എയർപോർട്ടുകളിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്പോൾ സിനിമാതാരങ്ങളെ അടുത്തുകാണാനും സംസാരിക്കാനും രഞ്ജിതയ്ക്ക് അവസരങ്ങൾ ഏറെയായിരുന്നു. ഇഷ്ടമുള്ള ജോലി കൃത്യമായി ചെയ്തു എന്നതിനപ്പുറം അന്നു സിനിമാമോഹം തെല്ലുമില്ലായിരുന്നു.
പിന്നീടു പരസ്യചിത്രങ്ങളിലും മോഡലിംഗിലും താത്പര്യമായി. തമിഴിൽ ചെയ്ത ടിവി ആഡുകൾ രഞ്ജിതയെ സിനിമയിലെത്തിച്ചു. തമിഴിൽ രണ്ടു സിനിമകൾ - ‘അച്ചമില്ലൈയ് അച്ചമില്ലൈയ് ’, ‘യാർ’. മലയാളത്തിൽ ആദ്യം കമിറ്റ് ചെയ്തത് അജു വർഗീസ് നായകനായ ‘സാജൻ ബേക്കറി’.
പക്ഷേ, ദുൽഖർ നിർമിച്ച ‘മണിയറയിലെ അശോക’നാണ് ആദ്യം റിലീസായത്. അതിൽ ഷൈൻ ടോം ചാക്കോയുടെ പെയർ. ചില സീനുകളിൽ മാത്രമുള്ള കഥാപാത്രം. മലയാളത്തിൽ രഞ്ജിതയുടെ ആദ്യ ത്രൂഔട്ട് വേഷം അരുണ്ചന്തു സംവിധാനം ചെയ്ത ‘സാജൻ ബേക്കറി’യിൽ. അജുവിന്റെ നായിക, ‘സാജൻ ബേക്കറി’യിലെ മെറിൻ... രഞ്ജിത മേനോൻ സംസാരിക്കുന്നു
ഒരു ‘ബേക്കറി’ക്കഥ!
വലിയ ഫൈറ്റോ പ്രണയമോ ട്വിസ്റ്റോ ത്രില്ലിംഗ് സീനുകളോ ഇല്ലാതെ റാന്നി ടൗണിലെ ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന സിംപിളായ റിയലിസ്റ്റിക് ഫീൽഗുഡ് മൂവിയാണു സാജൻ ബേക്കറി. ടൗണിൽ ബേക്കറി നടത്തുന്ന ചേച്ചിയും അനിയനും - ബെറ്റ്സിയും ബോബിനും - പിന്നെ ചെറിയാച്ചൻ എന്ന അവരുടെ അമ്മാച്ചനും. ഈ മൂന്നു പേരെയും ബേക്കറിയെയും ചുറ്റിപ്പറ്റിയുള്ള ചെറിയ ചില സംഭവങ്ങളും ഇവർ തമ്മിലുള്ള ബന്ധങ്ങളുടെയും കഥയാണിത്.
ബെറ്റ്സിയായി ലെനച്ചേച്ചിയും ചെറിയാച്ചനായി ഗണേഷേട്ടനും വേഷമിടുന്നു. സച്ചിൻ, ഡയറക്ടർ അരുണ്ചന്തു, അജുചേട്ടൻ എന്നിവരാണ് സാജൻ ബേക്കറിക്കു തിരക്കഥയൊരുക്കിയത്. ഫൺടാസ്റ്റിക് ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്നാണു നിർമാണം.
അജുവിന്റെ നായിക
അച്ഛൻ സാജനായും മകൻ ബോബിനായും അജു വർഗീസിനു ഡബിൾ റോളാണ്. അച്ഛന്റെ പേരിൽ നിന്നാണു സാജൻ ബേക്കറി എന്ന പേര്. ഗ്രേസ് ആന്റണിയാണു സാജന്റെ പെയർ.
ബോബിനാണ് സാജൻ ബേക്കറിയിലെ നായകൻ. ബോബിന്റെ പെയറാണ് എന്റെ കഥാപാത്രം മെറിൻ. ബോബിന്റെ ജീവിതത്തിലേക്കു വരുന്ന കഥാപാത്രം.
ആഭരണങ്ങളില്ല, മേക്കപ്പില്ല
റാന്നിയിലെ പെന്തക്കോസ്ത് കുടുംബാംഗമായ മെറിൻ ലാബ് ടെക്നീഷനാണ്. ആഭരണങ്ങളില്ല, മേക്കപ്പില്ല. കാഴ്ചയിൽത്തന്നെ ഒരു പെന്തക്കോസ്ത് പെണ്കുട്ടി! വളരെ റിയലിസ്റ്റാക്കായ വേഷം. ഡയറക്ടർ അരുണ് ചന്തുവാണ് എന്നെ കാസ്റ്റ് ചെയ്തത്.
സായാഹ്നവാർത്തകളാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. കൊറോണ കാരണം അതിന്റെ റിലീസ് വൈകി. ഇപ്പോൾ രണ്ടു സിനിമകളും റിലീസിനു റെഡിയാണ്.
ടെൻഷനായിരുന്നു, പക്ഷേ...
തുടക്കക്കാരിയുടേതായ ആകാംക്ഷ, കൗതുകം, ടെൻഷൻ... എല്ലാമുണ്ടായിരുന്നു. പക്ഷേ, റിയലിസ്റ്റിക്കായിരുന്നു ചിത്രീകരണം. ഡയറക്ടർ അരുണ് ചന്തു, അജു ചേട്ടൻ, ലെന ചേച്ചി എന്നിവരെ നേരത്തേ പരിചയമുണ്ടായിരുന്നു. അജുചേട്ടനുമായി ഒരു പരസ്യചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. വളരെ ഡൗണ് ടു എർത്താണ് അജുചേട്ടൻ. കൂടുതൽ കോംബിനേഷനും അദ്ദേഹവുമായാണ്.
ലെനച്ചേച്ചിക്കൊപ്പം ആൽബത്തിൽ വർക്ക് ചെയ്തിരുന്നു. സ്ക്രിപ്റ്റ് വായിച്ച ശേഷമാണു സെറ്റിലെത്തിയത്. സാധാരണ പെരുമാറും പോലെ ചെയ്താൽ മതിയെന്ന് ഡയറക്ടർ പറഞ്ഞു.ആദ്യ ദിവസം തന്നെ ടെൻഷനൊക്കെ പോയി.
ഡയറക്ടർ, കാമറാമാൻ... എല്ലാവരും ഒരു ഫാമിലി പോലെ ആയി. ജല്ലിക്കെട്ട് ഫെയിം ജി.കെ. കട്ടപ്പന, ജിപ്സ എന്നിവരാണ് എന്റെ അച്ഛനും അമ്മയുമായി വേഷമിട്ടത്.
അത്ര എളുപ്പമല്ല ഡബ്ബിംഗ്
തൃശൂർ അയ്യന്തോളാണ് എന്റെ സ്വദേശം. ഇതിലെ കഥാപാത്രം മെറിൻ പത്തനംതിട്ട, റാന്നി സ്വദേശി. തൃശൂർ സ്ളാംഗും റാന്നി സ്ളാംഗും തമ്മിൽ അജഗജാന്തരവ്യത്യാസമുണ്ട്. ഞാൻ തന്നെ ഡബ്ബ് ചെയ്യണമെന്നു ഡയറക്ടർ പറഞ്ഞു.
ഡയറക്ടർ, അജുവേട്ടൻ, ഡബ്ബിംഗ് സ്റ്റുഡിയോയിലെ എൻജിനിയർ...എല്ലാവരുടെയും പിന്തുണയിൽ ഒരു വിധം ഞാൻ മെറിനു ശബ്ദം നല്കി. ഡബ്ബിംഗ് എളുപ്പമുള്ള ജോലിയല്ലെന്നു മനസിലായി.
പരുമലയിലെ അനുഗ്രഹം
കഴിഞ്ഞ ഡിസംബറിലായിരുന്നു ഷൂട്ടിംഗ്. പരുമല പള്ളിയിലെ പെരുന്നാൾ ദിവസമാണു ഷൂട്ടിംഗ് തുടങ്ങിയത്. പരുമലയിൽ തീർഥാടനത്തിനെത്തിയ പദയാത്രികർക്കൊപ്പമുള്ള സീനിലാണ് തുടങ്ങിയത്. കൊളുത്തിയ മെഴുതിരിയേന്തി യഥാർഥ പദയാത്രികർക്കിടയിൽ ഞങ്ങളും കയറിനിന്നു.
അതൊരു പുതിയ അനുഭവമായിരുന്നു. മനസിനു സന്തോഷം നല്കുന്ന ദൈവികമായ ഒരു കാര്യത്തിൽ തുടങ്ങാനായത് അനുഗ്രഹമെന്നു കരുതുന്നു. ടൈറ്റിൽ സോംഗിനു വേണ്ടിയാണ് ആ സീൻ എടുത്തത്.
റാന്നിയിലെ ബേക്കറി
റാന്നിയിലെ ഒരു ബേക്കറിയാണ് സിനിമയ്ക്കുവേണ്ടി സാജൻ ബേക്കറിയായി മാറ്റിയത്. അവിടെത്തന്നെയായിരുന്നു മിക്ക സീനുകളും. അവിടെ ആദ്യമായി ഷൂട്ടിംഗ് വന്നതുകൊണ്ടാവാം ധാരാളം പേർ സെറ്റിൽ വന്നിരുന്നു.
നാട്ടുകാർ നല്ല സഹകരണമായിരുന്നു. അവിടെയൊരു വീട്ടിലും ഷൂട്ട് ചെയ്തിരുന്നു. ആ വീട്ടുകാരൊക്കെ നമ്മുടെ ആരൊക്കെയോ ആണെന്നു കരുതിപ്പോകുന്ന തരത്തിൽ സ്നേഹമുള്ള നല്ല ആളുകളായിരുന്നു.
രുചിയുടെ പെരുന്നാൾ
ഷൂട്ടിംഗ് ബേക്കറിയിൽ ആയതു കൊണ്ടും ബോർമ അടുത്തായതിനാലും സെറ്റിൽ രുചിയുടെ പെരുന്നാളായിരുന്നു. എന്റെ കഥാപാത്രം മെറിൻ ബേക്കറിയുടെ ഭാഗമല്ലാത്തതിനാൽ എനിക്കു ബോർമയിലെ സീനുകളില്ലായിരുന്നു.
കൊറിയറിൽ വന്ന കേക്ക്!
റാന്നിയിലെ സെറ്റിലായിരുന്നു കഴിഞ്ഞ ക്രിസ്മസ് ആഘോഷം. ലെന ചേച്ചിയുടെ അമ്മ വീട്ടിൽ തയാറാക്കി കൊറിയറിൽ അയച്ചുതന്ന കേക്ക് കട്ട് ചെയ്താണ് ഞങ്ങൾ ക്രിസ്മസ് ആഘോഷിച്ചത്. അങ്ങനെയും മധുരമുള്ളതായി ആ ക്രിസ്മസ്. ഓർമയിൽ എന്നും അതുണ്ടാവും.
ഞാനും അവരിൽ ഒരാളെന്ന്!
റാന്നിയിലെ ഒരു പെന്തക്കോസ്ത് പ്രാർഥനാലയത്തിലെ പ്രെയർ മീറ്റിംഗ് ഷൂട്ട് ചെയ്തതു വ്യത്യസ്തമായ ഒരനുഭവമായിരുന്നു. അവിടത്തെ പാസ്റ്ററുടെ അനുവാദത്തോടെ വിശ്വാസികൾക്കൊപ്പം പ്രാർഥനയിൽ പങ്കെടുത്തു.
ഞാനും അവരുടെ കൂട്ടത്തിലാണെന്ന് അതിൽ കുറച്ചുപേരെങ്കിലും വിചാരിച്ചിട്ടുണ്ടാവാം. അത്രയും സ്വാഭാവികതയോടെയാണ് അവരുടെ ഇടയിൽ പോയിരുന്ന് പ്രാർഥന ചൊല്ലിയത്. അധികം ലൈറ്റുകളില്ലാതെയാണ് അതു ഷൂട്ട് ചെയ്തത്. ഡയറക്ടറും കാമറാമാൻ ഗുരുപ്രസാദും ഉൾപ്പെടെ രണ്ടു മൂന്നു പേർ മാത്രമാണ് അതിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തത്.
നല്ല സിനിമയോട് ഇഷ്ടം
ബംഗളൂരു ക്രൈസ്റ്റ് കോളജിൽ എംബിഎ ഇൻ ടൂറിസമാണു ഞാൻ പഠിച്ചത്. ഇപ്പോൾ ഞങ്ങളുടെ തന്നെ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി ഫേമിൽ പാർട്ണറാണ്. സിനിമയിലെ ഭാവിയൊക്കെ നമ്മുടെ കൈയിലല്ലല്ലോ. പ്രേക്ഷകർ തീരുമാനിക്കണം. സിനിമയിൽ എല്ലാവർക്കും ഇഷ്ടമാവണം. അങ്ങനെ പല കാര്യങ്ങളുണ്ടല്ലോ.
ഈ സിനിമ ചെയ്യുന്നതിനിടെ ഒന്നു രണ്ടു പ്രോജക്ടുകൾ വന്നിരുന്നു. ഇപ്പോൾ ഇൻഡസ്ട്രി തന്നെ സ്റ്റക്കല്ലേ. പുതിയ സിനിമകൾ എന്നു തുടങ്ങുമെന്ന് അറിയില്ല. നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്.
ടി.ജി.ബൈജുനാഥ്