ഒരു ചലച്ചിത്രം കാഴ്ചാനുഭവത്തിനപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്പോഴാണ് ചർച്ചകൾ സൃഷ്ടിക്കുന്നത്. പോയ വാരം ഒടിടിയിൽ റിലീസ് ചെയ്ത കാടകലം എന്ന ചിത്രം ചെറിയൊരു കഥയിലൂടെ വലിയ ചർച്ചകളാണ് സൃഷ്ടിക്കുന്നത്. കുഞ്ഞാപ്പു എന്ന ബാലന്റെയും അവന്റെ അച്ഛൻ മുരുകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് കാടകലം പറയുന്നത്. അത് കാടിന്റെ കഥയായി മാറുന്നിടത്താണ് ചർച്ചകൾ രൂപപ്പെടുന്നത്. തന്റെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകരിലേക്കെത്തുന്പോൾ അവരുടെയുള്ളിൽ ചിന്തയുടെ വിത്തുപാകാൻ കാരണമാകുന്നു എന്ന അഭിമാനമാണ് കാടകലത്തിന്റെ തിരക്കഥാകൃത്തായ ജിന്റോ തോമസ് പങ്കുവയ്ക്കുന്നത്. സാക്കിൽ രവീന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന കാടകലത്തിനു സംവിധായകനും ജിന്റോ തോമസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
കാടകലം എന്ന പേര്
കാടും ആധുനികത അവകാശപ്പെടുന്ന ഇന്നത്തെ പൊതുസമൂഹവും തമ്മിലുള്ള അകലമാണ് കാടകലം എന്ന സിനിമയിലൂടെ മുന്നോട്ടുവച്ചത്. പ്രകൃതിയിൽനിന്നു നമ്മൾ എത്രത്തോളം മാറിനിൽക്കുന്നു എന്ന ചിന്തയാണ് കാടകലം എന്ന പേര് നൽകാൻ കാരണം. സംവിധായകൻ സാക്കിൽ രവീന്ദ്രനാണ് പേര് നൽകിയത്. സുഹൃത്ത് രാജു ജോസ് മുഖേനയാണ് ഞാൻ കാടകലത്തിലേക്ക് എത്തുന്നത്. സംവിധായകൻ ഫോണിലൂടെയാണ് ആദ്യം കഥ പറയുന്നത്. പിന്നീട് നിരന്തരമായ ഇടപെടലിലൂടെ തിരക്കഥ ഞങ്ങൾ രൂപപ്പെടുത്തി. ശരിക്കും സംവിധായകന്റെ അനുഭവങ്ങളിൽ നിന്നാണ് ഈ കഥയുണ്ടാകുന്നത്. കാടുകളിലും ആദിവാസി ഉൗരുകളിലും നിരന്തരം യാത്ര ചെയ്യുന്ന ആളാണ് സാക്കിൽ. ഒരിക്കൽ കാട്ടിൽ വഴികാട്ടിയായി പരിചയപ്പെട്ട ബാലനിൽനിന്നാണ് കാടകലത്തിന്റെ ആശയത്തിലേക്ക് എത്തുന്നത്. കാടിനു പുറത്തു പോയി പഠിച്ചെങ്കിലും അവരുടെ സമൂഹത്തിന്റെ നിലനിൽപിനുവേണ്ടി കാട്ടിലേക്കു തിരികെ എത്തിയ ബാലനായിരുന്നു അവൻ. അതു സിനിമയാക്കണമെന്നുള്ള ആദ്ദേഹത്തിന്റെ ആഗ്രഹമാണ് കാടകലമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്.
കാട്ടിലെ ചിത്രീകരണം
കഥയ്ക്ക് അനുയോജ്യമായ ലൊക്കേഷൻ തേടിപ്പിടിക്കുക എന്നത് പ്രയാസമായിരുന്നു. നിരവധി കാടുകളിലൂടെ യാത്ര ചെയ്തെങ്കിലും ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ നിബിഡവനത്തിനുള്ളിലായിരുന്നു ചിത്രീകരണം. കഥയ്ക്ക് ഏറെ അനുയോജ്യമായ പശ്ചാത്തലം ഇടുക്കിയിലെ കാടായിരുന്നു. കാടിനുള്ളിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. അതിനാൽ പരിമിതമായ അണിയറ പ്രവർത്തകരെയാണ് ചിത്രത്തിൽ ഒപ്പം കൂട്ടിയത്. നാച്ചുറൽ ലൈറ്റിന്റെ ഭംഗിയും ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തി. കാറ്റും തണുപ്പും കാട്ടാനയുമൊക്കെ എല്ലാവർക്കും പുതിയ അനുഭവമായിരുന്നു. നാടകപ്രവർത്തകനായ സതീഷ് കുന്നോത്തും മകൻ ഡാവിഞ്ചിയും ഈ ചിത്രത്തിലും അച്ഛനും മകനുമായി എത്തുന്നു. ഡാവിഞ്ചിയുടെ പ്രകടനംതന്നെയാണ് ചിത്രത്തിന്റെ കരുത്ത്. ഇടുക്കി കാടുകളിൽ ഇന്നും പുറംലോകത്തിന്റെ പൊള്ളത്തരങ്ങളിൽ നിന്ന് ഒഴിഞ്ഞ് തങ്ങളുടേതായ ലോകത്ത് ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. അപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുംവിധം കഥ പറയാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ചില ജീവിതങ്ങളിലൂടെ കാടിന്റെ പ്രശ്നങ്ങൾ എന്നതിനൊപ്പം നാഗരികതയുടെ ഇടപെടൽ ബാല്യകൗമാര ജീവിതങ്ങളെ ബാധിക്കുന്നതും വരച്ചിടുകയായിരുന്നു.
ഏറ്റെടുത്ത് പ്രേക്ഷകർ
യൂകെ, യുഎസ് രാജ്യങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോണിൽ മുന്പ് കാടകലം റിലീസ് ചെയ്തിരുന്നു. റൂട്ട് വീഡിയോ, നീസ്ട്രീം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് നമ്മുടെ പ്രേക്ഷകരുടെ മുന്നിലേക്ക് ചിത്രം എത്തിയിരിക്കുന്നത്. നല്ല പ്രതികരണം ലഭിക്കുന്പോൾ വളരെ അഭിമാനം തോന്നുന്നു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭവും ദുരന്തം വിതയ്ക്കുന്ന ഇന്നത്തെ ചുറ്റുപാടിൽ സമൂഹത്തിന് ഏറെ ആവശ്യമായ വലിയ സന്ദേശം പ്രേക്ഷകരിലേക്കു പകരുന്നതിനു കാടകലം നിമിത്തമായി എന്നത് സമൂഹജീവി എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വമായും ഞാൻ തിരിച്ചറിയുന്നു. നമ്മുടെ നിലനിൽപ് കാടും പ്രകൃതിയെയും ആശ്രയിച്ചുതന്നെയാണെന്ന് ഓർമപ്പെടുത്തുന്നു. കാടകലം മുന്നോട്ടുവച്ച ആശയം മലയാളികൾ ചർച്ച ചെയ്യേണ്ടതാണെന്നു സംവിധായകൻ സാക്കിൽ രവീന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. അതിൽ വളരെയധികം സന്തോഷവാനാണ് ഇന്നദ്ദേഹം.
സിനിമയാണ് ലോകം
നാടകത്തിനോട് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. പിന്നീട് സിനിമകൾ കണ്ടും സിനിമാ സംബന്ധമായ പുസ്തകങ്ങളും തിരക്കഥകളും വായിച്ചുമാണ് ആദ്യ പാഠങ്ങൾ. പിന്നീടാണ് സംവിധായകൻ സിബി മലയിലിന്റെ നിയോ ഫിലിം സ്കൂളിൽ സിനിമ പഠിക്കാനെത്തുന്നത്. തുടർന്ന് പരസ്യം, ഡോക്യുമെന്ററി ചിത്രങ്ങൾ ചെയ്തു. വളരെ അവിചാരിതമായാണ് സംവിധായകൻ ലിയോ തദ്ദേവൂസിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിനൊപ്പം രണ്ടു സിനിമകളിലും പ്രവർത്തിച്ചു. പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ. കോഴിക്കോട് ചക്കിട്ടപ്പാറ എന്ന നാട്ടിൻപുറത്തുനിന്നാണ് സിനിമയിലെത്തിയത്. പപ്പ തോമസും അമ്മ മോളിയും ജ്യേഷ്്ഠൻ ജിനോയും അദ്ദേഹത്തിന്റെ ഭാര്യ ജ്യോതിസും അനിയൻ ജിബിനും ചേരുന്നതാണ് കുടുംബം. ഇപ്പോൾ എയ്ഞ്ചൽസ് ഹാപ്പിനസ് എന്നൊരു ഷോർട്ട് ഫിലിമും സംവിധാനം ചെയ്തിരുന്നു. ചിത്രം റിലീസായിട്ടില്ല.
കാടിന്റെ നന്മ പറഞ്ഞ് നാട്ടിൻ പുറത്തുകാരൻ തിരക്കഥാകൃത്ത്
01:50 AM Nov 14, 2021 | Deepika.com