മണിരത്നം "ദളപതി’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന സമയം. കർണന്റെയും ദുര്യോധനന്റെയും സൗഹൃദത്തിന്റെ ആഴമാണ് ഈ സിനിമയുടെ കഥയ്ക്ക് പ്രചോദനം.
കർണനായി രജനികാന്തിനെയും ദുര്യോധനനായി മമ്മൂട്ടിയെയും തീരുമാനിച്ചു.ഇനിയുമുണ്ട് മഹാഭാരതത്തിൽ നിന്ന് പറിച്ചുനട്ട കഥാപാത്രങ്ങൾ കഥയിൽ. അതായത്, അർജുനന്റെ സ്വഭാവത്തിൽ ഒരു കഥാപാത്രമുണ്ട്. ആ വേഷത്തിൽ ആര് അഭിനയിക്കണം എന്നൊരു ചർച്ചവന്നു. മമ്മൂട്ടി മണിരത്നത്തോട് നിർദ്ദേശിച്ചു "ജയറാം നന്നായിരിക്കും’ !
മണിരത്നം ജയറാമിനെ സമീപിച്ചു. ജയറാമാണെങ്കിൽ തുരുതുരാ സിനിമകൾ ചെയ്തുകൊണ്ട് പറന്നു നടക്കുന്നു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായിരുന്നു അന്ന് ജയറാം. ഡേറ്റ് പ്രശ്നം കാരണം ജയറാം ആ ഓഫർ സ്നേഹപൂർവം നിരസിച്ചു.
ആ വേഷത്തിലേക്ക് പിന്നീട് മണിരത്നം തന്നെ ഒരാളെ കണ്ടെത്തി. അതാണ് സാക്ഷാൽ അരവിന്ദ് സ്വാമി. മണിരത്നത്തിന്റെ റോജയിലൂടെയും ബോംബെയിലൂടെയും ഇന്ത്യമുഴുവൻ തരംഗമായി മാറിയ അരവിന്ദ് സ്വാമിയുടെ ആദ്യചിത്രമായിരുന്നു ദളപതി. ജയറാം നഷ്ടപ്പെടുത്തിയ അവസരം അരവിന്ദ് സ്വാമിയുടെ തലവര മാറ്റി.
ദളപപതിക്കു ശേഷം മണിരത്നം സംവിധാനം ചെയ്ത റോജയിൽ അരവിന്ദ് സ്വാമിയായിരുന്നു നായകൻ. ഈ സിനിമ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടംതേടി. തുടർന്നു ബോംബെയിലും അരവിന്ദ് സ്വാമി നായകനായി. തമിഴിൽ പിന്നീട് നിരവധി സംവിധായകർക്കൊപ്പവും ഉലകനായകൻ കമൽഹാസൻ ഉൾപ്പടെയുളള സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റൈൽ മന്നൻ രജനീകാന്തിനൊപ്പമോ ഒരു മണിരത്നം ചിത്രത്തിലോ അഭിനയിക്കാൻ ജയറാമിനു സാധിച്ചിട്ടില്ല.
ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവനിൽ ജയറാം അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. വൻതാരനിരയാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നതത്രേ, ജയറാമിന്റെ കരിയറിലെ ആദ്യത്തെയോ അവസാനത്തെയോ നഷ്ടമായിരുന്നില്ല ദളപതി. അതിനു മുന്പും ശേഷവും ജയറാം ഒഴിവാക്കിയ ചിത്രങ്ങൾ വേറെയും ഉണ്ടായിരുന്നു.
ജയറാമിന് കഥ സെലക്ട് ചെയ്യാൻ അറിയില്ലെന്നു ജയറാമിനെ വച്ച് ഏറ്റവുമധികം ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകൻ രാജസേനൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ദളപതി; ജയറാമിന്റെ നഷ്ടം!
05:53 PM Jul 13, 2020 | Deepika.com