മദ്യപിച്ച് ജീവിതം നശിപ്പിച്ചൊരാൾ. അങ്ങനെ ഒരാളെയെങ്കിലും നമുക്ക് പരിചയം ഉണ്ടാവില്ലേ? അത്തരത്തിലുള്ള ഒരാളെ മനസിലാക്കാനോ തിരുത്താനോ ആരെങ്കിലും ശ്രമിക്കാറുണ്ടോ. വെള്ളം എന്ന സിനിമ അത്തരത്തിൽ നമ്മളെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത ഒരു സംവിധായകനും നടനും ചേർന്നാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്നു വിശ്വസിക്കുക പ്രയാസം.
മുരളി എന്ന മുഴുക്കുടിയനായി ജയസൂര്യയുടെ വേഷപ്പകർച്ചയാണ് വെള്ളം പറയുന്നത്. ക്യാപ്റ്റനു ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന സിനിമയാണു വെള്ളം. ലോക്ഡൗണിനു ശേഷം തിയറ്ററുകളിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണു വെള്ളം.
“ക്യാപ്റ്റൻ വി.പി. സത്യൻ എന്ന മഹാനായ ഫുട്ബോൾ കളിക്കാരന്റെ ജീവിതം പകർത്തിയതാണെങ്കിൽ, കണ്ണൂരിലുള്ള ഒരാളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണു വെള്ളം. നമുക്കറിയാവുന്ന പലരുടെയും കഥ ഇതിൽ കാണാം. ഇതൊരു ബയോപിക് അല്ല. മുഴുക്കുടിയനായ ഒരാളുടെ കഥയാണെങ്കിലും, നമ്മെ ചിന്തിപ്പിക്കുന്ന പ്രചോദിപ്പിക്കുന്ന ചിലത് ഈ സിനിമയിലുണ്ട്'' - പ്രജേഷ് സെൻ പറയുന്നു.
വെള്ളം ദ എസൻഷ്യൽ ഡ്രിങ്ക് എന്ന സിനിമ പറയുന്നതെന്താണ്?
മനുഷ്യന് വേണ്ടുന്ന അവശ്യവസ്തുവല്ലേ വെള്ളം. മദ്യപരുടെ കാര്യത്തിലാണെങ്കിൽ അവർ മദ്യത്തെയാണ് അങ്ങനെ പറയുക. ഇന്ന് ഒന്നാം തീയതിയാണെന്ന് നെഗറ്റീവ് അർഥത്തിലല്ലേ പറയുന്നത്. അത്തരത്തിൽ ഒരു സർക്കാസമായാണ് അങ്ങനെ ടൈറ്റിൽ ചെയ്തത്.
കണ്ണൂർ തളിപ്പറമ്പിലെ മുഴുക്കുടിയനായ മുരളിയുടെ കഥയാണിത്. പക്ഷേ, മുരളിയുടെ മാത്രമല്ല. ഒരുപാടു പേരുടെ കഥയാണിത്. പലരുടെയും അനുഭവങ്ങൾ ചേർത്തുവച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മുരളിയിലേക്ക് എത്തിയതെങ്ങനെയാണ്?
എന്റെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഷംസുദ്ദീൻ കുട്ടോത്താണ് ആ മനുഷ്യനെ പരിചയപ്പെടുത്തത്. അയാൾ സെലിബ്രിറ്റിയല്ല, സാധാരണക്കാരനായ ഒരാളാണ്. അയാളുടെ ജീവിതത്തിലെ ഒരു സംഭവം എന്നോടു പറഞ്ഞു. അതു വളരെ രസകരമായി തോന്നി. കൂടുതൽ സംസാരിച്ചപ്പോൾ അതിൽ ഒരു സിനിമയുണ്ടെന്നു തോന്നി.
അങ്ങനെ അദ്ദേഹത്തിന്റെ സമ്മതത്തോടെ സിനിമ ചെയ്യാൻ തീരുമാനിച്ചു. ഷംസുദ്ദീനും സുഹൃത്തും എഴുത്തിൽ സഹായികളായി. പക്ഷേ, ഏറ്റവും രസം അതല്ല പല സുഹൃത്തുക്കൾ പല തരത്തിൽ അവർക്ക് പരിചയമുള്ള, മദ്യപിക്കുന്നവരുടെ അനുഭവങ്ങൾ പറഞ്ഞു. അങ്ങനെ അതിൽ പലതും കൂട്ടിച്ചേർത്തു.
മുരളിയുടെ പശ്ചാത്തലം?
മുരളി എന്ന ഒരാളുടെ കഥയാണു പറയുന്നതെങ്കിലും അത് നിരവധി പേരുടെ ജീവിതമാണ്. സമൂഹത്തിൽ പലയിടങ്ങളിലും അയാളെ കാണാനാവും. നമ്മുടെ വീട്ടിലും പരിസരത്തും ഒക്കെ. വെള്ളമടിച്ച്, കുടുംബം നോക്കാതെ ജീവിതം നശിപ്പിച്ചവർ. അയാളുടെ മാത്രമല്ല, ചുറ്റുമുള്ള എല്ലാവരുടെയും ജീവിതമാണ് സന്തോഷമാണ് അയാൾ ഇല്ലാതാക്കുന്നത്.
വെള്ളം മുരളിയും വ്യത്യസ്തനല്ല. അയാൾക്ക് ടൈൽസിന്റെ പണിയാണ്. പക്ഷേ, പണിക്കു പോവില്ല. ഒരു ഘട്ടത്തിൽ അയാൾ പണിക്കു പോകുന്നുണ്ട്. പക്ഷേ, അതും വെള്ളമടിക്കാൻ കാശുണ്ടാക്കാനാണ്.
ക്യാപ്റ്റൻ ചെയ്ത അനുഭവമാണോ ജയസൂര്യയുമായി വീണ്ടും കൂട്ടുകെട്ടിൽ എത്തിച്ചത്?
എന്റെ നല്ലൊരു സുഹൃത്താണ് ജയസൂര്യ. പല കഥകളും ഞങ്ങൾ പറയാറുണ്ട്. മുരളി അദ്ദേഹത്തിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ ഇഷ്ടമായി. അങ്ങനെ സിനിമ സംഭവിക്കുകയായിരുന്നു. അത് ഏറ്റവും ശരിയായ തീരുമാനമായിരുന്നു.
ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ആണ് വെള്ളത്തിലേത്. വെറുതെ പറയുകയല്ല. സിനിമ കണ്ടാൽ അത് മനസിലാവും. അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു എന്നു തന്നെ പറയാം. അത്ര സൂക്ഷ്മമായി കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുണ്ട്.
ജയസൂര്യയുടെ മുന്നൊരുക്കങ്ങൾ?
കഥാപാത്രത്തിനു വേണ്ടി ഒരുപാടുപേരുടെ റഫറൻസ് എടുത്തിരുന്നു. ഒരുപാടു മനുഷ്യരുടെ മാനറിസങ്ങൾ നോക്കി. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ചിലരെക്കുറിച്ച് അദ്ദേഹവും പറഞ്ഞു. പക്ഷേ, സിനിമയിൽ പലപ്പോഴും മാനറിസങ്ങൾ വളരെ ഓവറാണെന്നു തോന്നി.
പക്ഷേ, മുരളിയെ സ്വാഭാവികമായാണ് ജയസൂര്യ അവതരിപ്പിച്ചത്. ട്രെയിലറിലൊക്കെ കാണിച്ച ഒരു സീനുണ്ട്. നിലത്തുനിന്ന് മുരളി നക്കിക്കുടിക്കുന്ന ഒരു സീൻ. മദ്യാസക്തിയുടെ അങ്ങേയറ്റമാണത്. യാതൊരു മടിയുമില്ലാതെ ജയസൂര്യ അത് ചെയ്തു. അത്ര ഡെഡിക്കേറ്റഡ് ആണ് അദ്ദേഹമെന്ന് പറയാതെ വയ്യ.
മറ്റ് കഥാപാത്രങ്ങൾ? നായികമാർ?
മുരളിയുടെ ചുറ്റുമുള്ള ജീവിതം അവതരിപ്പിച്ച എല്ലാവരും ഒരർഥത്തിൽ മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ഭാര്യയായി സംയുക്തമേനോനും കാമുകിയായി സ്നേഹ പാലിയേരിയുമാണ് അഭിനയിച്ചത്. അമ്മയായി ശ്രീലക്ഷ്മി ചേച്ചിയും അച്ഛനായി ബാബു അന്നൂരും മകളായി ബേബി ശ്രീലക്ഷ്മിയും അഭിനയിച്ചു.
സിദ്ധിക്ക്, സന്തോഷ് കീഴാറ്റൂർ, ബൈജു, ജോണി ആന്റണി, നിർമൽ പാലാഴി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, ഒപ്പം പുതുമുഖങ്ങളായി എത്തിയ മിഥുൻ, അഥീഷ്, ബാലശങ്കർ, സതീശ് തുടങ്ങി എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ഏറ്റവും വലിയ സന്തോഷം സിനിമ പ്രിവ്യൂ കണ്ടവരെല്ലാം ഇത് ഒരു സ്ത്രീപക്ഷ സിനിമയാണെന്നു വിലയിരുത്തി എന്നതാണ്.
പാട്ടുകൾ ഇതിനകം തന്നെ ഹിറ്റാണല്ലോ...
സിനിമയിലെ ഓരോ സന്ദർഭത്തിനും അനുസരിച്ച് ബിജിപാൽ അസാധ്യമായാണ് വെള്ളത്തിലെ പാട്ടുകൾ ചെയ്തിരിക്കുന്നത്. നിതീഷ് നടേരിയും ബി.കെ. ഹരിനാരായണനും ഫൗസിയ അബുബേക്കറും എഴുതിയ വരികൾ നല്ല ഫീൽ തരുന്നുണ്ട്.
ഷഹബാസ് അമൻ പാടിയ ആകാശമായവളേ എന്ന മെലഡിയെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. തളിപ്പറമ്പിലെ വിശ്വൻ മാഷ് അമ്പതാം വയസ്സിൽ പാടിയ പാട്ട് ഹിറ്റായിരുന്നു. ഏറ്റവും വലിയ സന്തോഷം കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യമോളെക്കൊണ്ട് ഒരു പാട്ട് പാടിക്കാനായി എന്നതു കൂടിയാണ്. അങ്ങനെ ആറ് പാട്ടുകൾ സിനിമയിലുണ്ട്.
പൂർണമായും ലൈവ് സൗണ്ട് റെക്കോർഡിംഗ് ആയിരുന്നല്ലേ?
അതെ ആദ്യമായി പൂർണമായും സിങ്ക് സൗണ്ട് ചെയ്ത പടമാണിത്. വളരെ ചെറിയ ചില കറക്ഷനുകളെ വേണ്ടി വന്നിട്ടുള്ളു. അതിന്റേതായ ഒരുപാടു നേട്ടങ്ങൾ ഈ സിനിമയ്ക്കുണ്ട്. തിയറ്ററിൽ തന്നെ സിനിമ ഇറങ്ങണമെന്ന് ഞങ്ങൾ തീരുമാനിച്ചതും അതുകൊണ്ടാണ്.
ബോളിവുഡിൽ റോക്കട്രിയിൽ അസോസിയേറ്റ് ചെയ്ത അനുഭവമാണ് സത്യത്തിൽ അതിനു ധൈര്യം തന്നത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച അരുൺ വർമയാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് ചെയ്തത്.
കൂടാതെ കണ്ണൂരിന്റെ ഗ്രാമഭംഗി മനോഹരമായി ഇതിൽ വന്നിട്ടുണ്ട്. റോബി വർഗീസ് ആയിരുന്നു ഛായാഗ്രഹണം. എഡിറ്റിംഗ് ചെയ്തത് ബിജിത്ത് ബാലയാണ്. അജയ് മാങ്ങാട് ആർട്ട് ചെയ്തു. വസ്ത്രാലങ്കാരം അരവിന്ദ് കെ.ആർ. മേക്കപ്പ് ലിബിൻ മോഹൻ. ത്രിൽസ് മാഫിയ ശശി. നൃത്തസംവിധാനം സജ്ന നജാം. സ്റ്റിൽസ് ലെബിസൺ ഗോപി. ഡിസൈൻ താമിർ ഓ.കെ.
റോക്കട്രിയുടെ ഭാഗമായത് എങ്ങനെയാണ്?
നന്പി നാരായണൻ സാറിന്റെ ഓർമകളുടെ ഭ്രമണപഥം എന്ന ജീവചരിത്രം എഴുതിയത് ഞാനാണ്. ആ പുസ്തകത്തിന്റെ കൂടി ബേസിൽ അതിന്റെ സ്ക്രിപ്റ്റിംഗിൽ ഭാഗമായി. അങ്ങനെ സിനിമയിൽ അസോസിയേറ്റ് ചെയ്യാൻ മാധവൻ ക്ഷണിക്കുകയായിരുന്നു.
പടത്തിന്റെ ജോലികളെല്ലാം പൂർത്തിയാക്കി. ഇനി റിലീസിനായി കാത്തിരിക്കുകയാണ്. വലിയ ഒരു എക്സ്പീരിയൻസ് തന്നെയായിരുന്നു അത്.
സീക്രട്ട് ഓഫ് ദ വിമൻ എന്ന സിനിമയെക്കുറിച്ച്?
എട്ടൊമ്പത് വർഷം മുമ്പ് പ്രദീപ് കുമാർ എന്ന സുഹൃത്ത് പറഞ്ഞ കഥയാണത്. പക്ഷേ, കാലിക പ്രസക്തമായ ഒന്ന്. അങ്ങനെ അതു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സ്ത്രീകൾക്ക് പ്രാധാന്യമുള്ള, ഒരു സ്ത്രീപക്ഷ സിനിമയാണത്. നിരഞ്ജനയാണ് കേന്ദ്രകഥാപാത്രമാകുന്നത്. ഭൂരിഭാഗം ഷൂട്ടിംഗ് കഴിഞ്ഞു.
നിരഞ്ജനയിലേക്ക് എത്തിയതെങ്ങനെ?
മോഡേണായ ഒരു ആർട്ടിസ്റ്റിനുള്ള അന്വേഷണമാണ് നിരഞ്ജനയിൽ എത്തിയത്. അതും സിങ്ക് സൗണ്ടാണ്. അതുകൊണ്ട് അത്ര പെർഫെക്ഷൻ ആവണം.
ഒരുപാട് ഡയലോഗ് ഉള്ള മൂന്നരമിനിറ്റ് നീളമുള്ള ഒരു ലെംഗ്തി ഷോട്ട് ഉണ്ട്. അതൊക്കെ ചെയ്യാൻ പറ്റണം. നിരഞ്ജന അത് ഭംഗിയായി ചെയ്തിട്ടുണ്ട്. കുറച്ച് കാരക്ടേഴ്സ് മാത്രമേ ഉള്ളൂ. പക്ഷേ, നന്നായി വന്നിട്ടുണ്ട്
കോവിഡ് സാഹചര്യത്തിൽ ഇപ്പോഴും ആളുകൾക്ക് ആശങ്കയുണ്ട്.?
ശരിയാണ്. കോവിഡ് ലോക്ഡൗണിന് ശേഷം ആദ്യമായി ഇറങ്ങുന്നത് വെള്ളമാണ്. കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുന്നു. എല്ലാ മേഖലയും സജീവമായി. സിനിമ മാത്രമായിരുന്നു ബാക്കി. ഈ മേഖലയിൽ ഉള്ളവർ വലിയ പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. വെള്ളം തന്നെ വിഷുചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ്.
ആളുകൾ കുടുംബത്തോടൊപ്പം തന്നെ വെള്ളം കാണണം. മികച്ച ഒരു ഫാമിലി എന്റർടെയ്നറാണ്. പക്ഷേ, സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കണം. പ്രോട്ടോക്കോൾ പാലിക്കണം. വാക്സിനേഷനും തുടങ്ങിയല്ലോ. എല്ലാം നന്നായി വരുമെന്നു തന്നെയാണു പ്രതീക്ഷ.
ടി.ജി.ബൈജുനാഥ്