ബംഗളൂരു മയക്കുമരുന്ന് കേസ് പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെ തെന്നിന്ത്യൻ സിനിമാലോകം ഞെട്ടലിൽ. സിനിമ രംഗത്ത് അഭിനയരംഗത്തുള്ളവർക്കൊപ്പം സംഗീത രംഗത്തുള്ള പ്രമുഖരും നിരീക്ഷണത്തിലാണെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ വ്യക്തമാക്കി.
കേസിൽ പ്രമുഖ കന്നഡതാരം രാഗിണി ദ്വിവേദി അറസ്റ്റിലായി. വെള്ളിയാഴ്ച രാവിലെ മുതൽ രാഗിണിയുടെ യെലഹങ്കയിലെ വീട്ടിൽ സിസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നടിയെ ചോദ്യംചെയ്യാൻ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാൽ തിങ്കളാഴ്ച നേരിട്ട് ഹാജരാകാമെന്ന് നടി അന്വേഷണസംഘത്തെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാകുക എന്നതു പൗരനെന്ന നിലയിലുള്ള കടമയാണെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും നടി വിശദീകരിച്ചു. പിന്നാലെയാണ് റെയ്ഡ് ആരംഭിച്ചത്.
ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങൾ ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു.
കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്. അതിന് പിന്നാലെയാണ് രാഗിണിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. കന്നഡയിലെ മുൻനിര നടിയും മോഡലുമാണ് രാഗിണി.
മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന ആരോപണം നടിക്കെതിരേ നേരത്തെ ഉയർന്നിരുന്നു. ഇവർ മുൻപ് ചില പാർട്ടികളിൽ പങ്കെടുത്തിരുന്നുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നു പൊലീസും അറിയിച്ചു.
സീരിയൽ നടി അനിഖയാണ് മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. അനിഖയിൽ നിന്നു കണ്ടെടുത്ത ഡയറിയിലും 15 നടീനടന്മാരുടെ പേരുകളുണ്ട്. ഇവരും സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരുമാണു ലഹരിമരുന്നു റാക്കറ്റിന്റെ പ്രധാന ഇടപാടുകാർ.
അനൂപ് മുഹമ്മദ് ഹയാത്ത് എന്ന പേരിൽ റസ്റ്ററന്റ് നടത്തിയിരുന്ന കമ്മനഹള്ളി ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രമാണെന്നാണു പുറത്തു വരുന്ന വിവരം. മറ്റു രാജ്യങ്ങളിൽനിന്നു സ്റ്റുഡന്റ് വീസയിലോ ബിസിനസ് വീസയിലോ ബംഗളൂരുവിലെത്തുന്ന ഒട്ടേറെപ്പേർ വീസ കാലാവധി കഴിഞ്ഞും ഇവിടെ തുടരാറുണ്ട്.
സംഗീതജ്ഞരുമായും അങ്കിതക്ക് ബന്ധമുണ്ടെന്നും ഫാംഹൗസുകളിലും താരങ്ങളുടെ വസതികളിലും നടക്കുന്ന റേവ് പാർട്ടികളിലും സ്പെഷൽ പാർട്ടികളിലും അങ്കിത മയക്കുമരുന്ന് എത്തിച്ച് നൽകിയെന്ന് ആരോപണമുണ്ട്.
തെന്നിന്ത്യൻ ചലച്ചിത്ര നടിയായ രാഗിണി 1990 മെയിൽ കർണാടകയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ രാകേഷ് കുമാർ ദ്വിവേദി സൈന്യത്തിൽ ജനറലായിരുന്നു. അമ്മ രോഹിണി വീട്ടമ്മയും. ഫാഷൻ ഡിസൈനറായിട്ടായിരുന്നു രാഗിണി തന്റെ കരിയർ തുടങ്ങിയത്.മോഡലിംഗിലൂടെയായിരുന്നു രാഗിണിയുടെ തുടക്കം.
2008-ൽ ഫെമിന മിസ് ഇന്ത്യയിൽ പങ്കെടുക്കുകയും ഫസ്റ്റ് റണ്ണറപ്പാകുകയും ചെയ്തു. അത് 2009-ൽ പാന്റലൂണ്സ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ നേരിട്ടുള്ള പ്രവേശനം ലഭിക്കുന്നതിന് രാഗിണിക്ക് സഹായകരമായി. ആ സൗന്ദര്യ മത്സരത്തിൽ മിസ് ബ്യൂട്ടിഫുൾ ഹെയർ ആയി രാഗിണി തിരഞ്ഞെടുക്കപ്പെട്ടു. സൗന്ദര്യ മത്സരവും മോഡലിംഗും രാഗിണി ദ്വിവേദിക്ക് സിനിമയിലേക്കുള്ള വഴി തുറന്നുകൊടുത്തു.
2009-ൽ കന്നഡ ചിത്രമായ വീര മദഗരിയിൽ നായികയായി അഭിനയിച്ചുകൊണ്ട് രാഗിണി ദ്വിവേദി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു. തുടർന്ന് നിരവധി കന്നഡ ചിത്രങ്ങളിലും ചില മലയാളം,തമിഴ്,തെലുങ്ക് ചിത്രങ്ങളിലും രാഗിണി അഭിനയിച്ചു.
2010-ൽ മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന സിനിമയിലൂടെയാണ് രാഗിണി മലയാളത്തിൽ എത്തുന്നത്. തുടർന്ന് മമ്മൂട്ടി നായകനായ ഫെയ്സ് ടു ഫെയ്സ് എന്ന സിനിമയിലും പുതുമുഖങ്ങൾ എന്നൊരു ചിത്രത്തിലും അഭിനയിച്ചു.
മയക്കുമരുന്നു കേസിൽ കന്നഡ സീരിയൽ നടിയായ അങ്കിത ഡി, സഹായികളായ എം. അനൂപ്, ആർ. രവീന്ദ്രൻ എന്നിവരെ കഴിഞ്ഞ ദിവസം എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.
കന്നഡ ചലച്ചിത്ര മേഖലയും മയക്കുമരുന്ന് വിതരണക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.