ഓർമയില്ലേ ആൻമേരിയെ? കൗമാര കൗതുകങ്ങളുടെ ചിറകേറി ക്ലാസിലെ ബോയ്സിനെ മോഹിപ്പിച്ചു പാറിനടന്ന ‘ജൂണി’ലെ ആനിനെ. ക്ലൈമാക്സിലെ കല്യാണ സൽക്കാരവേദിയിൽ കന്യാസ്ത്രീയായി അവളുടെ ജീവിതം പരിണമിക്കുന്ന ട്വിസ്റ്റ് കൂടിയുണ്ട് ആനിനെ ഓർത്തിരിക്കാൻ.
ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച ജൂണ്‍ സിനിമയിലെ ആൻമേരി - ചാനൽ ഫ്ളോറിൽ നിന്നു സിനിമയിലെത്തിയ മാർഗ്രറ്റ് ആന്റണി നായികയാവുകയാണ്; ജിസോ ജോസിന്റെ രചനയിൽ അനിൽ ഫിലിപ് സംവിധാനം ചെയ്ത മൈക്കിൾസ് കോഫി ഹൗസിൽ. യുവനടൻ ധീരജ് ഡെന്നിയാണു നായകൻ. സിനിമയോട് ഇഷ്ടംകൂടിയ കഥ പറയുകയാണ് മാർഗ്രറ്റ്.
ജൂണ്‍
എറണാകുളം സെന്റ് തെരേസാസിൽ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു പഠിക്കുന്പോഴാണ് മാർഗ്രറ്റ് സിനിമയിലേത്തിയത്. പ്ലസ്ടു കഴിഞ്ഞപ്പോൾ മുതൽ ചാനലുകളിലും ഇവന്റുകളിലും ആംഗറിംഗ് തുടങ്ങിയ മാർഗ്രറ്റ് മോഹിച്ചതു സിനിമ. രണ്ടുമൂന്നു വർഷം ഓഡിഷനുകളിൽ പങ്കെടുത്തിട്ടും ഒന്നുമാകാതെ നില്‍ക്കുന്പോഴാണ് കേരളവിഷനിൽ മാർഗ്രറ്റ് ആംഗർ ചെയ്ത പരിപാടിയിൽ നടനും സംവിധായകനുമായ സിദ്ധാർഥ്ശിവയുടെ രൂപത്തിൽ ഭാഗ്യത്തിന്റെ കടന്നുവരവ്.
ജൂണ്‍ സിനിമയിലെ പുതുമുഖങ്ങൾക്ക് ആക്ടിംഗ് പരിശീലകനായിരുന്നു സിദ്ധാർഥ് ശിവ. ആൻമേരിയുടെ റോളിനു പലരെയും നോക്കിയിട്ടും ഇഷ്ടപ്പെടാതിരുന്ന അണിയറക്കാരോടു സിദ്ധാർഥ് ശിവ മാർഗ്രറ്റിന്റെ പേരു പറഞ്ഞു.
ജൂണിൽ മാർഗ്രറ്റിനു രണ്ടു ഗെറ്റപ്പായിരുന്നു. ഒന്നു സ്കൂൾലുക്കിൽ; ബോയ്സ് പിന്നാലെ നടക്കുന്ന മുഖക്കുരുക്കവിളുള്ള ആൻമേരി. ക്ലൈമാക്സിൽ കന്യാസ്ത്രീലുക്കിൽ മടങ്ങിവന്നത് ഏറെ ഇംപാക്റ്റ് നല്‍കാനായെന്നും രസകരമായ കഥാപാത്രമായിരുന്നു ആൻമേരിയെന്നും മാർഗ്രറ്റ് ഓർക്കുന്നു.
ജൂണിനു ശേഷം
ഡാൻസും ആംഗറിംഗുമാണ് സിനിമയിലേക്കുള്ള വഴിയിൽ കരുത്തായതെന്ന് മാർഗ്രറ്റ്. മായാമോഹിനിയുടെ സംവിധായകൻ ജോസ് തോമസിന്റെ ഹൊറർമൂവി ഇഷയിലാണു മാർഗ്രറ്റ് പിന്നീടു വേഷമിട്ടത്. അതിൽ ലീഡ് റോൾ. സിനിമ റിലീസായി ഒരാഴ്ചയായപ്പോൾ കൊറോണ വന്നു, തിയറ്ററുകളടച്ചു. ഇഷ മികച്ച ലേണിംഗ് എക്സ്പീരിയൻസ് ആയിരുന്നുവെന്ന് മാർഗ്രറ്റ് പറയുന്നു.
ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച തൃശൂർപൂരത്തിൽ ജയസൂര്യയുടെ സഹോദരന്റെ ഭാര്യവേഷമായിരുന്നു മാർഗ്രറ്റിന്. ചിത്രത്തിലെ രണ്ടു ഫീമെയിൽ കഥാപാത്രങ്ങളിൽ ഒരാൾ. സ്വാതി റെഡ്ഡിയാണു മറ്റേയാൾ.
മൈക്കിൾസ് കോഫി ഹൗസ്
ഇഷയിൽ ലീഡ് ആയിരുന്നുവെങ്കിലും റൊമാൻസും പാട്ടുമൊന്നുമില്ലായിരുന്നു. എല്ലാ അർഥത്തിലും നായികയായ ചിത്രം മൈക്കിൾസ് കോഫിഹൗസാണെന്നു മാർഗ്രറ്റ്. എല്ലാത്തിനും നിമിത്തം ജൂണ്‍ തന്നെ. ജൂണ്‍ കണ്ടിട്ടു വിളിക്കുന്നവരാണ് ഏറെയും. ജൂണിലുണ്ടായിരുന്ന ശ്യാംലാലാണ് ഇതിൽ പ്രൊഡക്ഷൻ കണ്ട്രോളർ. അങ്ങനെയാണ് മൈക്കിൾസ് കോഫിഹൗസിലെത്തിയത്.
ഒരു സോഷ്യൽ മെസേജ് കൂടി ഉൾച്ചേർന്ന റോമാന്റിക് കോമഡിയാണിത്. ഒപ്പം, ഒരു വിനോദചിത്രത്തിനു വേണ്ട എല്ലാ ചേരുവകളുമുണ്ട്. ത്രില്ലറിന്റെ എലമെന്റ്സുള്ള ഈ സിനിമയിൽ ഒരു ഫാമിലിയുടെ കഥ കൂടിയുണ്ട്. അങ്ങനെ ചേരുവകളുടെ കാര്യത്തിൽ ഫുൾ പാക്കേജാണു മൈക്കിൾസ് കോഫി ഹൗസ് - മാർഗ്രറ്റ് പറയുന്നു.
ജാസ്മിൻ
മൈക്കിൾസ് കോഫി ഹൗസിലെ ജാസ്മിൻ ഏറെ ലെയേഴ്സുള്ള കഥാപാത്രമാണെന്നു മാർഗ്രറ്റ്. വിൻസെന്റിനെ മനസിലാക്കാതെ പെരുമാറുന്ന വാശിക്കാരിയായ ചെറിയ കുട്ടിയെന്നൊക്കെ ആദ്യകാഴ്ചയിൽ തോന്നും. വിൻസെന്റിനെ അതേപടി സ്വീകരിക്കാൻ തക്ക ഹൃദയവിശാലത ജാസ്മിനുണ്ടെന്നു കഥാഗതിയിൽ തെളിയുന്നുണ്ട്.
വ്യക്തിപരമായി താനുമായി വളരെയടുത്തുനിൽക്കുന്ന കഥാപാത്രമാണു ജാസ്മിനെന്നു മാർഗ്രറ്റ്. കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോൾത്തന്നെ അങ്ങനെ തോന്നി. വിൻസെന്റായി വേഷമിട്ട ധീരജുമായി നല്ല ഫ്രണ്ട്ഷിപ്പിൽ ഏറെ എൻജോയ് ചെയ്താണ് ഈ സിനിമ ചെയ്തതെന്നും മാർഗ്രറ്റ് പറയുന്നു.
നിഗൂഢതയുടെ കോഫിഹൗസ്
ഡോ.റോണി ഡേവിഡിന്റെ കഥാപാത്രം മൈക്കിളിന്റെ കോഫിഹൗസിനെ ചുറ്റിപ്പറ്റിയാണു കഥ. എപ്പോഴും ലൈവ് സംഗീതം നിറയുന്ന ആ കോഫിഹൗസിൽ പ്രണയിക്കാനെത്തുന്നവരാണ് വിൻസെന്റും ജാസ്മിനും. ടെക്കിയാണു വിൻസെന്റ്. മോഹൻ ശർമയുടെ കഥാപാത്രവും കഫേയിലെ സ്ഥിരം സാന്നിധ്യമാണ്.
ജാസ്മിന്റെയും വിൻസെന്റിന്റെയും പ്രണയമൊക്കെ അടുത്തറിയുന്ന ഒരാൾ. ആ കോഫിഹൗസിൽ സംഭവിക്കുന്ന ഒരു കൊലപാതകം കേന്ദ്രീകരിച്ചാണു പിന്നീടു കഥാഗതി. ഒരു കഥാപാത്രമെന്നപോലെയാണ് കോഫിഹൗസ് ഈ സിനിമയിൽ - റിട്ട.റിഫൈനറി ഉദ്യോഗസ്ഥനായ അച്ഛൻ ജി.എ.ആന്റണി, അമ്മ ശോഭന, സഹോദരങ്ങളായ മനു, അനു, റോസ്മേരി എന്നിവർക്കൊപ്പം തിരുവാങ്കുളത്തെ വീട്ടിലിരുന്ന് മാർഗ്രറ്റ് പറഞ്ഞു.
കണ്ണാടി
മൈക്കിൾസ് കോഫി ഹൗസിനുശേഷം മാർഗ്രറ്റ് ലീഡ് റോളിലെത്തുന്നതു നവാഗത സംവിധായകൻ എ.ജി. രാജന്റെ ‘കണ്ണാടി’യിൽ. ഫീമെയിൽ ഓറിയന്റഡാണു കഥ. അതിൽ നാടൻപെണ്കുട്ടിയാണ്.
സിദ്ധിക്ക്, വിജയരാഘവൻ, മാമുക്കോയ, സുധീർ കരമന, രചന നാരായണൻകുട്ടി തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. ഛായാഗ്രഹണം ഉത്പൽ വി. നായനാർ. ഈ സിനിമയിലെ വേഷം തന്റെ ഇമേജ് തന്നെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണു മാർഗ്രറ്റ്.
കുഞ്ഞെൽദോ, സാറാസ്, മേരി ആവാസ് സുനോ
ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ആസിഫ്അലി ചിത്രം കുഞ്ഞെൽദോ, ജൂഡ് ആന്റണി ജോസഫ് ചിത്രം സാറാസ്, പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യ - മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോ എന്നിവയാണ് മാർഗ്രറ്റിന്റെ പുതിയ സിനിമകൾ. ഇവയിൽ ചെറിയ വേഷങ്ങളാണ്. കുഞ്ഞെൽദോയിൽ ആസിഫ് അലിക്കൊപ്പമുള്ള പാട്ടുസീനാണു ഹൈലൈറ്റ്.
സാറാസിൽ അന്ന ബെന്നിന്റെയും സണ്ണി വെയ്ന്റെയും ഫ്രണ്ടാണ് - കേരള മീഡിയ അക്കാദമിയിൽ പബ്ളിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് പിജി ഡിപ്ലോമ വിദ്യാർഥി കൂടിയായ മാർഗ്രറ്റ് പറയുന്നു.
ടി.ജി.ബൈജുനാഥ്