തനിക്കെതിരേ വന്ന മീ ടൂ ആരോപണങ്ങളും അവാർഡുകൾ കിട്ടാത്തതിലുള്ള നിരാശയും സുശാന്ത് സിംഗ് രജ്പുത്തിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് കാമുകിയും നടിയുമായ റിയ ചക്രബർത്തി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
2018 ലാണ് സുശാന്തിന്റെ നേരെ മീ ടൂ ആരോപണം ഉയരുന്നത്. ദിൽ ബെചാര എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ സഹതാരം സഞ്ജനയോട് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. ആ മീ ടൂ ആരോപണങ്ങളെത്തുടർന്നാണ് അദ്ദേഹത്തിന് സമ്മർദ്ദം തുടങ്ങിയതെന്ന് എനിക്ക് തോന്നുന്നു. ഇതിന് പിന്നിൽ ആരോ ഉണ്ടെന്ന് സുശാന്ത് വിശ്വസിച്ചു. അദ്ദേഹം അതിന് പിന്നിലുള്ളവരെ ’അവർ’ എന്ന് വിളിക്കാറുണ്ടായിരുന്നു. അവർ ആരാണെന്ന് എനിക്കറിയില്ല.
വളരെ പ്രയാസമേറിയ ഒരു വ്യവസായമാണ് സിനിമ. ഉയർച്ചകളും താഴ്ചകളുമുണ്ട്. ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ മോശമായി ബാധിച്ചു. അവയിലൊന്നാണ് മീ ടു ആരോപണങ്ങൾ. അവൻ അത്തരത്തിലുള്ള ആളല്ല. ഏറ്റവും മാന്യനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സഹതാരം സഞ്ജന സംഘി അതിനെക്കുറിച്ച് വ്യക്തത വരുത്തിയിരുന്നില്ല. തന്റെ ’സുഹൃത്ത്’ രോഹിണി അയ്യറുടെ കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കരുതി. ഞാൻ പൊലീസിനോടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്’-റിയ പറഞ്ഞു.
മികച്ച രീതിയിലുള്ള അഭിനയം കാഴ്ചവച്ചിട്ടും അവാർഡിന് നാമനിർദേശം ചെയ്യപ്പെടാത്തതിൽ സുശാന്ത് അസ്വസ്ഥനായിരുന്നെന്നും നടി കൂട്ടിച്ചേർത്തു. എനിക്ക് ഇപ്പോഴും സുശാന്ത് മരിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല. ഞാൻ കണ്ട തിൽ വച്ച് ഏറ്റവും സുന്ദരനും നല്ലവനുമായ മനുഷ്യനുമായിരുന്നു അവൻ- റിയ വ്യക്തമാക്കുന്നു.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിൽ പരാമർശിക്കുന്ന പേരാണ് കാമുകി റിയ ചക്രബർത്തിയുടേത്. റിയയെ ഇപ്പോൾ സിബിഐ ചോദ്യം ചെയ്യുകയാണ്. ജൂലൈ 14ന് മുംബയിലെ അപ്പാർട്ട്മെന്റിലാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെ ത്തിയത്. ആത്മഹത്യയാണെന്നാണ് മുംബൈയ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിനു പിന്നിലെ യഥാർഥ വസ്തുത കണ്ടെ ത്താനുള്ള അന്വേഷണത്തിലാണ് സിബിഐ.
സുശാന്തിന്റെ മരണത്തെത്തുടർന്ന് റിയയ്ക്കെതിരേ സാന്പത്തിക ആരോപണങ്ങളാണ് ഏറ്റവും കൂടുതൽ ഉയർന്ന് വരുന്നത്. എന്നാൽ തനിക്ക് ആവശ്യം സുശാന്തിന്റെ പണമല്ലായിരുന്നുവെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ഇന്നും സുശാന്തിന്റെ വിയോഗം തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തനിക്ക് അദ്ദേഹത്തെ പോലെയൊരു കുഞ്ഞ് സുശാന്തിനെയായിരുന്നു വേണ്ടിയിരുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യനാണ് സുശാന്ത്. ഒരിക്കൽ പോലും അവനെ പ്രണയിച്ചത് തെറ്റായി തോന്നിയിട്ടില്ലെന്നും താരം പറയുന്നു. തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾക്കെതിരെ പോരാടും. ഇതെല്ലാം സുശാന്ത് മുകളിലിരുന്ന് കാണുന്നുണ്ട്.
കഴിഞ്ഞ ഒന്നര വർഷമായി താൻ സുശാന്തിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ സംഭവം നടക്കുന്നതിനും ദിവസങ്ങൾക്ക് മുൻപ്, അദ്ദേഹം എന്നോട് വീട് വിട്ട് പോകൻ ആവശ്യപ്പെടുകയായിരുന്നു. തിരികെ വിളിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവിടെ നിന്നിറങ്ങിയത്. സുശാന്തിന്റെ തിരിച്ചുവിളിക്കു പ്രതീക്ഷിച്ചിരിക്കവെയാണ് ആ ദുഷ്കരമായ വാർത്ത എന്നെ തേടിയെത്തുന്നത്- റിയ പറഞ്ഞു.
മീ ടൂ ആരോപണങ്ങളും "അവരും' സുശാന്തിനെ തളർത്തി
07:52 PM Aug 29, 2020 | Deepika.com