സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ നടത്തുവാനും ആക്ഷേപഹാസ്യത്തിലൂടെ ചിലർക്ക് മറുപടി നൽകാനുമായി സിനിമകളെ മലയാളത്തിന്റെ ജനപ്രിയനായകൻ എക്കാലവും ഉപയോഗിച്ച് പോന്നിരുന്നു. ഈ ശ്രേണിയിലെ തുടർച്ചയാണ് റാഫി സംവിധാനം ചെയ്ത "വോയ്സ് ഓഫ് സത്യനാഥൻ'.
ഏകദേശം 10 വർഷങ്ങൾക്ക് മുമ്പ് "രാഷ്ട്രപതിയെ ഞെട്ടിച്ച' ചോദ്യവുമായി വെള്ളിത്തിരയിലേക്ക് മടങ്ങിവന്ന പ്രമുഖ നടിയുടെ ചിത്രത്തിന്റെ കഥയുമായി സാമ്യമുള്ള തിരക്കഥയുടെ ബലത്തിൽ ദിലീപ് എന്ന സത്യനാഥൻ സ്വയം ന്യായീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ഇവിടെ.
തടവറയും താനുമായുള്ള ആത്മബന്ധം വരച്ചുകാട്ടുന്ന രംഗങ്ങൾ ഇല്ലാത്ത ഒരു ചിത്രം പോലും ഇനി വേണ്ട എന്ന നിലപാടിൽ ഏകദേശം ഉറച്ച് നിൽക്കുകയാണ് ദിലീപ്.
നാക്കുപിഴ കൊണ്ട് സ്ഥിരം പ്രശ്നങ്ങളിൽ ചെന്ന് ചാടുന്ന സത്യനാഥൻ, "പ്രസിഡന്റ്' എന്ന ഒരൊറ്റ വാക്കിന്റെ ഉപയോഗം മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള ജയിലുകളിൽ എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ ഇതിനായുള്ള കാരണവും സത്യനെ അറസ്റ്റ് ചെയ്യുന്ന മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ലോജിക് ഇല്ലാത്ത മാർഗങ്ങളും ചിത്രത്തെ സാരമായി ബാധിക്കുന്നു.
സ്ലാപ്സ്റ്റിക്ക് കോമഡിയിൽ നിന്ന് പുറപ്പെടുകയും ചെയ്തു എന്നാൽ റിയാലിസ്റ്റിക്ക് ചിരിയിൽ എത്തിയതുമില്ല എന്ന നിലയിലാണ് ചിത്രത്തിന്റെ ആകെയുള്ള ഘടന. ആദ്യ പകുതിയിൽ സിദിഖ് - ദിലീപ് -ജോണി ആന്റണി ത്രയം ഉണർത്തിയ ചില ചിരികൾ ഒഴിച്ചുനിർത്തിയാൽ നന്മ വാരിവിതറാനുള്ള ഒരു യഞ്ജം മാത്രമാണ് ഈ ചിത്രം .
ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡേ എന്നിവരെ എങ്ങനെ വ്യക്തമായി ഉപയോഗിക്കണമെന്ന് മലയാള സംവിധായകർക്ക് വ്യക്തമായ ധാരണ ഇപ്പോഴുമില്ല എന്നത് ഈ ചിത്രത്തിലൂടെ വ്യക്തമാണ്. താരതമ്യേന പുതുമുഖമായ വീണാ നന്ദകുമാർ നീളൻ ഡയലോഗുകൾ വരുമ്പോൾ അംഗചലനങ്ങൾ എങ്ങനെ വേണമെന്ന് അറിയാതെ വിഷമിക്കുന്നുണ്ട്. നേരത്തെ മനസിലുറപ്പിച്ച തരത്തിൽ കൈകൾ എടുത്തു സംസാരിക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും താരത്തിന്റെ ടൈമിംഗ് നഷ്ടമായി വാക്കുകളും അംഗവിക്ഷേപങ്ങളും തമ്മിലുളള ജൈവികബന്ധം നഷ്ടമാകുന്നു.
"റിംഗ്മാസ്റ്റർ' എന്ന ചിത്രത്തിലൂടെ, ഒരിക്കൽ തന്റെ അടുത്ത കൂട്ടുകാരിയും പിന്നീട് അകലുകയും ചെയ്ത പ്രമുഖ നടിയെ ടോളി വശം കെടുത്തിയ ദിലീപിന് ഈ ചിത്രത്തിൽ അത്തരം സന്ദേശം ഒളിച്ചുകടത്തൽ ശ്രമം പാളിപോകുന്നു. ഞാൻ പാവമാണ് എന്ന് കാട്ടാനുള്ള വ്യഗ്രത ചിത്രത്തെ ഒരു ആവറേജ് അനുഭവമായി മാത്രം നിലനിർത്തുന്നു.
തന്റെ ശ്കതിദുർഗമായ ഫുൾഓൺ കോമഡി ചിത്രങ്ങളിലേക്ക് മടങ്ങിയാൽ ദിലീപിന് ബോക്സ്ഓഫീസ് മേധാവിത്വം നിസാരമായി തിരികെ പിടിക്കാമെന്നത് തിയറ്ററിൽ പ്രതീക്ഷയോടെ എത്തിയ കുടുംബപ്രേക്ഷകരുടെ സാന്നിധ്യം അടിവരയിടുന്നു.
ഈ ചിത്രം fdfs കണ്ട ലേഖകന്റെ പ്രത്യേക അറിയിപ്പ്
ദിലീപ് ഫാൻസ് എന്ന പേരിൽ കോട്ടയം നഗരത്തിലെ തിയറ്ററിൽ എത്തിയ എട്ട് സുഹൃത്തുക്കളെ,
ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ "മലയാള സിനിമയുടെ രാജാവ് ദിലിപേട്ടന്' ഒരാവശ്യവും ഇല്ലാതെ മുദ്രാവാക്യം വിളിച്ചതിന് നന്ദി. ഏതൊക്കെ ഭാഗങ്ങളിലാണ് ചിത്രം ലാഗ് അടിപ്പികുന്നത് എന്ന് നിങ്ങളുടെ അനാവശ്യ മുദ്രാവാക്യം വിളി മൂലം പ്രേക്ഷകർക്ക് കൃത്യമായി മനസിലാക്കാൻ സാധിച്ചു. ഞങ്ങൾ എക്കാലവും നന്ദി ഉള്ളവർ ആയിരിക്കും. "ഗുമസ്തേ'!
ജോർജ് സഖറിയ