ഓർമവച്ച സമയം മുതൽ നടനാകണമെന്നായിരുന്നു ജിതിന്റെ ആഗ്രഹം. എട്ടു വർഷം മുന്‍പ് അസിസ്റ്റന്റ് ഡയറക്ടറായി ജിതിൻ സിനിമയിലെത്തി. അസിസ്റ്റന്റായ ചില പടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ശങ്കർ രാമകൃഷ്ണന്റെ ‘പതിനെട്ടാംപടി’യിലെ ഗിരി ആദ്യ കാരക്ടർ വേഷം. തുടർന്നു കമലിന്റെ ‘പ്രണയ മീനുകളുടെ കടലി’ൽ.
ഒടുവിൽ, ജിതിൻ നായകനാവുകയാണ്. സിനിമയുടെ പേര് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. സംവിധാനം ഡോൺ പാലത്തറ. ജിതിന്റെ പെയറായി വേഷമിടുന്നതു റിമ കല്ലിങ്കൽ. സിനിമയിലെ സ്വപ്നങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ജിതിൻ പുത്തഞ്ചേരി; അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ.
അഭിനയത്തോട് ഇഷ്ടംകൂടി...
ഏഴിലോ മറ്റോ പഠിക്കുന്പോൾ അഭിനയത്തോടുള്ള ഇഷ്ടം അമ്മയോടു പറഞ്ഞിട്ടുണ്ട്. അമ്മ അച്ഛനോടു പറഞ്ഞിട്ടുണ്ടാവണം. പഠിപ്പു കഴിയട്ടെ എന്നുള്ള രീതിയിൽ അതങ്ങു നീണ്ടുപോയി. അച്ഛൻ മരിക്കുന്പോൾ ഞാൻ ബംഗളൂരുവിൽ ബിടെക്കിനു പഠിക്കുകയായിരുന്നു. പിന്നീട് അതു ഡ്രോപ്പ് ചെയ്ത് നാട്ടിലെത്തി. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിനു ചേർന്നു.
അതിനിടെ സുധീർ അന്പലപ്പാട് സംവിധാനം ചെയ്ത ബ്രേക്കിംഗ് ന്യൂസിൽ അസി. ഡയറക്ടറായി. തുടർന്ന് അനീഷ് ഉപാസനയുടെ മാറ്റിനി, ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ, ഹിന്ദി സിനിമ റോക്ക് ഓണ്‍ 2, ഡൊമിനിക്ക് അരുണിന്റെ തരംഗം തുടങ്ങിയ സിനിമകളിൽ. തരംഗത്തിൽ കോ റൈറ്ററുമായി. ഒരു കാരക്ടറും ചെയ്തു.
മുന്‍പ് ഡൊമിനിക്കിന്റെ ‘മൃത്യുഞ്ജയം’ എന്ന ഷോർട്ട് ഫിലിമിലും വേഷം ചെയ്തിരുന്നു.‘പതിനെട്ടാംപടി’യുടെ ഓഡിഷൻ കോൾ കണ്ട് വിളിച്ചപ്പോൾ അഭിനയിച്ച വീഡിയോ ക്ലിപ് അയയ്ക്കാൻ പറഞ്ഞു. അങ്ങനെ ഞാനും മോഡൽ സ്കൂളിലെ പയ്യന്മാരിൽ ഒരാളായി! കാസ്റ്റിംഗ് ലോഞ്ച്പാഡിന്റെ ഓഡിഷനിലാണ് ‘പ്രണയമീനുകളുടെ കടലി’ലെത്തിയത്.
സന്തോഷത്തിന്റെ ഒന്നാം രഹസ്യം!
ഡോണ്‍ സ്ക്രിപ്റ്റ് എഴുതിയ ഒരു സിനിമയുടെ ഓഡിഷനിലാണു ഞങ്ങൾ പരിചയപ്പെട്ടത്. അതിൽ സെലക്ടായെങ്കിലും ആ സിനിമ നടന്നില്ല. വണ്ടി ഓടിക്കുമോ എന്നു ചോദിച്ച് കുറച്ചു ദിവസങ്ങൾക്കു ശേഷം ഡോണ്‍ എനിക്കു മെസേജ് അയച്ചു. ഓടിക്കുമെന്നു പറഞ്ഞു. എന്നാൽ നമുക്കൊരു സിനിമ ചെയ്യാമെന്നു ഡോണ്‍.
ഞാൻ വലിയ ആവേശത്തിലായി. ഡോണിന്റെ സിനിമയിൽ ഞാൻ അഭിനയിക്കാൻ പോകുന്നു! ഒന്നര മണിക്കൂറുള്ള സിംഗിൾ ഷോട്ട് സിനിമയാണെന്നു പിന്നീടാണു പറഞ്ഞത്. ഡോണിനെ എനിക്കു നൂറു ശതമാനം വിശ്വാസമുള്ളതുകൊണ്ട് ഞാനതങ്ങു വിട്ടുകൊടുക്കുകയായിരുന്നു. എന്താണു വേണ്ടതെന്നു പറഞ്ഞാൽ മതി. ഞാനതു ചെയ്യാൻ ശ്രമിക്കാം. കിട്ടുന്നില്ലെങ്കിൽ വീണ്ടും ശ്രമിക്കാം എന്നും പറഞ്ഞു.
ഇഷ്ടമുള്ളതു ചെയ്യുന്പോൾ
ഒന്നര മണിക്കൂർ ഡയലോഗ് പറയണം, വണ്ടിയോടിക്കണം...കുറച്ചധികം ബുദ്ധിമുട്ടായിരുന്നു. ഡോണിന്റെയും റിമയുടെയും സപ്പോർട്ടിൽ വളരെപ്പെട്ടെന്ന് അതു സാധ്യമായി. പിന്നെ, ഇഷ്ടമുള്ള ജോലിയല്ലേ ചെയ്യുന്നത്. അപ്പോൾ അതൊരു ബുദ്ധിമുട്ടായി തോന്നുകയുമില്ല. ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാൻ വേണ്ടിയാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്തെങ്കിലും പുതിയതായി ചെയ്യാൻ പറ്റുമെങ്കിൽ അത് അഭിനയിക്കുന്നവർക്കും കാണുന്നവർക്കും ഏറെ രസമല്ലേ.
ഇതു ബേസിക്കലി ഡോണിന്റെ സ്ക്രിപ്റ്റാണ്. ഡോണിന്റെ തന്നെയാണു ഡയലോഗുകളും. റിഹേഴ്സലിന്റെ സമയത്ത് സ്ക്രിപ്റ്റല്ലാതെ വേറെ കുറേ കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അതിലെ ചില സീക്വൻസുകൾ ഞങ്ങൾ അഭിനയിച്ചു കാണിച്ചിരുന്നു. അതിൽ ഇഷ്ടപ്പെട്ട ചില സീക്വൻസുകൾ ഡോണ്‍ എടുത്തിട്ടുണ്ട്.
റിമ കല്ലിങ്കൽ
റിഹേഴ്സൽ ക്യാന്പിൽ വച്ചാണ് റിമയെ പരിചയപ്പെട്ടത്. പുതിയ ആളുകൾക്കും സീനിയേഴ്സിനൊപ്പവും പെർഫോം ചെയ്തിട്ടുള്ള ആക്ടറല്ലേ റിമ. അവർക്ക് എന്നെ കംഫർട്ട് ചെയ്യുക എന്നുള്ളതു വളരെ സിംപിളാണ്. അവർ അതു ചെയ്യേണ്ട കാര്യമില്ല. പക്ഷേ, അവർ അതു ചെയ്തു എന്നുള്ളതിലാണു കാര്യം.
ഈ സിനിമ പറയുന്ന രീതിയോടും സിനിമയുടെ കഥയോടും ഡോണിനോടുമുള്ള വിശ്വാസത്തിന്റെ പ്രതിഫലനം എനിക്കു കിട്ടി എന്നതു സത്യമാണ്. സെറ്റിൽ ഞങ്ങൾ സംസാരിച്ചതു സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്. ഞങ്ങളുടെ ഗിവ് ആൻഡ് ടേക്ക് ആണല്ലോ ഈ സിനിമയുടെ ഒരു പ്രധാന ഘടകം. അതൊക്കെ വളരെ കംഫർട്ടബിളായിരുന്നു.
നീരജ രാജേന്ദ്രൻ
ഇടക്കാലത്ത് എറണാകുളത്തെ ഉപജീവനം മുന്നോട്ടു കൊണ്ടുപോകുന്നതിനു ജിസ് ജോയിയുടെ പരസ്യചിത്രങ്ങളിൽ മേക്കിംഗ് വീഡിയോ ചെയ്യാൻ പോകുമായിരുന്നു.
ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്ത നീരജ ചേച്ചിയുമായി അക്കാലം തൊട്ടു പരിചയമുണ്ട്. ഞാൻ അസി. ഡയറക്ടറായിരുന്ന തരംഗത്തിൽ നീരജ ചേച്ചി ചെറിയ വേഷം ചെയ്തിരുന്നു.
ഡോണിനൊപ്പം ഇനിയും
സാധാരണരീതിയിലുള്ള പടങ്ങളിൽ അഭിനയിച്ചു വലിയ പരിചയം ഇല്ലാത്തതുകൊണ്ടാവാം എനിക്കു ഡോണിനൊപ്പം ഇനിയും സിനിമകൾ ചെയ്യണമെന്നുണ്ട്. ഒരാക്ടർ എന്ന നിലയിൽ എന്നെ ഏറെ വളരാൻ സഹായിക്കുന്ന ഒരു സംവിധായകനാണു ഡോണ്‍.
എന്തൊക്കെയാണ്, എങ്ങനയൊക്കെയാണു വേണ്ടതെന്ന് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ട്. അതൊക്കെ എനിക്കു പറഞ്ഞു തരുന്പോൾ എങ്ങനെയാണോ ഞാൻ മനസിലാക്കിയത് അതുപോലെ എനിക്കു പെർഫോം ചെയ്യാം.
അതിൽ എന്തെങ്കിലും തെറ്റു തോന്നിയാലോ അദ്ദേഹം മനസിലാക്കിയതും ഞാൻ മനസിലാക്കിയതും തമ്മിൽ എന്തെങ്കിലും വ്യത്യാസം തോന്നിയാലോ ഡോണ്‍ ഇടപെടും. ഇത്രയൊക്കെ എനിക്കു ചെയ്യാൻ പറ്റും എന്നു തോന്നിച്ചതിനു പിന്നിൽ അദ്ദേഹമാണ്.
അച്ഛൻ കരുതിവച്ചത്
അച്ഛനൊപ്പം ഗഹനമായ സിനിമാചർച്ചകളിലൊന്നും ഞാൻ ഇടപെട്ടിട്ടില്ല. സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള ബുദ്ധി ആ സമയത്തു വളരെ കുറവായിരുന്നു (ഈ സമയത്തും അതുണ്ടോ എന്നറിയില്ല). അച്ഛൻ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചു പറയുന്പോൾ അത് എവിടെ നിന്നെങ്കിലും തപ്പിയെടുത്തു കാണുമായിരുന്നു.
സിനിമ കണ്ടിട്ട് എന്തു തോന്നിയെന്നൊക്കെ ചോദിക്കുമായിരുന്നു. വായിക്കണമെന്ന് അച്ഛൻ പറഞ്ഞ പുസ്തകങ്ങൾ വായിച്ചിരുന്നു. പുസ്തകങ്ങളാണ് അച്ഛൻ ഞങ്ങൾക്കായി കരുതിവച്ചത്. അതു തന്നെ കുറേയുണ്ടല്ലോ. ജീവിതകാലം മുഴുവൻ വായിച്ചാലും തീരാത്തത്ര പുസ്തകങ്ങൾ.
അച്ഛന്റെ പാട്ടെഴുത്തു കിട്ടിയത് അനിയൻ ദിൻനാഥിനാണ്. ദിൽനാഥ് സിനിമകൾക്കു പാട്ടെഴുതിയിട്ടുണ്ട്. അൻവർ റഷീദിന്റെ ട്രാൻസിൽ അസി. ഡയറക്ടറായിരുന്നു. സ്വന്തമായി എഴുതി സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്.
ആ ഓഫറിൽ എനിക്കൊന്നും വേണ്ട!
ഞാൻ ഇപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അതു ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ആയതുകൊണ്ടു കിട്ടിയതായിരിക്കും എന്നു കേൾക്കുന്നതിൽ താത്പര്യമില്ല. ഗിരിഷ് പുത്തഞ്ചേരിയുടെ മകനായതിനാൽ ഇവന് ഒരു വേഷം കൊടുത്തേക്കാം എന്ന രീതിയിൽ എനിക്ക് സിനിമയിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല. ആ ഓഫറിൽ എനിക്കൊന്നും വേണ്ടതാനും!
എട്ടു വർഷം മുന്‍പ് അഭിനയിക്കണമെന്നു വിചാരിച്ചു വന്നിട്ട് നായകനായ സിനിമ സംഭവിക്കുന്നത് ഇപ്പോഴാണല്ലോ. ആദ്യത്തെ വേഷം ഞാൻ അഭിനയിക്കുന്നതു തന്നെ മൂന്നു വർഷം മുന്‍പാണ്. അതിനു മുന്‍പുള്ള അഞ്ചു വർഷം എനിക്ക് അഭിനയിക്കാൻ വേറെ സിനിമയൊന്നും കിട്ടിയിട്ടില്ല. അക്കാലയളവിലും ഞാൻ എല്ലാവരെയും വിളിച്ച് ചാൻസ് ചോദിക്കാറുണ്ടായിരുന്നു.
ആരോടു ചാൻസ് ചോദിക്കുന്പോഴും എനിക്കു നിങ്ങളുടെ സിനിമയിൽ അഭിനയിക്കണം എന്നല്ല പറയുന്നത്. ചേട്ടന്റെ അടുത്ത പടത്തിൽ കാസ്റ്റിംഗ് തുടങ്ങുകയാണെങ്കിൽ എനിക്ക് ഓഡിഷൻ ചെയ്താൽ കൊള്ളാമെന്നുണ്ട് എന്നാണു പറയുക. ഓഡിഷൻ ചെയ്തിട്ടു കൊള്ളാമെങ്കിൽ അവർ എടുത്തോട്ടെ. ഡോണിന്റെ സിനിമയിലും അതാണു നടന്നത്. സെലക്ടായ ശേഷമാണ് ഞാൻ ആരുടെ മകനാണെന്നുപോലും ഡോണ്‍ അറിഞ്ഞത്.
അച്ഛൻ ചെയ്തുവച്ചതൊക്കെ അദ്ദേഹത്തിന്റെ കഴിവുകൊണ്ടു ചെയ്തതാണ്. അതിന്റെ അഡ്രസിൽ ജീവിക്കുന്നതിൽ കാര്യമില്ലല്ലോ. ആ പേരു മോശമാക്കാതെ അത് ഏറ്റവും നല്ല രീതിയിൽ ഉയർത്തിക്കൊണ്ടു വരണമെങ്കിൽ എനിക്കിഷ്ടമുള്ള മേഖലയിൽ ഞാൻ എന്തെങ്കിലും ചെയ്യണം.
പത്തന്പതു വർഷത്തിനുശേഷം ഏറ്റവും മികച്ച പത്തു നടന്മാരുടെ പേരു പറയുന്പോൾ അതിൽ എന്റെ പേരുണ്ടാകണമെന്നാണ് ആഗ്രഹം. അതിനപ്പുറം എന്താണ് അച്ഛനോ എന്നെ വിശ്വസിച്ചു സിനിമ ചെയ്ത ഡോണിനോ എനിക്കു കൊടുക്കാനാവുക.
ടി.ജി.ബൈജുനാഥ്