താരപ്പകിട്ടില്ലാതെ കടന്നുവന്ന ഒരു കാഞ്ഞങ്ങാടൻ പടവും അതിലെ കഥാപാത്രങ്ങളും സിനിമയുടെ ഭാഷയും രസവും അനുഭവിപ്പിച്ച നൂറ്റെട്ടു മിനിറ്റുകൾ. അതാണു സെന്ന ഹെഗ്ഡെ ഒരുക്കിയ തിങ്കളാഴ്ച നിശ്ചയം. ‘ഇതെന്റെ വീട്, ഇവിടത്തെ കാര്യം ഞാൻ തീരുമാനിക്കുമെന്നു’ പറയുന്ന കുവൈറ്റ് വിജയനോട് 16 വർഷം ജീവനു തുല്യം സ്നേഹിച്ച രതീഷിനെ മറന്ന് ഇന്നലെ അച്ഛൻ കാണിച്ചുതന്ന ലക്ഷ്മീകാന്തന്റെ മോതിരമണിയാൻ കൈനീട്ടി നിൽക്കാൻ തനിക്കാവില്ലെന്നു പറയുന്ന സുജ.
സുജയായി വേഷമിട്ട അനഘ നാരായണന് ഈ വേഷം മൂന്നാം ക്ലാസിലൊരുനാൾ മനസിലെഴുതിയ സിനിമാസ്വപ്നത്തിന്റെ വണ്ലൈൻ സഫലമായ നിമിഷം. രതീഷ് വളരെ മികച്ചൊരു പയ്യനാണെന്ന് ഒളിച്ചോട്ടക്കത്തിൽ സുജയെഴുതിയതു വായിച്ച പ്രേക്ഷകർ കഥ തീരുന്പോൾ മനസുതുറന്ന് അനഘ വളരെ മികച്ചൊരു നടിയാണെന്ന് എഴുതിയാൽ അധികമാവില്ല.
ഇത്രയും പ്രതീക്ഷിച്ചില്ല
സെന്നയും ടീമും കാഞ്ഞങ്ങാട്ടെ ഒരു നിശ്ചയവീട്ടിൽ കാമറ സെറ്റ് ചെയ്തിട്ടു മാറിനിന്നുവെന്നേ തോന്നൂ ഈ സിനിമ കണ്ടാൽ. ‘കാമറ റെഡി എന്നു പറയുന്പോൾ ഞങ്ങൾ പോകുന്നു. ഷോട്ട് കഴിയുന്പോൾ തിരിച്ചുവരുന്നു. ഓണ് സ്ക്രീനിലും ഓഫ് സ്ക്രീനിലും ഞങ്ങൾ അവിടെ ഒരു ഫാമിലി പോലെയായിരുന്നു. ഓരോ സീനിലും നന്നായി എൻജോയ് ചെയ്താണ് അഭിനയിച്ചത്.
സിനിമ നല്ലതാണെങ്കിൽ സ്വീകരിക്കപ്പെടുമെന്ന വിശ്വാസമുണ്ടായിരുന്നു. സിനിമയ്ക്കു സ്റ്റേറ്റ് അവാർഡ് കിട്ടി. ആളുകൾ ഇത്ര പെട്ടെന്ന് ഇങ്ങനെ സ്വീകരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല’- കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിറ്റിക്സ് ഫൈനലിനു പഠിക്കുന്ന അനഘ സന്തോഷത്തിലാണ്.
തിങ്കളാഴ്ച നിശ്ചയം
താൻ സിനിമയിലെത്തണമെന്ന് തന്നെക്കാൾ ആഗ്രഹിച്ചത് വീട്ടുകാരായിരുന്നുവെന്ന് അനഘ പറയുന്നു. കലാപ്രവർത്തകനാണ് അച്ഛൻ സി. നാരായണൻ. സ്കൂൾ ദിനങ്ങളിൽ നാടകവും മോണോആക്ടും കളിച്ച് അനഘ കലോത്സവവേദികളിലെത്തി. ‘നെയ്ത്തുകാരൻ’ നാടകം ചെയ്തത് എട്ടാം ക്ലാസിൽ. ‘എറൻഡിറ ഒരു രാജ്യമാണ്’ കളിച്ചത് അക്കാദമിയിൽ. അമച്വർ, തെരുവു നാടകങ്ങളിലെ വേഷങ്ങളിലൂടെ അനഘയുടെ സ്വപ്നം തളിർത്തു.
ഡിഗ്രിക്കു ചേർന്ന സമയം സിനിമയ്ക്കു പോയപ്പോൾ തനി കാഞ്ഞങ്ങാടൻ സിനിമ ഒരുങ്ങുന്നതായി അറിഞ്ഞു. ഓഡീഷനു പോയി. അനഘ കഥയിലെ നായികയായി. ആ പടമാണു പുഷ്കർ ഫിലിംസിന്റെ തിങ്കളാഴ്ച നിശ്ചയം. സർപ്രൈസ് തീർന്നില്ല. വാർഡ് മെന്പർ അവുക്കറുടെ വേഷത്തിലേക്ക് അനഘയുടെ അച്ഛനും സെലക്ടായി!
ഞാനും സുജയെപ്പോലെ
സുജയിലേക്ക് എത്താൻ പ്രത്യേക തയാറെടുപ്പുകളൊന്നും വേണ്ടിവന്നില്ലെന്ന് അനഘ. ‘ഇരുപതുകളിലെത്തിയ ഏതു പെണ്കുട്ടിയെയും പോലെയാണു സുജ. നമുക്കു റിലേറ്റ് ചെയ്യാനാവും. സുജ ഇത്തിരി ബോൾഡാണ്. താത്പര്യമില്ലാത്ത കാര്യങ്ങളൊക്കെ തുറന്നുപറയും. പെണ്ണുകാണൽ സീനിൽ തട്ടിനു മുട്ടു പറയുന്നില്ലേ സുജ. അതുപോലെ തന്നെയാണു ഞാനും. ഞാൻ എന്നെത്തന്നെ പോർട്രെയിറ്റു ചെയ്യുന്നതുപോലെയാണു തോന്നിയത്.’
‘ഷൂട്ടിംഗിനു മുന്പ് സുജയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. സീനുകൾ ചെയ്തു വന്നപ്പോഴാണ് ചിത്രം തെളിഞ്ഞത്. പെണ്ണുകാണൽ സീനെടുത്തപ്പോൾ കാന്തനെ ഒഴിവാക്കുകയാണു സുജയുടെ പ്ലാനെന്നു സൂചന തന്നിരുന്നു. അടുത്തകൊല്ലം ശബരിമലയ്ക്കു പോകണമെന്നെല്ലാം വിചാരിക്കുന്നുണ്ട് എന്നുള്ള ഡയലോഗുകൾ കേട്ടപ്പോഴും അങ്ങനെ തോന്നി. പിന്നെ, ഞങ്ങളുടേതായ രീതിയിലങ്ങു ചെയ്തു. പോരാ എന്നു തോന്നുന്പോഴേ സെന്ന സാർ ഇടപെട്ടിരുന്നുള്ളൂ.’
ടെൻഷനും ചിരിയും
വീട്ടിൽ നിശ്ചയ ഒരുക്കങ്ങൾ തകൃതി. സുജ കാമുകനൊപ്പം ഒളിച്ചോടുന്നതിന്റെ ചിന്തകളിലും! സുജ ആദ്യാവസാനം ടെൻഷനിലാണ്. ആ മൂഡ് നിലനിർത്തുന്നതിൽ പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്ന് അനഘ പറയുന്നു. ‘അങ്ങനെയൊരു സിറ്റ്വേഷൻ വന്നാൽ എങ്ങനെയാവും എന്നു വിചാരിച്ചിട്ടു ചെയ്തതാണ്. ഒരിക്കലും സുജ എന്ന കഥാപാത്രം എനിക്കു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല.’
സുജയ്ക്കു തന്നോട് ഇഷ്ടമാണെന്നു പന്തലുപണിക്കുവന്ന ഗിരീഷ് തെറ്റിദ്ധരിക്കുന്ന സീനിലാണ് സുജയെ ചിരിച്ചു കാണുന്നത്. കാമുകൻ മോതിരമണിയിച്ചതിന്റെ സന്തോഷം മനസു തുളുന്പിയതാണ്. ആ ചിരിയോടെ പൂമുഖത്തേക്കു വരുന്പോഴാണ് ഗിരീഷിനെ കാണുന്നത്. നാടക കലാകാരനും ശില്പിയുമായ രഞ്ജി കാങ്കോലാണു ഗീരീഷായി വേഷമിട്ടത്.
ആ നാടക ക്യാന്പിന്റെ ബന്ധം
സിനിമയിൽ പലതവണ തെളിയുന്നുണ്ട് സുജയുടെ നെറ്റിയിലെ മുറിവ്. ലക്ഷ്മീകാന്തന്റെ ആലോചന സുജയ്ക്കു താത്പര്യമില്ലെന്നു കേട്ടപ്പോൾ ഗ്ലാസ് എറിഞ്ഞുടച്ചായിരുന്നു വിജയന്റെ മറുപടി. അതിലൊരു ചില്ലാണ് സുജയുടെ നെറ്റി മുറിച്ചത്.
കുവൈറ്റ് വിജയനായി വേഷമിട്ടതു മനോജ് കെ.യു. ‘നെയ്ത്തുകാരൻ നാടകത്തിനു മനോജേട്ടനാണു ലൈറ്റ് ചെയ്തത്. ആ നാടക ക്യാന്പിന്റെ ബന്ധം ഞങ്ങൾക്കിടയിലുണ്ട്. എന്നോടും അച്ഛനോടും വളരെയധികം അടുപ്പമുണ്ട്. അദ്ദേഹത്തിനു മകളെപ്പോലെയാണു ഞാൻ. അതിനാൽ ഞങ്ങളുടെ കെമിസ്ട്രിയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.’- അനഘ പറയുന്നു.
സുജയും സുരഭിയും
സുജയുടെ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ചേച്ചി സുരഭിയും. സുജയേക്കാൾ വ്യത്യസ്ത ഇമോഷനുകളിലൂടെ കടന്നു പോകുന്ന കഥാപാത്രം. അധ്യാപിക കൂടിയായ ഉണ്ണിമായ നാലപ്പാടമാണ് സുരഭിയായത്. ‘എനിക്ക് എന്റെ വീട്ടിൽ ചേച്ചിയുണ്ട്. അതേ അടുപ്പം തന്നെയായാണ് ഉണ്ണിമായേച്ചിയോടും.
ഉണ്ണിമായേച്ചിക്കും വീട്ടിൽ അനിയത്തിയുണ്ട്. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും റിലേറ്റ് ചെയ്ത്, സീനുകൾ നന്നായി എൻജോയ് ചെയ്ത് അവതരിപ്പിച്ചു.’ ഒരു സീനിൽ സുരഭിയെ കെട്ടിപ്പിടിച്ച് സുജ വിങ്ങിപ്പൊട്ടുന്നുണ്ട്. സുജ കരഞ്ഞതിന്റെ പൊരുൾ അപ്പോൾ അറിയില്ലായിരുന്നുവെന്നും അനഘ പറയുന്നു.
അടി ഒറിജിനൽ
സുജ കാമുകൻ രതീഷിന്റെ കവിളത്തടിക്കുന്ന ഒരു സീനുണ്ട് തിങ്കളാഴ്ച നിശ്ചയത്തിൽ. ആ തല്ല് ഒറിജിനലാണെന്ന് അനഘ. ‘ശരിക്കും അടിക്കണോ അതോ ആക്ഷൻ മതിയോ എന്ന് സെന്ന സാറിനോടു ചോദിച്ചു. പതിയെ അടിച്ചാൽ മതിയെന്നു പറഞ്ഞു. പക്ഷേ, അർജുൻ പെട്ടെന്നു മാറി. തല കറങ്ങുംവിധം ചെവിയുടെ താഴെ അടികൊണ്ടു.
കുറച്ചുനേരത്തേക്ക് അർജുൻ ഒന്നും സംസാരിച്ചില്ല. എന്നെ ഈ പടത്തിൽ നിന്നു പിരിച്ചുവിടുമെന്നു വരെ ഞാൻ പേടിച്ചു. അങ്ങനെ അടിക്കേണ്ടി വന്നല്ലോ എന്നൊരു സങ്കടം ഇപ്പോഴുമുണ്ട്.’ അനഘയുടെ സുഹൃത്തായ, സ്കൂളിൽ സീനിയറായിരുന്ന അർജുൻ അശോകനാണ് രതീഷായി വേഷമിട്ടത്.
സസ്പെൻസ് കത്ത്!
മൂവന്തിതാഴ്വരയിൽ വെന്തുരുകുന്ന വെണ്സൂര്യനെപ്പോലെ ആയിരുന്നു അച്ഛാ കഴിഞ്ഞ ഒരു ദിവസമായി എന്റെ മനസ്... എന്നു തുടങ്ങുന്ന സുജയുടെ കത്തിനെക്കുറിച്ച് മുന്നേ അറിഞ്ഞിരുന്നില്ലെന്ന് അനഘ പറയുന്നു. ‘ബന്ധുക്കളുടെ റിയാക്ഷൻ ഷൂട്ട് ചെയ്ത സമയത്ത് ക്രിയേറ്റീവ് ഡയറക്ടർ രാജേഷേട്ടൻ ലെറ്റർ വായിച്ചപ്പോഴാണ് ഞാനും കേൾക്കുന്നത്. അതിനു മുന്പ് അങ്ങനെയൊരു ലെറ്റർ ഉണ്ടെന്നോ സുജ അങ്ങനെയൊരു പണിയൊപ്പിച്ചു പോകുമെന്നോ എനിക്കറിയില്ലായിരുന്നു!’
ജയസൂര്യ വിളിച്ചു
തലശേരി ഐഎഫ്എഫ്കെയിൽ കാണികൾ എണീറ്റു നിന്നു കയ്യടിച്ച നിമിഷം അനഘയുടെ മനസിലുണ്ട്. പടം സോണി ലൈവിൽ വന്നശേഷം കിട്ടുന്ന എക്സ്പോഷർ കാണുന്പോൾ തിയറ്റർ റിലീസ് തന്നെ വേണമെന്നില്ലെന്ന് അനഘ പറയുന്നു. ‘എങ്ങനെയാണെങ്കിലും ആളുകൾ ആസ്വദിക്കുന്നുണ്ടോ... അതാണു പ്രധാനം.
ജയസൂര്യ സാർ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. നേരിൽ സംസാരിക്കണമെന്നു പല സംവിധായകരും പറഞ്ഞിട്ടുണ്ട്. പരീക്ഷ ആയതിനാൽ പോയില്ലെന്നേയുള്ളൂ. എനിക്കു നല്ല രീതിയിൽ പെർഫോം ചെയ്യാൻ പറ്റുന്ന നല്ല ടീമുകളുടെ കൂടെ വർക്ക് ചെയ്യാൻ താത്പര്യമാണ്. സ്റ്റാർസ് തന്നെ വേണമെന്നില്ല. നല്ല സിനിമകൾ ചെയ്യണം. അത്രേയുള്ളൂ. സിനിമ കിട്ടിയെന്നു കരുതി നാടകം വിട്ടുകളയില്ല.’
മാറേണ്ട സമയമായി
എത്ര മോഡേണ് ആണെന്നു പറഞ്ഞാലും ഇപ്പോഴും വീടുകളിൽ ആണ് മേൽക്കോയ്മ കാണാമെന്നും അതൊക്കെ മാറേണ്ട സമയമായെന്നും അനഘ. ‘കല്യാണക്കാര്യത്തിലൊക്കെ ഒരാൾക്ക് ഇഷ്ടമില്ലെങ്കിൽ അതു ചെയ്യാൻ പാടില്ല. ഫുഡിന്റെ ചോയ്സിൽ പോലും വീട്ടിലെ ഓരോരുത്തരുടെയും അഭിപ്രായം സ്വീകരിക്കണം. ജനാധിപത്യം ഫാമിലിക്കുള്ളിലും വേണമല്ലോ’- അനഘ നയം വ്യക്തമാക്കുന്നു.
ടി.ജി.ബൈജുനാഥ്