ഒരേ സമയത്തു സൂപ്പർഹിറ്റായ രണ്ടു സിനിമകൾ. തരുണ്‍ മൂർത്തിയുടെ ഓപ്പറേഷൻ ജാവയും ജീത്തു ജോസഫിന്റെ ദൃശ്യം 2 ഉം. രണ്ടിലും ഒരേ പേരുള്ള കഥാപാത്രങ്ങളായി സ്ക്രീനിലെത്തിയതിന്റെ ത്രില്ലിലാണ് പുതുമുഖ നടൻ വിനോദ് ബോസ്.
ജാവയിൽ സൈബർ സെൽ ഉദ്യോഗസ്ഥൻ. ദൃശ്യം 2 ൽ പോലീസ് സ്റ്റേഷൻ പൊളിക്കാനെത്തുന്ന പണിക്കാരൻ. രണ്ടിലും രവിയെ ന്നാണ് കഥാപാത്രങ്ങൾക്കു പേര്. ഒരേ പേരു വന്നതു തികച്ചും യാദൃച്ഛികമെന്ന് വിനോദ് പറയുന്നു. സീരിയൽ - സിനിമ രംഗത്തു പത്തു വർഷമായെങ്കിലും ഓപ്പറേഷൻ ജാവയിലൂടെയാണ് വിനോദ് ബോസിനെ നാടറിഞ്ഞത്.
ഓപ്പറേഷൻ സക്സസ്
ആക്ടിംഗ് വർക്ക് ഷോപ്പുകളിൽ ഒരുമിച്ചു പങ്കെടുത്തു തുടങ്ങിയ സൗഹൃദമാണ് തരുണ്‍ മൂർത്തിയും വിനോദും തമ്മിൽ. തരുണ്‍, ഓപ്പറേഷൻ ജാവ എന്ന പടം ചെയ്യുന്നുവെന്ന് അറിഞ്ഞ് അവസരം തേടി. സൈബർസെൽ ഉദ്യോഗസ്ഥനായ രവിയിലേക്ക് ഓഡീഷനിലൂടെയാണ് വിനോദ് സെലക്ടായത്.
മുന്‍പ് ആറേഴു സിനിമകളിൽ വേഷമിട്ടെങ്കിലും കൂടുതൽ സ്ക്രീൻ സ്പേസ് കിട്ടിയതും ആദ്യമായി ഒരു പോസ്റ്ററിൽ വന്നതും ഓപ്പറേഷൻ ജാവയിലാണ്. മെയിൻ താരങ്ങളില്ലാത്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ തരുണ്‍ മൂർത്തിയുടെ പരീക്ഷണമായിരുന്നുവെന്ന് വിനോദ്. ആ പോസ്റ്റർ സിനിമാലോകത്തും പൊതുസമൂഹത്തിലും ചർച്ചയായി. പടം സൂപ്പർഹിറ്റായി. വിനോദിനെ ഏറെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. വിനോദിന്റെ കരിയർബ്രേക്കായി ഓപ്പറേഷൻ ജാവ.
റിയലാണ് ജാവ
നാടകീയത ഒട്ടുമില്ലാതെയാണ് ഓപ്പറേഷൻ ജാവ ചെയ്തിരിക്കുന്നതെന്നു വിനോദ്. റിയൽ പോലീസ് സ്റ്റേഷനിലേക്കു ചെല്ലുന്ന ഫീലാണ്. ഈ സൈബർ യുഗത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവും നെഗറ്റീവുമായ എല്ലാ സൈബർ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന സിനിമയാണ്.
സൈബർ പോലീസിന്റെ കഥ പറയുന്ന ആദ്യ മലയാള സിനിമയുമാണ്. ആരും സൈബർ തട്ടിപ്പിന് ഇരയാവാം. അതിനു പ്രായവും വിദ്യാഭ്യാസവും ജോലിയൊന്നും ഒരു വിഷയമേ അല്ലെന്ന് ജാവ ഓർമിപ്പിക്കുന്നതായും വിനോദ് പറയുന്നു.
ദൃശ്യത്തിൽ
ഓപ്പറേഷൻ ജാവയുടെ ഷൂട്ടിംഗ് കഴിഞ്ഞാണ് വിനോദിനു ദൃശ്യം 2 ൽ അവസരം കിട്ടിയത്. ജീത്തു ജോസഫിന്റെയും പിറവം പെരുന്പടവത്തു താമസിക്കുന്ന വിനോദിന്റെയും വീടുകൾ തമ്മിൽ രണ്ടു കിലോമീറ്ററിന്റെ അകലം മാത്രം. സിനിമാ സംസാരങ്ങൾക്കിടെ പലപ്പോഴും ജീത്തുജോസഫിനോട് അവസരം തേടിയിട്ടുണ്ട് വിനോദ്.
ഇത്തവണ ജീത്തു സഹായിച്ചു. കോവിഡ് കാലമായതിനാൽ ലൈവ് ഓഡിഷനുണ്ടായിരുന്നില്ല. അസോസിയേറ്റ് പറഞ്ഞതുപ്രകാരം ഒരു വീഡിയോ ചെയ്ത് അയച്ചു. ലൊക്കേഷനിലെത്തിയപ്പോഴും കഥാപാത്രത്തെക്കുറിച്ച് വിനോദിനു കാര്യമായി ഒന്നുമറിയില്ലായിരുന്നു.
ആ ഡയലോഗ്
സ്പോട്ടിൽ ചെന്നു കോസ്റ്റ്യൂം മാറുന്നതുവരെ സിറ്റ്വേഷൻ പോലും വിനോദിനറിയില്ലായിരുന്നു. കഥ പുറത്താകാതിരിക്കാനായിരുന്നു മുൻകരുതൽ. രവി, അതായിരുന്നു കഥാപാത്രം; പോലീസ് സ്റ്റേഷൻ പൊളിക്കാൻ വരുന്ന മൂന്നു പണിക്കാരിൽ ഒരാൾ.
‘എന്റെ ഡയലോഗിൽ നിന്നാണ് വരുണിന്റെ ബോഡി തേടിയാണ് പോലീസുകാർ സ്റ്റേഷൻ കുത്തിപ്പൊളിപ്പിക്കുന്നതെന്ന് മറ്റു പണിക്കാരു പോലും അറിഞ്ഞത്. ആ ഡയലോഗാണ് മതിലിനപ്പുറമിരുന്ന ഓട്ടോക്കാരു കേൾക്കുകയും നാട്ടിലാകെ പാട്ടാവുകയും ചെയ്തത് ’- വിനോദ് പറയുന്നു.
ഇനി ജോർജുകുട്ടി കുടുങ്ങും!
ജാവയും ദൃശ്യം 2 ഉം ഒരേസമയം ഹിറ്റായപ്പോഴാണ് രണ്ടിലെയും കഥാപാത്രങ്ങളെ കൂട്ടിക്കെട്ടി ട്രോൾ വന്നുതുടങ്ങിയതെന്നു വിനോദ്. സൈബർ സെൽ ഉദ്യോഗസ്ഥൻ വേഷംമാറി സ്റ്റേഷൻ പൊളിക്കാൻ വന്നിരിക്കുന്നു, ഇനി ജോർജുകുട്ടി കുടുങ്ങും...എന്നൊക്കെയായിരുന്നു ട്രോളുകൾ.
കൂട്ടുകാർ ഫോണിൽ അയച്ചുതന്നപ്പോഴാണ് ട്രോളുകഥ വിനോദുമറിഞ്ഞത്. ആളുകൾക്കു ട്രോളുകൾ രസിച്ചതായും വിനോദ് പറയുന്നു.
എങ്കിലും ലാലേട്ടനെ...
കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു ഷൂട്ട് ചെയ്ത പടമായിരുന്നു ദൃശ്യം 2. ഷൂട്ടിംഗിനു മൂന്നു ദിവസം മുന്നേ ലൊക്കേഷനിലെത്തി കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയാണ് മേക്കപ്പിട്ടത്.
ഷൂട്ടിംഗിനു ശേഷം ലൊക്കേഷനിൽ തുടരാനും അനുവാദമില്ലായിരുന്നു. മൂന്നു ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ വീട്ടിലേക്കു മടങ്ങി. അതിനാൽ ലാലേട്ടനെ നേരിൽ കാണാനായില്ലെന്നും അതിന്റെ സങ്കടമുണ്ടെന്നും വിനോദ് പറയുന്നു.
ഗുരുവും കലിയും
കലാകുടുംബത്തിൽ നിന്നാണ് വിനോദിന്റെ വരവ്. അച്ഛൻ ചന്ദ്രബോസ് ചെറുപ്പകാലത്തു നാടകങ്ങളിൽ വേഷമിട്ടിരുന്നു. അമ്മ പള്ളിപ്പുറം മഹിളാമണി സാംബശിവന്റെ കാലത്തു സജീവമായിരുന്ന കാഥിക. പ്രൊഫഷണൽ നാടകങ്ങളിലാണു വിനോദിന്റെ തുടക്കം. 2011 ൽ ജീവൻടിവിയിൽ ശ്രീനാരായണഗുരു പരന്പരയിൽ യുവാവായ ഗുരുദേവനായി വേഷമിട്ട് ദൃശ്യമാധ്യമത്തിലെത്തി.
തുടർന്നു തമിഴ് സീരിയലിൽ മാണിക്കവാസഗറായി. അപ്പോഴും വിനോദിന്റെ ലക്ഷ്യം സിനിമ തന്നെയായിരുന്നു. സീരിയലിൽ അവസരങ്ങൾ വന്നിട്ടും സിനിമയ്ക്കു പിന്നാലെ കൂടി. അതിനിടെ ആക്ട് ലാബിൽ അഭിനയ പഠനം. ആദ്യ സിനിമ ‘കലി’. അതിൽ ദുൽഖറുമായി ഒരു ഫ്രെയിമിൽ വരുന്നുണ്ട്.
പിന്നീടു നാം, നേർവരേന്ന് മ്മ്ണി ചെരിഞ്ഞൂ...ട്ടാ, പഞ്ചവർണതത്ത തുടങ്ങിയ പടങ്ങളിൽ. ‘തൃശൂർപൂര’ത്തിൽ ജയസൂര്യയുടെ ഗാംഗിലെ ഗുണ്ടയായി ഒരു സീനിൽ. ലൂക്കയിൽ ടോവിനോയുടെ സുഹൃത്തായി എത്തിയതോടെയാണ് വിനോദിനെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങിയത്.
സുധിയല്ല, ഞാനാണ്!
ജാവ പോസ്റ്ററിലെ തന്റെ ഗെറ്റപ്പിനു ജോസഫ് സിനിമയിലെ സുധി കോപ്പയുടെ പോലീസ് കഥാപാത്രവുമായി രൂപസാദൃശ്യമുണ്ടെന്നു പലരും പറയുന്നതായി വിനോദ്. സുധി കോപ്പയൊക്കെ വേഷമിട്ട പടത്തിലല്ലേ അഭിനയിച്ചതെന്ന് ചില സംവിധായകർ പോലും വിനോദിനോടു ചോദിച്ചു! പോസ്റ്ററിലെ രൂപസാദൃശ്യം സിനിമയിൽ തോന്നില്ലെന്നാണ് വിനോദ് പറയുന്നത്.
നേർവരേന്ന് മ്മ്ണി ചെരിഞ്ഞൂ...ട്ടാ എന്ന പടത്തിൽ സുധിയുമായി ഒന്നിച്ച് അഭിനയിച്ചപ്പോൾ പോലും ഇങ്ങനെ ആരും പറഞ്ഞിട്ടില്ല. ജാവയുടെ പോസ്റ്റർ വന്നപ്പോൾ ‘പുതിയ പടം വരുന്നുണ്ടല്ലോ, അടിപൊളി പോസ്റ്ററാണല്ലോ’ എന്നൊക്കെ സുധി കോപ്പയെ പലരും വിളിച്ച് അഭിനനന്ദിച്ചുവത്രേ! ഇങ്ങനെയൊക്കെ പലരും തന്നോടും ചോദിക്കുന്നതായും അതു രസമല്ലേ എന്നുമാണ് ഇക്കാര്യത്തിൽ സുധികോപ്പയുടെ പ്രതികരണം.
അമയ, നിദ്രാടനം
സിനിമയാണു പാഷനെങ്കിലും കൗണ്‍സിലറും യോഗ ട്രെയിനറുമാണ് വിനോദ്. മാത്രമല്ല, സ്വന്തമായി ട്രൂപ്പുള്ള ചെണ്ടമേള കലാകാരനുമാണ്. സൈക്യാട്രിക് കൗൺസിലറാണ് ഭാര്യ കാർത്തിക. വിനോദിന്റെ രണ്ടു സിനിമകൾ കൂടി ഉടൻ പ്രേക്ഷകരിലേക്ക് എത്തുകയാണ്; തമിഴിൽ ചെയ്ത ‘അമയ’യും ‘നിദ്രാടനം’ എന്ന ഓഫ്ബീറ്റ് സിനിമയും.
ടി.ജി.ബൈജുനാഥ്