തനിക്കൊരു കുഞ്ഞുണ്ടാകുന്പോൾ ജാതിക്കും മതത്തിനും അതീതമായേ വളർത്തൂ എന്ന് നടി അനു സിത്താര. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം തുറന്നു പറഞ്ഞത്.
ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലേ ചേർക്കൂ. പതിനെട്ട് വയസ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ ഏതെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമോയെന്ന്- അനു പറയുന്നു. അങ്ങനെയൊരാൾ എന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അതറിഞ്ഞൂടാ. എല്ലാം ദൈവഹിതം പോലെ. എന്തായാലും സമയമുണ്ടല്ലോ.
അച്ഛനും അമ്മയും മിശ്രവിവാഹിതരായിരുന്നു. അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതു കൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്.
മുസ്ലിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും അന്പലങ്ങളിലുമൊക്കെ ഞാൻ പോകാറുണ്ട്. ആരാധനാലയങ്ങൾ ഏറ്റവുമധികം പോസിറ്റീവ് എനർജി കിട്ടുന്ന സ്ഥലമാണ്. ഏറ്റവും നല്ല മനസുമായാണ് എല്ലാവരും അവിടേക്ക് വരുന്നത്. ആ പോസിറ്റീവ് എനർജി നമ്മളിലേക്കും പകരും. - അനു സിത്താര പറയുന്നു.
2013ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
പതിനെട്ട് തികയുമ്പോൾ കുട്ടി അത് സ്വയം തീരുമാനിക്കട്ടെ: അനു സിത്താര
05:41 PM Aug 26, 2020 | Deepika.com