മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അമരം. ചിത്രത്തിലെ അച്ചൂട്ടിയുടെ സംഭാഷണങ്ങളും അതിലെ ഗാനങ്ങളുമൊക്കെ മലയാളികളുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്.
ഭരതനും ലോഹിതദാസും മമ്മൂട്ടിയും ഒന്നിച്ച ചിത്രത്തിൽ അശോകനും മാതുവും എത്തിയത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റിലൂടെയാണ് ഇരുവരും ഈ ചിത്രത്തിലെത്തിയത്. ഇരുവരുടെയും കരിയറിനെ മറക്കാനാവാത്ത ചിത്രമായി പിന്നീട് ഇതു മാറി. ചിത്രത്തിന്റെ നിർമാതാവായ ബാബു തിരുവല്ലയാണ് ഒരിക്കൽ ഇക്കാര്യം പറഞ്ഞത്.
തമിഴകത്തെ ഒരു നടിയാണ് ആദ്യം രാധയായി അഭിനയിച്ചത്. കുറച്ചു ദിവസം ഈ നടിയെ വച്ചു ചിത്രീകരണവും നടത്തി. എന്നാൽ എത്ര ശ്രമിച്ചിട്ടും ശരിയാകാതെ വന്നപ്പോഴാണ് മാതുവിനെ സമീപിച്ചത്. അങ്ങനെയാണ് സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന മാതു അമരത്തിലെത്തിയത്.
രാഘവന്റെ റോളിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സഞ്ജയ് മിത്രയെ ആയിരുന്നു. വൈശാലിയിലെ ഋഷ്യശൃംഗനിലൂടെയാണ് ഈ താരം മലയാളിമനസിൽ ചേക്കേറിയത്. എന്നാൽ സഞ്ജയ് മിത്രയ്ക്ക് ഈ സിനിമയിൽ അഭിനയിക്കായി തിരക്ക് മൂലം എത്താൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് ടെലഗ്രാം വരികയായിരുന്നു. ഇതോടെ രാഘവന്റെ വേഷം ആരു ചെയ്യുമെന്ന ചർച്ചവന്നു. ഒടുവിൽ അശോകനെ തീരുമാനിക്കുകയായിരുന്നു. അന്നത്തെ അശോകന്റെ മുടിയും രൂപവുമൊക്കെ ആ കഥാപാത്രത്തിനു യോജിച്ചതായിരുന്നു.
എല്ലാവരും അശോകൻ നന്നായിരിക്കുമെന്നു പറഞ്ഞതോടെ അശോകനെ തീരുമാനിക്കുകയായിരുന്നു.
അശോകനും മാതുവും അമരത്തിലെത്തിയതിങ്ങനെ...
04:40 PM Aug 22, 2020 | Deepika.com