മലയാള സിനിമയിൽ എന്നും പ്രേക്ഷകർക്കു വിസ്മയങ്ങൾ നൽകിയിട്ടുള്ള താരമാണ് മോഹൻലാൽ. ചെയ്യുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി എത്ര വേണമെങ്കിലും റിസ്ക് എടുക്കുന്ന മോഹൻലാൽ തന്റെ കരിയറിന്റെ ആദ്യ കാലത്ത് അഭിനയിച്ച ചിത്രമാണ് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത ഉയരും ഞാൻ നാടാകെ.
ചിത്രത്തിൽ ആദിവാസി യുവാവായി ആണ് മോഹൻലാൽ എത്തിയത്. അതിൽ അഭിനയിക്കാൻ വേണ്ടി മോഹൻലാൽ 28 ദിവസത്തോളം കൊടുംതണുപ്പിൽ തോർത്ത് മുണ്ട് ഉടുത്തു നിന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തിയത്.
പി. ചന്ദ്രകുമാറിന്റെ വാക്കുകളിലൂടെ... ഈ ചിത്രത്തിലേക്ക് ഞാൻ ആദ്യം പരിഗണിച്ചത് മോഹൻലാലിനെ അല്ലായിരുന്നു. ഞാൻ മനസിൽ കണ്ടത് രതീഷിനെ ആയിരുന്നു. എന്നാൽ മോഹൻലാൽ ഈ കഥാപാത്രം കിട്ടാൻ വേണ്ടി എന്റെ പുറകെ നടന്നിട്ടുണ്ട്. കാരണം ആ പ്രായത്തിൽ തന്നെ മോഹൻലാൽ ആ കഥാപാത്രത്തെ അത്ര ആഴത്തിൽ മനസിലാക്കിയിരുന്നു. അങ്ങനെ ഉള്ള മനസ് മോഹൻലാലിനുള്ളത് കൊണ്ടാണ് അദ്ദേഹം ഇന്ന് നിൽക്കുന്ന നിലയിലേക്ക് എത്തിയത്. ഇന്നത്തെ തലമുറയിലെ താരങ്ങൾക്ക് ഇല്ലാത്തതും ഈ ഡെഡിക്കേഷൻ ആണ്.
ഉയരും ഞാൻ നാടാകെ എന്ന സിനിമയുടെ നിർമാതാക്കൾ എന്റെയടുത്തേക്ക് വരുന്നു. അന്ന് ലാൽ വയനാട്ടിലെ സെറ്റിലുണ്ട്. പി.എം. താജിൽ നിന്ന് കഥയൊക്കെ കേട്ടപ്പോൾ നല്ല റോളാണല്ലോ എനിക്ക് കിട്ട്വോ? എന്നായി ലാൽ. താജ് പറഞ്ഞു നീ ചന്ദ്രേട്ടനോട് പോയി ചോദിക്ക് എനിക്കറിയില്ല. ഉടനെ ലാൽ എന്റെയടുത്തേക്ക് വന്നു കാര്യം പറഞ്ഞു. അതു രതീഷിനെ ബുക്ക് ചെയ്തു വച്ചിട്ടുള്ളതാണെന്നു ഞാൻ പറഞ്ഞു. കറുത്ത പരുക്കനായ ആദിവാസി ലുക്കുള്ളത് രതീഷിനാണ്.
അല്ല ചന്ദ്രേട്ടാ അത് ഞാൻ ചെയ്യാം’ എന്നായി ലാൽ. നീ ശരിയാവില്ല എന്നു ഞാൻ തീർത്തു പറഞ്ഞു. മൂന്നുനാലു ദിവസം ഇതു തന്നെ പറഞ്ഞു നടന്നു. ഒടുവിൽ ഞാൻ പറഞ്ഞു വെളുത്ത നീ ഈ റോൾ ചെയ്താൽ ആളുകൾ എന്നെ തല്ലും. അതുകേട്ട് ലാൽ വല്ലാതെ വിഷമിച്ചു തിരിച്ചു പോയി.
പിറ്റേ ദിവസം ഞാൻ നോക്കുന്പോൾ പോലീസ് ഓഫീസറായി വേഷം ചെയ്ത് നിൽക്കേണ്ടയാൾ കരിയൊക്കെ വാരിത്തേച്ച് തോർത്തുമുണ്ട് ഉടുത്ത് നിൽക്കുന്നു. കാറിൽ വരുന്പോൾ ഞാൻ കാണാൻ വേണ്ടി മുന്പിൽ തന്നെ നിൽക്കുകയാണ്. ഞാൻ കാണാത്ത പോലെ മുഖം തിരിച്ച് നടന്നു. പിള്ളേരോടു ചോദിച്ചു എന്താടാ ഇത്? അപ്പോൾ അവർ പറഞ്ഞു, അത് ചന്ദ്രേട്ടൻ കാണാൻ വേണ്ടിയാണ്.
അടുത്ത സിനിമയിലെ റോളിനു വേണ്ടി. ഞാനൊന്നും മിണ്ടിയില്ല. എന്റെ മുന്പിൽ കൂടി രണ്ടു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടന്നു. മുടിയൊക്കെ പറത്തിയാണ് നിൽക്കുന്നത്. എന്നിട്ട് എന്റെയടുത്ത് വന്ന് ചന്ദ്രേട്ടാ എങ്ങനെയുണ്ടെന്ന് ചോദ്യം. പോലീസ് ഓഫീസറുടെ വേഷമല്ലേ നിനക്ക്? ഇതെന്തു വേഷമെന്നു ഞാൻ ചോദിച്ചു. ഇതാരാ ഇടാൻ പറഞ്ഞത്? പോയി മാറ്റിയിട്ടു വാ സമയമായി ഷൂട്ടിങ് തുടങ്ങണം. എന്നു പറഞ്ഞു. കണ്ണൊക്കെ നിറച്ച് ലാൽ പോയി.
പിന്നീട് ഞാൻ ആലോചിച്ചു ഇത്രയും ഡെഡിക്കേഷനുള്ള ലാൽ ഒരുപക്ഷേ ഇതു മനോഹരമായി ചെയ്യുമെന്നു തോന്നി. ഒടുവിൽ ഞാൻ ലാലിനോടു പറഞ്ഞു റോൾ ഞാൻ തരാം. പക്ഷേ ഒരു നിബന്ധനയുണ്ട്. കാലിൽ ചെരിപ്പിടരുത്. പിന്നെ പാന്റും ഷർട്ടും ഒന്നും ധരിച്ച് നടക്കരുത്. ഞങ്ങൾ തരുന്ന തുണികളേ ഇടാവൂ. പിന്നെ ഇവിടെ ലൊക്കേഷനിൽ ഞങ്ങൾക്കൊപ്പം ഇരിക്കരുത്.
നൂറ് ഒറിജിനൽ ആദിവാസികളെ കൊണ്ടു വരുന്നുണ്ട്. അവരുടെ ഇടയിൽ പോയി ഇരിക്കണം. അവർക്കൊപ്പമിരുന്ന് അവരുടെ ചേഷ്ടകളും ആഹാരം കഴിക്കുന്ന രീതിയും ഒക്കെ പഠിക്കണം. അതൊക്കെ അക്ഷരം പ്രതി അനുസരിച്ചു. വയനാട്ടിലെ തണുപ്പിൽ പത്തിരുപത്തിയെട്ടു ദിവസം ലാൽ നന്നേ കഷ്ടപ്പെട്ടു. ഞങ്ങളൊക്കെ സ്വറ്ററിട്ടു നടന്നപ്പോൾ ഒരു തോർത്തുമുണ്ടും പുതച്ച് കൊടും തണുപ്പിൽ അഭിനയിച്ചു.
ആ കഷ്ടപ്പാടിനുള്ള ഫലം കാണുകയും ചെയ്തു. അതിമനോഹരമായിരുന്നു ആ റോൾ. ആ ഡെഡിക്കേഷൻ പുതിയ തലമുറയിലെ കുട്ടികൾക്കുണ്ടോ എന്നെനിക്കറിയില്ല.അന്ന് ആ പ്രായത്തിലും ലാൽ ആ റോളിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നുണ്ടായിരുന്നു. അന്നു പക്വതയുള്ള ഒരു നടനായിട്ടില്ല ലാൽ. അന്നു തൊട്ടേ അങ്ങനെ ചിന്തിച്ചതുകൊണ്ടായിരിക്കാം ഇന്ന് ലാൽ നമ്മൾ കാണുന്ന വലിയ സ്ഥാനത്തിരിക്കുന്നത്.
കൊടുംതണുപ്പിൽ തോർത്ത്മുണ്ട് മാത്രം ഉടുത്ത് മോഹൻലാലിന്റെ 28 ദിവസം
07:48 PM Aug 18, 2020 | Deepika.com