പൃഥ്വിരാജും സുരാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നായിരുന്നു സിനിമയൊരുക്കിയത്. സൂപ്പർ സ്റ്റാർ ഹരീന്ദ്രനായി മമ്മൂട്ടിയെ ആയിരുന്നു അണിയറക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മ്മൂട്ടി ആ കഥാപാത്രത്തെ സ്വീകരിച്ചില്ല. പിന്നീടാണ് പൃഥ്വിരാജ് ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നത്.
ഹരീന്ദ്രൻ എന്ന കഥാപാത്രത്തെ മോഹൻലാലായിരുന്നു അവതരിപ്പിച്ചതെങ്കിൽ പ്രേക്ഷകർക്ക് അതത്ര പെട്ടെന്ന് ദഹിക്കുകയില്ലായിരുന്നു എന്നു പൃഥ്വിരാജ്. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ചില കാര്യങ്ങളിൽ തന്റെ ജീവിതവുമായി അടുത്ത് നിൽക്കുന്ന സിനിമയാണ് ഇതെന്ന് പൃഥ്വി പറഞ്ഞു.
കാറുകളോടും ഡ്രൈവിംഗിനോടും ഏറെ ഇഷ്ടമുള്ളയാളാണ് താൻ. പൊതുവെ ദേഷ്യമുള്ള പ്രകൃതക്കാരനായാണ് എല്ലാവരും തന്നെ വിശേഷിപ്പിക്കാറുള്ളതും. അതിനാൽത്തന്നെ തന്നെ ഹരീന്ദ്രനായി ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് പെട്ടെന്ന് കഴിയുമെന്നും താരം പറയുന്നു.
മോഹൻലാലാണ് ഹരീന്ദ്രനെ അവതരിപ്പിച്ചതെങ്കിൽ അത് പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് ഉൾക്കൊള്ളാനാവില്ല. കാറുകളോടൊന്നും അദ്ദേഹത്തിന് പ്രത്യേക ക്രേസില്ല. രാവിലെ ഷൂട്ടിംഗിന് പോവുന്പോൾ ഏത് കാറിലാണ് പോവുന്നതെന്ന കാര്യത്തെക്കുറിച്ചൊന്നും അദ്ദേഹം ചിന്തിക്കാറില്ല.
അത് പോലെ തന്നെ അദ്ദേഹത്തിന് ദേഷ്യം വരുന്നതും അപൂർവമാണ്. എന്താ മോനേ അവരിങ്ങനെ കാണിക്കുന്നതെന്നാവും അദ്ദേഹം ചോദിക്കുന്നത്. അതിനാൽത്തന്നെ അദ്ദേഹമായിരുന്നു ചെയ്യുന്നതെങ്കിൽ കഥാപാത്രത്തെ തന്നെ ക്രിയേറ്റ് ചെയ്യേണ്ടി വന്നേനെയെന്നും അതിനായി കുറേ സമയം എടുത്തേനെയെന്നും പൃഥ്വിരാജ് പറയുന്നു.
ഡ്രൈവിംഗ് ലൈസൻസിൽ മോഹൻലാൽ പറ്റില്ലെന്നു പൃഥ്വി
05:09 PM Jul 30, 2020 | Deepika.com