കൊറോണക്കാലത്തു സിനിമ കൈവെള്ളയിലെ ചതുരത്തിലേക്കു ചുരുങ്ങുമ്പോള്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ മിനിമം കഥയെങ്കിലും വേണം. വിഷ്ണുനാരായണനും സുഹൃത്തുക്കളുമൊരുക്കിയ ആമസോണ്‍ റിലീസ് ‘ബനേര്‍ഘട്ട’ അതുറപ്പിക്കുന്നു.
വെറും കഥയല്ല, നിഗൂഢതകളുടെ കഥയടരുകള് പലതൊളിപ്പിച്ച പുതുരുചിയാണ് ഈ റിയലിസ്റ്റിക് ത്രില്ലറിന്. മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ ഇതാദ്യം. ടൈറ്റിലില്‍ കണ്ഫ്യൂഷന് വേണ്ട; കര്‍ണാടകയിലെ ഒരു സ്ഥലമാണു ബനേര്‍ഘട്ട. അതിനു കഥയിലെ ഇടം സിനിമ കണ്ടുതന്നെയറിയണം.
ആഷിക് മാത്രം!
ദുരൂഹമായ ഒരു രാത്രിയാത്രയുടെ കഥയാണു സിനിമ. ഒമ്നി വാനില്‍ ഒറ്റയ്ക്കൊരാള്‍ പൊള്ളാച്ചിയിലേക്ക്. അയാള്‍ ആഷിക്ക്. കൂട്ടുകച്ചവടം പൊട്ടി ജീവിക്കാന്‍ അല്ലറചില്ലറ കള്ളത്തരങ്ങളുമായി നടക്കുന്ന മനസുറപ്പില്ലാത്ത ചെറുപ്പക്കാരന്.
യാത്രയിലുടനീളം അയാളുടെ ഫോണിലേക്കെത്തുന്ന കോളുകള്‍. അതിലെ ആളുകള്‍, നാടുകള്‍, സംഭവങ്ങള്‍, പരിഭവങ്ങള്‍, കഥകള്‍, കെട്ടുകഥകള്‍. ഇടയ്ക്കു വീഡിയോ കോളിലൂടെ എത്തുന്ന കുട്ടി, അവസാനഭാഗത്തു വരുന്ന ചില പോലീസുകാർ...
ഇവരെ മാറ്റി നിർത്തിയാൽ 90 ശതമാനം സീനുകളിലും ആഷിക് മാത്രം. മറ്റു കഥാപാത്രങ്ങളുടെ സാന്നിധ്യം നമ്മളറിയുന്നത് ആഷിക്കിനു വരുന്ന ഫോണ്‍കോളുകളിലാണ്. 80 മിനിറ്റ് സിനിമ ഒരിടത്തും വിരസമാകുന്നില്ലെന്നു മാത്രമല്ല ഓരോ സീനും ആകാംക്ഷത്തുമ്പത്തേക്കു നമ്മളെ ഉയര്ത്തിനിര്ത്തുകയുമാണ്.
സിനിമയുടെ ചങ്കിടിപ്പാവുകയാണ് അയാളുടെ റിംഗ്ടോണ്‍. ആഷിക്കിന്റെ റോളിലെത്തുന്നതു ‘ഷിബു’ എന്ന സിനിമയിലൂടെ നായകനായ കാര്‍ത്തിക് രാമകൃഷ്ണൻ.
താരങ്ങളില്ലെങ്കിലും
ബനേര്‍ഘട്ട അത്ര വലിയ സിനിമയൊന്നുമല്ല. പക്ഷേ, ആദ്യാവസാനം ആഷിക്കിനൊപ്പം നമ്മളും ആ ഒമ്നിയിലെ യാത്രികരാകുന്ന അനുഭവം. ആ യാത്രയുടെ ഉദ്ദേശശുദ്ധി ചികയുന്നതിനുമപ്പുറം 400 കിലോമീറ്റര്‍ അകലെ അവന്റെ പെങ്ങൾ അകപ്പെട്ട വലിയ പ്രശ്നത്തിനു പിന്നാലെയാകുന്നു നമ്മള്. പിടിച്ചിരുത്തുന്ന കഥയും അതു ബോറടിപ്പിക്കാതെ പറയാന്‍ തനതായ ഒരു സ്റ്റൈലും. അങ്ങനെയാണ് ‘ബനേർഘട്ട’ ആമസോണ്‍ ഹിറ്റാകുന്നത്.
‘എടുക്കില്ല എന്നാണ് അവര്‍ ആദ്യം പറഞ്ഞത്. കണ്ടിട്ട് ഓകെയാണെങ്കില്‍ മാത്രം മതി എന്നു ഞങ്ങള്‍. സബ്ടൈറ്റില്‍ സഹിതം പടം അയച്ചുകൊടുത്തു. ‘ബനേര്‍ഘട്ട’യില്‍ ഒരു പരീക്ഷണത്തിന് അവര്‍ തയാറായി. ഇത്തരം പടങ്ങളെടുക്കുന്നവര്ക്കു ഞങ്ങള്‍ ഒരു വഴി തുറന്നിരിക്കുകയാണ് ’- കാര്‍ത്തിക് പറയുന്നു.
ബെസ്റ്റ് ആക്ടര്‍
വിഷ്ണു നാരായണന്, അര്ജുന്, കാര്‍ത്തിക്, സഹോദരന് ഗോകുല്‍.. പാലക്കാട് വടക്കുംതറയിലെ ഈ കൂട്ടുകാര്‍ക്കു കുട്ടിക്കാലം മുതല്‍ സിനിമ തന്നെയായിരുന്നു പ്രിയം.
പ്ലസ്ടു കഴിഞ്ഞ് വിഷ്ണുവും കാര്‍ത്തിക്കും എറണാകുളത്തു നിയോ ഫിലിം സ്കൂളില്‍ ചേര്‍ന്നു. സാമ്പത്തികം വില്ലനായപ്പോള്‍ ഇരുവരുടെയും പഠനം മുടങ്ങി. ഫാന്‍സി കടയില്‍ പാര്‍ട്ട് ടൈം ജോലിയും ഒപ്പം ചാന്‍സ് തേടലുമായി കാര്‍ത്തിക്കും ആഡുകളില്‍ അസി. ഡയറക്ടറായി വിഷ്ണുവും സിനിമയ്ക്കു പിന്നാലെകൂടി.
ആക്ടറാകാന്‍ മോഹിക്കുന്ന മോഹന്‍ എന്ന യുപി മാഷിന്റെ കഥ പറഞ്ഞ ബെസ്റ്റ്ആക്ടറില് ജൂണിയര്‍ ആര്‍ട്ടിസ്റ്റായി കാര്‍ത്തിക്കിന്റെ തുടക്കം.
‘ആ പടം കണ്ട് ഞാന്‍ കരഞ്ഞുപോയി. അത്രയ്ക്കു സ്ട്രഗിള്‍ സിറ്റ്വേഷനിലായിരുന്നു. സിനിമയെന്നു പറഞ്ഞ് ഇറങ്ങി. കോഴ്സ് പൂര്‍ത്തിയാക്കാനുമായില്ല. ഇനി എന്ത്, എങ്ങോട്ട് എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു ആ പടത്തിന്റെ ഷൂട്ട് ’- കാര്‍ത്തിക് ഓര്‍ക്കുന്നു.
നായകന് വില്ലനായപ്പോള്‍!
അതിനിടെ, ‘മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം’ എന്ന പടത്തില്‍ കാര്‍ത്തിക്കിനെ ഹീറോയായി കാസ്റ്റ് ചെയ്തു. പൂജ കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ മാറി. പുതുമുഖത്തെ ഹീറോയാക്കാൻ താത്പര്യമില്ലെന്നു പുതിയ പ്രൊഡ്യൂസര്‍. അങ്ങനെ നായകന് വില്ലനായി.
നായകവേഷമണിഞ്ഞത് അര്ജുന് - ഗോകുല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഷിബുവില്‍. അതേപ്പറ്റി കാര്‍ത്തിക് പറയുന്നു - ‘ സിഐഡി മൂസയും മീശമാധവനുമൊക്കെ കണ്ടിട്ട് പെട്ടെന്നൊരു ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ചേരുന്ന ഒരു നിഷ്കളങ്കൻ. അവിടെ ലോക സിനിമകള്‍ അയാളെ സ്വാധീനിക്കുന്നു. ഏതുതരം പടം ചെയ്യണമെന്ന കാര്യത്തിൽ ഐഡന്റിറ്റി ക്രൈസിസിലാകുന്ന ചെറുപ്പക്കാരന്. ആ വേഷം എനിക്കു ചെയ്തു ഫലിപ്പിക്കാനാവും എന്ന് അവര്‍ക്കു തോന്നിയിരിക്കണം! ’
കോൺഫറൻസ് കോൾ
‘ബനേര്‍ഘട്ട’യുടെ ആശയം സംവിധായകന് വിഷ്ണുനാരായണന്റേതാണ്. ആഷിക്കിലൂടെ മാത്രം കഥ പറയാമെന്ന ചിന്ത തിരക്കഥയും സംഭാഷണവുമൊരുക്കിയ അര്ജുന് - ഗോകുലിന്റേതും.
ഒരാളെത്തന്നെ കണ്ടുകൊണ്ടിരിക്കുന്നതു വിരസമായോലോ എന്നോര്‍ത്താണ് ആഷിക്കിനെക്കുറിച്ച് ഒരു സീനിലും ഫുള്‍ ആയി പറയാതെ സസ്പെന്‍സ് നിലനിര്‍ത്തിയതെന്നു കാര്‍ത്തിക്.
‘ഭാര്യയോടു പോലും കള്ളങ്ങള്‍ പറയുന്ന, എന്നാല്‍ ഭാര്യയ്ക്ക് അടിമയായ ആഷിക്! അയാള്‍ക്ക് ആരോടും മുഖത്തു നോക്കി ഒന്നും പറയാനാകുന്നില്ല. ഭാര്യയെക്കൊണ്ടു കോണ്‍ഫറന്‍സ് കോള്‍ എടുപ്പിച്ച് അവരെക്കൊണ്ടാണ് സുഹൃത്തിനോടുപോലും സംസാരിപ്പിക്കുന്നത്!
പെങ്ങളുടെ മിസിംഗിലും ആഷിക് ഓവര്‍ റിയാക്ട് ആകുന്നില്ല. അവന് പൊട്ടിത്തെറിക്കുമെന്നു ജനം വിചാരിക്കുന്നിടത്ത് നേരേ മറിച്ചാവണം റിയാക്ട് ചെയ്യേണ്ടതെന്നാണ് ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററും പറഞ്ഞത് ’- കാര്‍ത്തിക് വെളിപ്പെടുത്തി.
ചലഞ്ച്
പടം ഷൂട്ട് ചെയ്ത സമയത്ത് ഫോണിന്റെ മറ്റേയറ്റത്ത് ഒരു ശബ്ദവുമില്ലായിരുന്നുവെന്ന് കാര്‍ത്തിക് പറയുന്നു. ‘ ഫോണില്‍ വരുന്നവരുടെ ഡയലോഗുകളും ഓര്‍ത്തുവയ്ക്കണം. അതു മനസില്‍ വിചാരിച്ചശേഷം ഞാന്‍ റിയാക്ഷനുകള്‍ കൊടുത്തു.
തുടര്‍ന്ന് എന്റെ ഡയലോഗുകള്‍ പറഞ്ഞു. അങ്ങനെയാണു ഫുള്‍ ഷൂട്ട് ചെയ്തത്. എന്നിലെ ആക്ടറിന് ഏറ്റവും വലിയ ചലഞ്ചും സ്ട്രെയിനും അതായിരുന്നു.’
ഒറിജിനല്‍ പോലീസ്
എസ്എ ആയി വേഷമിട്ട സുനില്‍ റിയല്‍ ലൈഫിലും എസ്ഐയാണ്. പോലീസ് വേഷങ്ങളിലെത്തുന്ന അനൂപും വിനോദും കോണ്സ്റ്റബിള്സാണ്. രാത്രിയില്‍ ഒരാള്‍ സംശയാസ്പദ സാഹചര്യത്തില്‍ പിടിക്കപ്പെട്ടാലുള്ള നടപടിക്രമങ്ങളെക്കുറിച്ച് അവര്‍ തന്ന വിവരങ്ങള്‍ സ്ക്രിപ്റ്റിംഗില്‍ സഹായകമായെന്നു കാര്‍ത്തിക്.
വില്ലേജ് ഓഫീസ് ജീവനക്കാരനായ അനൂപാണ് മറ്റൊരു പോലീസ് വേഷത്തില്‍. ഇവരൊക്കെ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളുമാണ്.
ത്രയം
പുതുമുഖസംവിധായകന് സഞ്ജിത്തിന്റെ ത്രയമാണു കാര്‍ത്തിക്കിന്റെ പുതിയ സിനിമ. ത്രില്ലറാണ്. ധ്യാന്‍ ശ്രീനിവാസന്, സണ്ണി വെയ്ന്‍, നിരഞ്ജ് തുടങ്ങിയവരുമുണ്ട്. ‘ നായകവേഷമേ ചെയ്യൂ എന്നു വാശിയൊന്നുമില്ല. ത്രയത്തില്‍ നെഗറ്റീവ് വേഷമാണ്. കാരക്ടര്‍ റോളുകളും ഓകെയാണ്. പക്ഷേ, പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലുമുണ്ടാവണം ’- കാര്‍ത്തിക് പറയുന്നു.
ടി.ജി.ബൈജുനാഥ്