കാരായ പെണ്കുട്ടികൾ അവരുടെ ഓരോ ദിവസവും സന്തോഷം നിറഞ്ഞതാക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
ദുർബലരായ ചെറുപ്പക്കാരോടും അവരിത് തന്നെയാണ് ചെയ്യുന്നത്. അനുരാഗ് കശ്യപിന് പിന്തുണയുമായി രാധിക ആപ്തെ, തപ്സി പന്നു എന്നിവർ രംഗത്തെത്തിയതോടെ.
അനുരാഗ് കശ്യപിന്റെ മുൻഭാര്യ, ഹൻസൽ മേഹ്ത, വസൻ ബാല, നടി ടിസ്ക ചോപ്ര, സർവീൻ ചൗള എന്നിവർ അനുരാഗ് കശ്യപിന് പിന്തുണയുമായി രംഗത്തെത്തി.
അനുരാഗ് കശ്യപിനെതിരായ ആരോപണം; ബോളിവുഡ് രണ്ടു തട്ടിൽ
04:25 PM Sep 22, 2020 | Deepika.com