മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട സിനിമകളിലൊന്നായ സമ്മർ ഇൻ ബെത്ലഹേം തിയറ്ററുകളിൽ എത്തിയിട്ട് 22 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. രഞ്ജിത്ത് തിരക്കഥ ഒരുക്കിയ ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്തത്.
ഡെന്നീസ്, രവിശങ്കർ, മോനായി എന്നിവരുടെ ലോകമായിരുന്ന ബെത്ലഹേമിലേക്ക് അഞ്ച് സുന്ദരിമാരും അവരുടെ മുത്തച്ഛനും മുത്തശിയുമെല്ലാം അവധിക്കാലം ആഘോഷിക്കാൻ വന്നത് ഇന്നും പ്രേക്ഷകരുടെ ഉള്ളിലുണ്ടാവും. അതുപോലെ തമാശകൾക്കിടയിൽ നിരഞ്ജൻ എന്ന കഥാപാത്രമായിട്ടെത്തിയ മോഹൻലാലിന്റെ അതിഥി വേഷം പ്രേക്ഷകർക്കുള്ളിലൊരു വിങ്ങലായി ഇന്നും തുടരുന്നു.
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സമ്മർ ഇൻ ബെത്ലഹേം ഒരു നിത്യഹരിത സിനിമ തന്നെയാണ്. ഇപ്പോഴും മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് ഈ ചിത്രത്തിന്. ഡെന്നിസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ സിനിമയിൽ അഭിനയിച്ചത്. രവി ശങ്കറായി ജയറാം പ്രത്യക്ഷപ്പെട്ടപ്പോൾ മഞ്ജു വാരിയർ ആമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
1998 ൽ പുറത്തിറങ്ങിയ ചിത്രം തുടക്കത്തിൽ തമിഴിൽ ഒരുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. തമിഴ് നടൻ പ്രഭു, ജയറാം, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കാനായിരുന്നു തീരുമാനം. പ്രഭുവിനെയും മഞ്ജു വാര്യരെയും ഉൾപ്പെടുത്തി ഒരു ഗാനം പോലും ചെന്നൈയിൽ ചിത്രീകരിച്ചിരുന്നു. പിന്നീട് നിർമാതാവിൽ നിന്ന് ഒരു പ്രശ്നം നേരിട്ടതിനാൽ സിനിമയുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല . പ്രൊഡ്യൂസർ പിന്മാറിയതോടെ ചിത്രം ഉപേക്ഷിച്ചു. പിന്നീടാണ് സിയാദ് കോക്കർ ചിത്രം നിർമിക്കാൻ തീരുമാനിച്ചത്. പ്രഭുവിന് തീരുമാനിച്ച കഥാപാത്രത്തിൽ സുരേഷ് ഗോപി എത്തി.
ചിത്രത്തിലെ ഒരു അതിഥി വേഷത്തിൽ കഴിവുള്ള നടൻ തന്നെ ആ വേഷം ചെയ്യണം എന്ന ആഗ്രഹം സിബി മലയിലിന് ഉണ്ടായിരുന്നു. ആദ്യം കമൽ ഹാസനെ ആണ് നിരഞ്ജനാവാൻ തീരുമാനിച്ചത്. പിന്നീട് രഞ്ജിത്ത് മോഹൻലാലിനോട് കഥ പറയുകയും മോഹൻലാൽ അത് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് സമ്മർ ഇൻ ബെത്ലഹേമിലേക്ക് മോഹൻലാൽ കൂടി എത്തുന്നത്.
ചിത്രത്തിൽ മോഹൻലാൽ കൂടി ഉണ്ടെന്നുള്ള കാര്യം റിലീസ് ദിവസം വരെ അണിയറ പ്രവർത്തകർ രഹസ്യമാക്കി വച്ചിരുന്നു. അങ്ങനെ 1998 ലെ ഓണക്കാലത്ത് പഞ്ചാബി ഹൗസ്, ഹരികൃഷ്ണൻസ്, എന്നീ ഹിറ്റ് സിനിമകൾക്കൊപ്പമാണ് സമ്മർ ഇൻ ബെത്ലഹേം തിയറ്ററുകളിലെത്തുന്നത്.
ആദ്യം തീരുമാനിച്ചത് മറ്റൊരു സൂപ്പർതാരത്തെ; മോഹൻലാൽ നിരഞ്ജൻ ആയതിങ്ങനെ...
07:23 PM Sep 14, 2020 | Deepika.com