കേരള ഹൈകോടതി സ്റ്റേ ചെയ്തിരുന്ന ഫ്ളവേഴ്സ് ചാനലിലെ "കൂടത്തായ്' ഗെയിം ഓഫ് ഡെത്ത് എന്ന സിനിമാറ്റിക് ക്രൈം ത്രില്ലർ പരമ്പരക്ക് അനുകൂല വിധി. കോടതി സംപ്രേഷണത്തിന് അനുവാദം നൽകിയതിനാൽ ഇന്നലെ രാത്രി ഒൻപതുമണി ക്ക് പരമ്പര പ്രേക്ഷകർക്കുമുമ്പിലെത്തി.
പ്രമാദമായ കൂടത്തായ് കേസിലെ മുഖ്യ സാക്ഷി മുഹമ്മദ് ബാബയായിരുന്നു പരാതിക്കാരൻ. പരാതിക്കാരന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി കോടതിക്ക് വിവേചനാധികാരം ഉപയോഗിക്കാൻ ആവില്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്.
കഴിഞ്ഞ ജനവരി 13നാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതകങ്ങളെ ആസ്പദമാക്കിയ പരമ്പര ചാനലിൽ സംപ്രേഷണത്തിന് എത്തുന്നത്. അന്ന് കേസിന്റെ അനേഷണം പൂർത്തീ കരിക്കാനുണ്ടെന്നും പരമ്പര അനേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ പ്ലീഡർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
അന്വേഷണം തുടരുന്ന ഒരു വിവാദ കേസ് സീരിയലായെത്തുന്നതും ആദ്യ സംഭവം തന്നെയായിരുന്നു. അത് വ്യൂ വർഷിപ്പിൽ വൻ നേട്ടമാണ് ചാനലുണ്ടാക്കിയത്. ആദ്യ എപ്പിസോഡ് തന്നെ 5.30റേറ്റിംഗ് നേടി. അഞ്ചു ദിവസത്തെ ആവറേജ് 4.42പോയിന്റിലെത്തിയപ്പോൾ അത് ഫ്ളവേഴ്സിന്റെ റിക്കാർഡ് കുതിപ്പായി മാറി. ഒപ്പം മറ്റു വിനോദ ചാനലുകൾക്കും വാർത്ത ചാനലുകൾക്കും പ്രൈടൈം ഭീഷണിയായി മാറി കൂടത്തായ്.
ഫ്ളവേഴ്സ് ചാനലിന്റെ മൂവി ഇന്റർനാഷണൽ വിഭാഗത്തിന്റെ ആദ്യ സംരംഭം കൂടിയാണ് ഈ പരമ്പര. ചാനൽ മേധാവി ആർ. ശ്രീകണ്ഠൻ നായർ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. ഗിരീഷ് കോന്നിയാണ് സംവിധാനം.
പ്രേംടി.നാഥ്
"കൂടത്തായ് 'പരമ്പരക്ക് കോടതി അനുവാദം
02:14 PM Aug 09, 2020 | Deepika.com