നന്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന അപകടത്തെക്കുറിച്ചും മോഹൻലാൽ തന്നെ രക്ഷകനായി ഓടി എത്തിയതിനെക്കുറിച്ചും സംവിധായകൻ ജോഷി ഒരിക്കൽ പറഞ്ഞു. ജോഷിയുടെ വാക്കുകൾ ഇങ്ങനെ...
ചാറ്റൽ മഴ പെയ്ത ദിവസമാണ് നന്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിലെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്തത്. ട്രെയിൻ കന്പാർട്ട്മെന്റിൽ ആണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റർ. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് മോഹൻലാൽ ചവിട്ടി താഴെയിടുന്ന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഒന്ന് രണ്ടു വട്ടം റിഹേഴ്സൽ നടന്നു. മോഹൻലാൽ ചെറുതായി ചവിട്ടുന്പോൾ കന്പിയിൽ പിടിച്ച് അദ്ദേഹം കുനിയണം അതായിരുന്നു സീൻ.
ടേക്കിൽ മോഹൻലാലിന്റെ ചവിട്ട് കൊണ്ട് അയാൾക്ക് വാതിൽപ്പടിയിൽ പിടികിട്ടിയില്ല. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് അയാൾ തെറിച്ചു വീണു. ട്രെയിൻ ചങ്ങല വലിച്ചു നിർത്തിയപ്പോൾ അപകടസ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടിരുന്നു. മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട്, ചെളി നിറഞ്ഞ വഴി, ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകടസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹൻലാൽ ആണ്.
ട്രാക്കിനരികിൽ ഒരു കുറ്റിക്കാട്ടിൽ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹൻലാൽ ആശുപത്രിയിലേക്ക് ഓടി. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടി. കൈയും കാലും ഒടിഞ്ഞിരുന്നു, നട്ടെല്ലിനും പരിക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടി വന്നു ആശുപത്രി വിടാൻ. സാന്പത്തികമായും അദ്ദേഹത്തെ മോഹൻലാൽ സഹായിച്ചു- ജോഷി പറഞ്ഞു.
ചവിട്ടുകൊണ്ട് ട്രെയിനിൽ നിന്ന് തെറിച്ചുവീണു; വാരിയെടുത്ത് മോഹൻലാൽ ആശുപത്രിയിലേക്ക്
03:56 PM Sep 05, 2020 | Deepika.com