തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ചിത്രമായിരുന്നു ഇളയ ദളപതി വിജയ് - മുരുകദോസ് ചിത്രമായ തുപ്പാക്കി. 2012-ൽ പുറത്തിറങ്ങിയ വിജയ്യുടെ ആക്ഷൻ ചിത്രമായിരുന്നു തുപ്പാക്കി. ചിത്രത്തിൽ കാജൾ അഗർവാളായിരുന്നു നായിക. മിലിട്ടറി ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദളപതി എത്തിയത്. താരം അതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായ കഥപാത്രമായിരുന്നു തുപ്പാക്കിയിലെ ജഗദീഷ്. വിജയ്, കാജൽ എന്നിവരെ കൂടാതെ ബോളിവുഡ് താരം വിദ്യുത് ജംവാൽ, ജയറാം എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് നടി അക്ഷര ഗൗഡ. ഒരു ഓണ് ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്ഷര ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം തന്റെ തെറ്റായ തീരുമാനമാണെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്.
തുപ്പാക്കിയിൽ മാത്രമല്ല അജിത് ചിത്രം ആരംഭത്തിലും അക്ഷര എത്തിയിരുന്നു. വിജയ്, അജിത് ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ സന്തോഷ് ശിവൻ തന്നെ ഒരുപാട് സഹായിച്ചെന്ന് താരം വ്യക്തമാക്കി . അതുപോലെ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയ ചിത്രത്തക്കുറിച്ച് ചോദിച്ചപ്പോഴാണ് വിജയ് - മുരുകദോസ് ചിത്രമായ തുപ്പാക്കിയെക്കുറിച്ചും ചിത്രത്തിലെ അനുഭവത്തെക്കുറിച്ചും നടി വ്യക്തമാക്കിയത്. ഇതിന്റെ കാരണവും നടി വെളിപ്പെടുത്തിയിരുന്നു.
ഇളയ ദളപതി വിജയ്, മുരുകദോസ്, സന്തോഷ് ശിവൻ എന്നിവർ മാത്രമാണ് ചിത്രത്തിലെ നല്ല കാര്യമായി തോന്നിയതും അതുതന്നെയാണ് സിനിമയിലേക്ക് അടുപ്പിച്ചതും. അല്ലാതെ ഞാൻ ആ ചിത്രത്തിൽ എന്തു റോളാണ് ചെയ്തത്? ഇപ്പോൾ ആ കഥാപാത്രത്തെക്കുറിച്ച് ഓർത്ത് ഖേദിക്കുകയാണ്. ആരുടെ കൂടെ അഭിനയിക്കുന്നു എന്നുള്ളതിൽ അല്ല, പകരം ആ ചിത്രത്തിലെ കഥാപാത്രത്തെയാണ് എനിക്ക് ഇഷ്ടപ്പെടാതിരുന്നത്.
ചിത്രത്തിനായി തന്നെ സമീപിച്ചപ്പോൾ കാജൽ അഗർവാളിന്റെ സുഹൃത്ത് എന്നാണ് പറഞ്ഞിരുന്നത്. വ്യത്യസ്തമായ രീതിയിലായിരുന്നു കഥ എന്നോട് പറഞ്ഞതും. അന്ന് ഞാൻ പുതിയ ആളായിരുന്നു. എങ്ങനെ അഭിനയിക്കണമെന്ന് അറിയില്ലായിരുന്നു. ഇതൊന്നും ആരേയും കുറ്റപ്പെടുത്തി പറയുന്നതല്ല. ഇന്നും എന്നെ ഇവരിൽ ആരു വിളിച്ചാലും ഞാൻ പോയി അഭിനയിക്കുമെന്നും അക്ഷര വെളിപ്പടുത്തി.
2012 ജനുവരിയിൽ നിർമാണം ആരംഭിച്ച ഈ ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2012 നവംബർ 13-ന് ദീപാവലിയോടനുബന്ധിച്ചാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. വിജയ്യുടെ കരിയർതന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ഇത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെതേടി എത്തിയിരുന്നു.
"ആ ചിത്രത്തിൽ അഭിനയിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നു'
07:34 PM Jul 16, 2020 | Deepika.com