പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ സാമൂഹിക അന്തരീക്ഷം പശ്ചാത്തലമാക്കി വിനയന് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. യുവതാരം സിജു വില്‍സനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നവോത്ഥാന നായകന് ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. നായിക കഥാപാത്രം നങ്ങേലിയായി കയാദു ലോഹര്‍ ചിത്രത്തിലെത്തുന്നു. വമ്പന്‍ സെറ്റും താരനിരയും ഒരുക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ദൃശ്യങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. മലയാളത്തിലെ താരങ്ങള്‍ക്കൊപ്പം വിദേശ അഭിനേതാക്കളും ചിത്രത്തിലെത്തുന്നു. ആക്ഷനു മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരി മനസില്‍ തട്ടുന്ന കഥയും മുഹൂര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രമായിരിക്കും പത്തൊന്‍പതാം നൂറ്റാണ്ടെന്നു സംവിധായകന് പറയുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, നങ്ങേലി എന്നീ കഥാപാത്രങ്ങള്‍ക്കൊപ്പം നിർണായകമാകുന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളിലൂടെ...
നീലി
അധഃസ്ഥിതയാണെങ്കിലും പെണ്ണിൻ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനഃശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി. ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം രേണു സൗന്ദനാണ് നീലിയായി അഭിനയിക്കുന്നത്. ഇന്നു ചിന്തിക്കാൻ പോലും കഴിയാത്ത സാമൂഹ്യ സാഹചര്യം നിലനിന്നിരുന്ന കാലമായിരുന്നു പത്തൊന്‍പതാം നുറ്റാണ്ടിലേത്. അധികാര വർഗത്തിനെതിരേ ശബ്്ദിച്ചാൽ തല കാണില്ലെന്ന അവസ്ഥയുള്ള അക്കാലത്ത് അധഃസ്ഥിതരായ സ്ത്രീകളുടെ ജീവിതം ദുരിതപൂർണമായിരുന്നു. വരേണ്യവർഗത്തിനു മുന്നിൽ വെറും ദുഃശകുനങ്ങളായി മാറിയ അശരണക്കൂട്ടങ്ങളുടെ ഇടയിൽനിന്നും അവർക്കുവേണ്ടി ഉയർന്ന ശബ്ദമായിരുന്നു നീലിയുടേത്. നൂറു കണക്കിനു പട്ടാളവും പോലീസും നീലിക്കും കൂട്ടർക്കും മുന്നിൽ നിരന്നു നിന്നപ്പൊഴും ഉശിരോടെ അവൾ ശബ്ദിച്ചു. മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്, അവൾ വിളിച്ചുപറഞ്ഞു. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ പിൻബലത്തിൽ തന്റെ സഹജീവികൾക്കുവേണ്ടി എന്തു ത്യാഗത്തിനും തയാറായ നീലിയുടെ കഥ പ്രേക്ഷക മനസിനെ പിടിച്ചുലയ്ക്കും.
സാവിത്രി തന്പുരാട്ടി
വിദ്യാസന്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തന്പുരാട്ടി രാജ സദസിൽ നൃത്തം അവതരിപ്പിക്കുന്ന നർത്തകിയാണ്. തിരുവിതാംകുറിലെ താണ ജാതിക്കാർ അയിത്തത്തിന്റെ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ് വല്ലാതെ ആകുലപ്പെട്ടു. നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും അശരണരോടു ദീനാനുകന്പയുള്ള മനസുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് വലിയ അഗ്നിപരീക്ഷകളായിരുന്നു. ദീപ്തി സതിയാണ് വലിയ കോവിലകത്തെ സാവിത്രി തന്പുരാട്ടിയെ അവതരിപ്പിക്കുന്നത്.
പരമേശ്വര കൈമൾ
വലിയ ധനാഢ്യനും ബുദ്ധിമാനും തിരുവിതാംകൂർ ദിവാനെപോലും വരുതിയിൽ കൊണ്ടുവരുവാൻ പോന്ന കൗശലക്കാരനുമാണ് പരമേശ്വര കൈമൾ. തിരുവിതാംകൂറിലെവിടെയും ഒരു മിന്നൽപിണർ പോലെ തന്റെ കുതിരപ്പുറത്തു പറന്നെത്താൻ കഴിവുണ്ടായിരുന്ന പടക്കുറുപ്പുകൂടി ആയിരുന്നു കൈമൾ. തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധഃസ്ഥിതർക്കു വേണ്ടി സംസാരിക്കുവാൻ ആറാട്ടുപുഴയിൽ ഒരു ശബ്ദം ഉയർന്നിരിക്കുന്നു എന്നു വാർത്ത കേട്ടറിഞ്ഞ കൈമൾ രോഷംകൊണ്ടു. അതു വേലായുധ ചേകവരാണന്നറിയുന്നതോടെ പുതിയ പോർമുഖം തുറക്കുകയായിരുന്നു. കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശേരി തറവാട്ടിലെ പരമേശ്വരകൈമളെ അവതരിപ്പിക്കുന്നത് സുരേഷ്കൃഷ്ണയാണ്.
പെരുമാൾ
വേലായുധപ്പണിക്കർക്ക് എല്ലാ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകി അനീതിക്കും ജാതി വിവേചനത്തിനും എതിരേ പോരാടാൻ ഉൗർജം കൊടുത്ത മുത്തച്ഛനാണ് പെരുമാൾ. അധഃസ്ഥിതർക്ക് ഈശ്വരാരാധനപോലും നിഷിദ്ധമായ കാലത്ത് 1859ൽ ശിവലിംഗ പ്രതിഷ്ഠ നടത്താനും അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം പോലെയുള്ളതിനു നേതൃത്വം നൽകാനും വേലായുധനു പ്രചോദനമായത് പെരുമാളിന്റെ ഉപദേശങ്ങളാണ്. പ്രായത്തെ വെല്ലുന്ന കരുത്തും പ്രതികരണ ശേഷിയുമുള്ള മനസായിരുന്നു പെരുമാളിന്റേത്. നിർമാതാവ് ഗോകുലം ഗോപാലനാണ് പെരുമാളായി എത്തുന്നത്. പല മേഖലകളിലും കൈയ്യൊപ്പു ചാർത്തിയിട്ടുള്ള ഗോകുലം ഗോപാലൻ അഭിനേതാവെന്ന നിലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന കഥാപാത്രമായിരിക്കും പെരുമാൾ.
തിരുവിതാംകൂർ മഹാരാജാവ്
പത്തൊന്‍പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. 1810 വരെ അവിട്ടം തിരുന്നാൾ മഹാരാജാവായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധികാരി. 1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി മഹാറാണിയായി. 1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനുവേണ്ടി രാജ്യം ഭരിച്ച റാണി ഗൗരി പാർവതി ഭായി തിരുവിതാംകൂറിന്റെ റീജന്റ് ആയിരുന്നു. 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിന്റെ മഹാരാജാക്കൻമാർ ആയി. 1812 ഡിസംബർ അഞ്ചിന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമപ്പണിയും അടിമക്കച്ചവടവും നിർത്തലാക്കി വിജ്ഞാപനം ഇറക്കി. പക്ഷേ, തങ്ങളുടെ വയലുകളിൽ മാടുകളെപോലെ പണിയെടുപ്പിക്കാൻ അടിമകൾ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികൾ ആ നിയമം കാറ്റിൽ പറത്തി. ഒടുവിൽ 1854 ൽ ഉത്രം തിരുന്നാൾ മഹാരാജാവിന്റെ ശക്തമായ ഇടപെടൽ വേണ്ടി വന്നു അടിമക്കച്ചവടം നിർത്തലാക്കാൻ. താണ ജാതിയിലെ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം നൽകി 1812ൽ റാണി ഗൗരി ലക്ഷ്മിഭായി വിളംബരം ചെയ്തു. ഒരു നൂറ്റാണ്ടിലേറെ എടുത്തു അധഃസ്ഥിതർക്ക് അവകാശം വേണ്ടരീതിയിൽ ലഭ്യമാകുവാൻ.
പടവീടൻ നന്പി
സുദേവ് നായർ അവതരിപ്പിക്കുന്ന പടവീടൻ നന്പി തിരുവിതാംകൂർ സേനയിലെ രണ്ടാം പടനായകനാണ്. തന്റെ അധികാരത്തിന്റെ ഗർവ് സാധാരണക്കാരന്റെമേൽ അടിച്ചേൽപ്പിക്കുന്ന ചില ഉദ്യോഗസ്ഥരുടെ താൻപ്രമാണിത്തം എല്ലാ കാലഘട്ടത്തിലുമുള്ളതാണ്. തീണ്ടലും തൊടീലും നിലനിന്നിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അത്തരം ഒരു പട്ടാള മേധാവി ആയിരുന്നു പടവീടൻ നന്പി. പക്ഷേ, അയാളുടെ അഹങ്കാരത്തെയും ഒൗദ്യോഗിക ഗർവിനെയും കൂസാതെ എതിരിട്ടു നിന്ന താണ ജാതിയിൽപെട്ട പോരാളിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. അധികാരത്തിന്റെ ശക്തികൊണ്ടും അസാമാന്യ കായികബലംകൊണ്ടും ആരോടും ആജ്ഞാപിച്ചു മാത്രം ശീലിച്ച അസാധാരണ വ്യക്തി ആയിരുന്നു പടവീടൻ നന്പി. നന്പിയും വേലായുധനും തമ്മിൽ ഏറ്റുമുട്ടിയപ്പോഴൊക്കെ ഒരു യുദ്ധകാഹളം അന്നാട്ടിൽ മുഴങ്ങിയിരുന്നു. സുദേവ് പടവീടൻ നന്പിയെ അനശ്വരനാക്കുന്നു.
ചീരുകണ്ഠൻ
സെന്തിൽ രാജാമണി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചീരുകണ്ഠൻ. നിഷ്കളങ്കനും സ്നേഹസന്പന്നനുമായ പിന്നാക്കജാതിയിൽപെട്ട ഒരു ചെറുപ്പക്കാരനാണ് ചീരുകണ്ഠൻ. അയിത്തത്തിന്റെ പേരിൽ വിവിധ വിഭാഗത്തിൽപെട്ട അവർണ ജാതിക്കാർക്കു കൽപിച്ചുനൽകിയ ദൂരത്തിലേ നിൽക്കാവൂ എന്ന ദുഷിച്ച നിയമങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിലാണ് ചീരുകണ്ഠനും ജീവിച്ചത്. അധസ്ഥിതർ അന്ന് അനുഭവിച്ച ദുരിതപൂർണമായ ജീവിതത്തപ്പറ്റിയും യാതനകളെപ്പറ്റിയും ചീരുകണ്ഠൻ ഓർമിപ്പിക്കും. മനസിനെ ആർദ്രമാക്കുന്ന അഭിനയശൈലിയിലൂടെ നടൻ സെന്തിൽ ചീരുകണ്ഠനെ അതി മനോഹരമാക്കുന്നു. പ്രേക്ഷകരുടെ മനസിൽ ഒരു വിങ്ങലായി ചീരുകണ്ഠൻ എന്ന കഥാപാത്രം മാറും. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെ വിനയൻ മലയാളത്തിനു നൽകിയ സെന്തിലിന്റെ മികവുറ്റ പാത്രാവിഷ്കാരമായിരിക്കും ചീരുകണ്ഠൻ.
ഈശ്വരൻ നന്പൂതിരി
തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേശക പ്രമുഖനായിരുന്നു ഈശ്വരൻ നന്പൂതിരി. പണ്ഡിതനും ആരെയും നിയന്ത്രിക്കാൻ തക്ക ആജ്ഞാശക്തിയുമുള്ള കഥാപാത്രമാണത്. ആ കാലഘട്ടത്തിന്റെ അധികാര മേധാവിത്തം പരമാവധി ഉപയോഗിച്ച് പടത്തലവൻമാരെപോലും വിരൽ തുന്പിൽ നിർത്താൻ പോന്ന ചാണക്യനായിരുന്നു ഈശ്വരൻ നന്പൂതിരി. വലിയ യുദ്ധതന്ത്രങ്ങൾ മെനയാൻ പോലും ഈശ്വരൻ നന്പൂതിരിയുടെ ബുദ്ധി കടമെടുക്കുന്ന നാട്ടിൽ ധീരനായ പോരാളിയും സാഹസികനുമായ ആറാട്ടുപുഴ വേലായുധച്ചേകവർക്ക് കിട്ടിയ പ്രാധാന്യവും അംഗീകാരവും നന്പുതിരിക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല. എഴുപതുകളിലെ മലയാള സിനിമയുടെ നായകൻ രാഘവനാണ് ഈശ്വരൻ നന്പൂതിരിയെ അവതരിപ്പിക്കുന്നത്.
പടനായകൻ പാച്ചുപ്പണിക്കർ
തിരുവിതാംകൂറിന്റെ പടനായകൻ പാച്ചുപ്പണിക്കരുടെ വേഷം അവതരിപ്പിക്കുന്നത് നടൻ സുധീർ കരമനയാണ്. പട നയിക്കാനും അങ്കം വെട്ടാനും പേരെടുത്ത പ്രഗത്ഭനായ പടനായകനു തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് പകയും വിരോധവുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു പടനായകൻ. ഇതിനിടയിൽ ആറാട്ടുപുഴ വേലായുധച്ചേകവർ എന്ന അതിസാഹസികനായ പോരാളിയുടെ രംഗപ്രവേശം തസ്കരവീരനെയും ഒന്നു വിറപ്പിച്ചു. പക്ഷേ, അതു മുതലെടുക്കുവാൻ പടനായകൻ പാച്ചുപ്പണിക്കർക്കായില്ല. എത്ര ധീരനായ പടനായകനാണങ്കിലും പലർക്കും കൊട്ടാരത്തിലെ ഉപജാപകവൃന്ദത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്. ആരെയും കൂസാത്ത തന്റേടിയായ പാച്ചുപ്പണിക്കർക്ക് പലപ്പോഴും സ്വന്തം നിലനിൽപ്പിനു വേണ്ടിയും പോരാടേണ്ടി വന്നു.
ബാവ
മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന ബാവ കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയാണ്. ചെന്പൻ വിനോദാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്യുന്നത്. തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കരവീരൻ കൊച്ചുണ്ണിക്കുവേണ്ടി ജീവൻ കൊടുക്കാൻ പോലും തയാറായ അനുയായികളിൽ പ്രധാനി ആയിരുന്ന ബാവ തികഞ്ഞ അഭ്യാസിയും മനോധൈര്യമുള്ളവനുമായിരുന്നു. കായംകുളം കൊച്ചുണ്ണിയെപ്പറ്റി നമ്മൾ ഇതുവരെ കേട്ട കഥകളിൽനിന്നും വ്യത്യസ്തമായി ഇന്നേവരെ ആരും പറയാത്ത യാഥാർഥ്യത്തിലേക്കു പോകുന്പോൾ അവിടെ ബാവ എന്ന തസ്കരനും ഏറെ പ്രസക്തിയുണ്ട്. കുതിരയോട്ടവും സംഘട്ടനവും സ്വതസിദ്ധമായ ശൈലിയിൽ മണികണ്ഠൻ മനോഹരമാക്കിയിരിക്കുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ജീവിതങ്ങൾ
07:13 AM Oct 17, 2021 | Deepika.com