ഗംഗ മീരയ്ക്ക് ആഘോഷപ്പൂക്കാലം

02:25 PM Apr 12, 2023 | Deepika.com

കലാലയദിനങ്ങളിലെപ്പൊഴോ നാടകത്തോടുണ്ടായ ഇഷ്ടമാണ് തിരുവല്ലാക്കാരി ഗംഗ മീരയെ സിനിമയിലെത്തിച്ചത്. ജോലി ഉപേക്ഷിച്ച് ഓഡിഷനുകള്‍ക്കു പിന്നാലെ പോയതു വെറുതെയായില്ല. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം, ജാന്‍ എ മന്‍ ...ഗംഗയുടെ സ്ക്രീന്‍പ്രയാണം പൂക്കാലത്തിലെത്തുമ്പോള്‍ ഗണേഷ്‌രാജ് നല്കിയതു നിര്‍ണായകവേഷം.

ആനന്ദത്തിന്‍റെ ഡയറക്ടര്‍ എന്നെ വിളിക്കുന്നു എന്നതായിരുന്നു സര്‍പ്രൈസ്. പൂക്കാലത്തിലും വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങളില്ല. ഇതിലെ എല്‍സമ്മ ചലഞ്ചിംഗ് ആയിരുന്നു. കാരണം, ഇത്രയും ഇമോഷണലായ വേഷം മുമ്പു ചെയ്തിരുന്നില്ല - ഗംഗ മീര പറഞ്ഞു.



ആദ്യ ഹിറ്റ് ജാന്‍ എ മന്‍

പാഷനായിട്ടും അഭിനയം കരിയറാക്കാന്‍ വീട്ടില്‍ സമ്മതമല്ല എന്ന അവസ്ഥയായിരുന്നു പഠനകാലത്ത്. കോഴിക്കോട്ട് ജോലി ചെയ്യുമ്പോള്‍ സിനിമയില്‍ ട്രൈ ചെയ്തില്ലെങ്കില്‍ പിന്നീടു വ്യസനിക്കേണ്ടി വരുമെന്നു തോന്നി. കൊച്ചിയിലേക്കു ജോലി മാറിവന്നു. ഓഡിഷനുകള്‍ക്കു പോയിത്തുടങ്ങി.

വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമാക്കാരനിലാണു തുടക്കം. ടെലിവിഷനില്‍ മറിമായം, തട്ടീംമുട്ടീം പരിപാടികളില്‍ ഗസ്റ്റ് വേഷങ്ങൾ. അഞ്ജലി മേനോന്‍റെ കൂടെ റിലീസായതോടെ ഇന്‍ഫോപാര്‍ക്കിലെ ജോലി രാജിവച്ചു.