ഓരോ തവണ കാണുന്പോഴും പ്രേക്ഷകരെ വീണ്ടും ഹരം കൊള്ളിക്കുന്ന ചിത്രങ്ങൾ വളരെ വിരളമാണ്. എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങളിലൊന്നാണ് ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് മണിച്ചിചിത്രത്താഴ്. റിലീസ് ചെയ്ത് 25 വർഷങ്ങൾ പിന്നിട്ടിട്ടും മോഹൻലാലിന്റെ സണ്ണിയും സുരേഷ് ഗോപിയുടെ നകുലനും ശോഭനയുടെ ഗംഗയുമെല്ലാം പ്രേക്ഷകരെ ഇപ്പോഴും ആകർഷിക്കുകയാണ്.
ഈ മാന്ത്രിക ചിത്രത്തെക്കുറിച്ച് സിനിമാപ്രേമികൾ അറിയാത്ത ചില പിന്നാന്പുറ കഥകൾ സംവിധായൻ ഫാസിൽ തന്നെ തുറന്നു പറഞ്ഞിരുന്നു. ഒരഭിമുഖത്തിലായിരുന്നു മണിച്ചിത്രത്താഴിലെ രസകരമായ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചത്.
സിനിമയുടെ ചർച്ചകൾ തുടങ്ങിവച്ച സമയത്ത് തന്നെ അതിലെ നായികയായി തന്റെ മനസിലുണ്ടായിരുന്നത് ശോഭനയായിരുന്നുവെന്ന് ഫാസിൽ വ്യക്തമാക്കുന്നു. മോഹൻലാൽ അടക്കമുള്ളവർ പോലും വന്നതു പിന്നെയാണ്. സിനിമയുടെ ചർച്ചകൾ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നാഗവല്ലി എന്ന കഥാപാത്രത്തിലേക്ക് ഞങ്ങൾ കയറി.
നാഗവല്ലി ഒരു നർത്തകി ആയിരിക്കണമെന്നു തീരുമാനിച്ചപ്പോൾ തന്നെ മനസിലേക്ക് വന്നത് ശോഭനയുടെ മുഖമാണ്. ചിത്രത്തിലൊരിടത്തും നാഗവല്ലിയെ കാണിക്കുന്നില്ല. നാഗവല്ലിയുടെ ഒരു പ്രതിബിംബത്തെ മാത്രമാണ് ശോഭനയിലൂടെ അവതരിപ്പിക്കുന്നത്.
തിരക്കഥ രൂപപ്പെടുന്പോൾ മുതൽ മനസിലേക്ക് വന്ന ഒരേയൊരു അഭിനേതാവ് ശോഭന മാത്രമായിരുന്നു. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പടെ ബാക്കിയെല്ലാ നടീനടന്മാരും പിന്നീടു വന്നുചേർന്നതാണെന്നാണ് ഫാസിൽ വ്യക്തമാക്കിയത്.
ആദ്യം ശോഭന, പിന്നാലെ മോഹൻലാലും സുരേഷ് ഗോപിയും
04:16 PM Jul 18, 2020 | Deepika.com