മായാനദിയിൽ ‘ബാവ് രാ മൻ...’പാടി മനസിൽ നിലാവുനിറച്ച ആ പെണ്കുട്ടി. കഥാപാത്രത്തിന്റെ പേരും അഭിനേത്രിയുടെ പേരും ഒന്നുതന്നെയായിരുന്നു - ദർശന. പിന്നീടു ദർശനയെ കണ്ടതു വിജയ് സൂപ്പറും പൗർണമിയും, വൈറസ് സിനിമകളിൽ. സ്ക്രീൻ സ്പേസ് ചെറുതെങ്കിലും ഏതു വേഷത്തിലും സൂപ്പറാണെന്നു തീർച്ചപ്പെടുത്തിയ അഭിനയദ്യുതി.
ഈ കോവിഡ്കാലത്ത് സിനിമാലോകത്തിനാകെ പ്രതീക്ഷ പകർന്ന മഹേഷ് നാരായണൻ ചിത്രം സി യു സൂണിലേക്ക് ഫഹദ് ദർശനയെ വിളിച്ചു. ദർശന റോഷന്റെ നായികയായി, അനു സെബാസ്റ്റ്യനായി, ‘തുന്പീ വാ...’ പാടി, കൈയടി നേടി. ദർശനയുടെ സിനിമകളിൽ ഇനി വരാനുള്ളത് രാജീവ് രവി, ആഷിക് അബു, വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ - തുറമുഖം, പെണ്ണും ചെറുക്കനും, ഹൃദയം. ദർശന രാജേന്ദ്രന്റെ അഭിനയവഴികളിലൂടെ, ഇഷ്ടങ്ങളിലൂടെ...
ലീഡ്റോളിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നോ...?
വാസ്തവത്തിൽ ലീഡ് റോളിലേക്കു വരണം എന്നൊന്നുമില്ലായിരുന്നു. എപ്പോഴും നല്ല കാരക്ടേഴ്സ് ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇതിനുമുന്പും ലീഡ് റോൾസ് വന്നിട്ടുണ്ട്. പക്ഷേ, കാരക്ടറിനോടും സ്റ്റോറിയോടും അത്രമേൽ താത്പര്യം തോന്നിയാലേ വർക്ക് എടുക്കാറുള്ളൂ.
ചെറിയ കാരക്ടേഴ്സ് ആണെങ്കിലും അതു മതി. ആ സ്പേസിൽ എങ്ങനെ എനിക്കു വർക്ക് ചെയ്യാനാവും എന്നു നോക്കും. സി യു സൂണിലെ വേഷത്തിലൂടെ എനിക്ക് ഏറെ എക്സ്പ്ലോർ ചെയ്യാൻ ഇടം കിട്ടിയതു ഭാഗ്യമെന്നു കരുതുന്നു.
നാടകത്തിലേക്കും സിനിമയിലേക്കും എത്തിയത്...?
പഠിച്ചതു ഗണിതശാസ്ത്രം, ഡൽഹി ലേഡി ശ്രീറാം കോളജിൽ. തുടർന്നു ലണ്ടനിൽ ഫൈനാൻഷ്യൽ ഇക്കണോമിക്സ് പഠിച്ചു. പിന്നീടു ചെന്നൈയിൽ മൂന്നര നാലു കൊല്ലം മൈക്രോ ഫിനാൻസിൽ ജോലിചെയ്തു. അക്കാലത്ത് അവിടെ തിയറ്റർ ചെയ്യുന്ന ഒരു സുഹൃത്ത് എന്നെ ഒരു മ്യൂസിക്കൽ തിയറ്ററിൽ ഓഡിഷനു കൊണ്ടുപോയി. അതിൽ കാസ്റ്റായി. വേറൊരു ലോകമായിരുന്നു അത്. എനിക്കതു വളരെ ഇഷ്ടമായി.
പകൽ ഓഫീസിൽ. രാത്രി ഏഴു മുതൽ റിഹേഴ്സൽ. അങ്ങനെയായിരുന്നു മൂന്നരക്കൊല്ലം. ക്രമേണ കൂടുതൽ വർക്ക് വന്നുതുടങ്ങി. കുറേക്കൂടി സമയം നാടകത്തിനു നല്കണമെന്നു തോന്നി. അങ്ങനെ ജോലി വിടാൻ തീരുമാനിച്ചു. എപ്പോഴെങ്കിലും ബ്രേക്കെടുത്ത് ഓഫീസിൽ തിരികെ കയറാം എന്നു കരുതി. പക്ഷേ, ഇതുവരെ തിരിച്ചുപോയിട്ടില്ല.
തിയറ്റർ മാത്രമായി ജീവിച്ചുപോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അതുവരെ സന്പാദിച്ച പൈസയില്ലായിരുന്നുവെങ്കിൽ എനിക്ക് തിയറ്ററിൽ തുടരാനാവില്ലായിരുന്നു. വേറെ എന്തൊക്കെ ചെയ്തുകൊണ്ട് തിയറ്ററിൽ തുടരാം എന്ന് ആലോചിച്ചു. അങ്ങനെയാണ് ഡബ്ബിംഗും സ്റ്റോറി ടെല്ലിംഗും സിനിമയുമെല്ലാം വരുന്നത്. അവ ഓരോന്നും വ്യത്യസ്ത രീതികളിൽ എൻജോയ് ചെയ്തു തുടങ്ങി. ആദ്യമായി ശ്രദ്ധിക്കപ്പെട്ടതു മായാനദിയിൽ. തമിഴിൽ ചെയ്തത് കെ.വി. ആനന്ദിന്റെ കവൻ, ഇരുന്പു തിരൈ.
കോവിഡ്കാല പരിമിതികളിൽ നിന്ന് സി യു സൂണിലേക്ക് എത്തിയത്...?
എല്ലാവരും ഡൗണായിരിക്കുന്ന സമയമായിരുന്നു. സുഹൃത്തുക്കൾക്കിടയിലെ ഓൺലൈൻ നാടക പരീക്ഷണങ്ങളൊഴിച്ചാൽ തികച്ചും ശൂന്യമായ ദിവസങ്ങൾ. ആ സമയത്താണ് ഫഹദിന്റെ കോൾ. ഒരു പരീക്ഷണ പ്രോജക്ടുണ്ട്. എവിടെയായിരിക്കുമെന്നോ എന്തിനു വേണ്ടിയാണ് ഇത് നിർമിക്കുന്നതെന്നോ എങ്ങനെയാണെന്നോ അറിയില്ല. താത്പര്യമുണ്ടെങ്കിൽ സ്ക്രിപ്റ്റ് കേൾക്കാം, ഒന്നിച്ചു വർക്ക് ചെയ്യാം.
കേട്ടപ്പോൾത്തന്നെ എനിക്ക് താത്പര്യമായി. കുറച്ചു ദിവസങ്ങൾക്കു ശേഷം മഹേഷേട്ടന്റെ സ്ക്രിപ്റ്റുമായി എല്ലാവരും ഒന്നിച്ചുകൂടി. ദിവസങ്ങൾക്കകം ഷൂട്ടും തുടങ്ങി. ലോക്ഡൗണ് പരിമിതികൾ കണക്കിലെടുത്ത് എല്ലാവരും ഫഹദിന്റെ കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ കൂടി. ആ ബിൽഡിംഗിലെ കുറച്ച് അപ്പാർട്മെന്റുകൾ വാടകയ്ക്കെടുത്ത് അവിടെ താമസിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കി.
ദുബായിയും അമേരിക്കയുൾപ്പെടെ എല്ലാം അവിടെത്തന്നെ ചെയ്തു. 20 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് കഴിഞ്ഞു. എല്ലാം കാര്യങ്ങളും പെട്ടെന്നു മുന്നോട്ടു നീങ്ങിയതും സിനിമ പുറത്തുവന്നതും ആളുകൾ കാണുന്നതും ആദ്യത്തെ അനുഭവം.
സി യു സൂണ് ഈ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തമാണ്...
ഈ സമയത്ത് ഇങ്ങനെയൊരു സിനിമ വരുന്നത് ഇതിന്റെ ഭാഗമായവർക്കു മാത്രമല്ല എല്ലാവർക്കും പ്രതീക്ഷ പകരുന്ന കാര്യമാണ്. ഇതു കുറേപ്പരെ കണക്ട് ചെയ്യുന്നു. പ്രൈം എന്ന പ്ലാറ്റ്ഫോമിൽ സിനിമ വരുന്നു.
ഫഹദിന്റെയും റോഷന്റെയും ഉൾപ്പെടെ ഭാഷകൾക്കപ്പുറം വ്യത്യസ്ത ഇടങ്ങളിൽ നിന്നു സിനിമ കാണുന്ന വിവിധതരം പ്രേക്ഷകർ. ഈ സിനിമ കാണാൻ തുടങ്ങിയ ശേഷം ഇതിൽ ഞാനുണ്ടെന്ന് അറിയുന്ന എന്റെ പഴയ സഹപ്രവർത്തകർ. സിനിമയ്ക്കു ശേഷം അങ്ങനെ കുറേപ്പേർ അനുഭവം പങ്കുവച്ചതൊക്കെ എനിക്കു വളരെ സ്പെഷൽ ആയിരുന്നു.
ചെയ്തതിൽ മികച്ച വേഷമല്ലേ സി യു സൂണിലേത്..?
ചെയ്ത എല്ലാ വേഷങ്ങളും മികച്ചതാക്കാൻ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഇതിൽ സ്ക്രീൻ സ്പേസ് ഉള്ളതിനാൽ എനിക്കു കുറേക്കൂടി എക്സ്പ്ലോർ ചെയ്യാനായി. അനു സെബാസ്റ്റ്യൻ എന്ന കഥാപാത്രം വളരെ മനോഹരമായി എഴുതപ്പെട്ടിരുന്നു. അതു തുറന്ന് അവതരിപ്പിക്കുക എന്നതു മാത്രമായിരുന്നു എന്റെ ജോലി.
മഹേഷേട്ടൻ കൊണ്ടുവന്ന വഴികളിലൂടെ എനിക്കു പോയാൽ മതിയായിരുന്നു. മഹേഷേട്ടനൊപ്പം വർക്ക് ചെയ്യാനായതു തന്നെ വലിയ കാര്യം. ഞാൻ വലിയ ഭാരമെടുക്കുകയാണ് എന്നൊന്നും തോന്നിയില്ല. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് അറിയാമായിരുന്നു. മഹേഷേട്ടനെ പൂർണമായി വിശ്വസിച്ച് ഒപ്പം സഞ്ചരിക്കുക മാത്രമാണു ഞാൻ ചെയ്തത്.
അന്ന് ബാവ് രാ മൻ. ഇന്ന് തുന്പീ വാ. പാട്ടിനോട് ഇഷ്ടം നേരത്തേയുണ്ടോ..?
തിയറ്റർ സംഭവിക്കുന്നതിനു മുന്പ് പാട്ടു തന്നെയായിരുന്നു താത്പര്യം. കുറച്ചേ പഠിച്ചിട്ടുള്ളുവെങ്കിലും പാട്ട് കൂടെയുണ്ട്. കോളജിൽ മ്യൂസിക് സൊസൈറ്റികളുടെ ഭാഗമായിരുന്നു. കോളജിലൊക്കെ ആര് എന്നോടു പാടാൻ പറഞ്ഞാലും ആദ്യം പാടുന്ന പാട്ടാണു ബാവ് രാ മൻ.
മായാനദി സംഭവിക്കുന്നതിനു രണ്ടു കൊല്ലം മുന്പ് ഒരു ഫ്രണ്ടിന്റെ വീട്ടിൽപ്പോയി തമാശയ്ക്കു റിക്കോർഡ് ചെയ്ത ആ കവർ സോംഗ് എന്റെ ഒരു സുഹൃത്തു വഴി ലിയോണ കേട്ടിരുന്നു. മായാനദി സെറ്റിൽ ലിയോണ അതു പ്ലേ ചെയ്ത് എല്ലാവരെയും കേൾപ്പിച്ചു. സിനിമയിലെ ഒരു സീനിൽ ഈ പാട്ടു പാടണമെന്നു ശ്യാമേട്ടൻ പറഞ്ഞു. അങ്ങനെ അതു സംഭവിക്കുകയായിരുന്നു.
സി യു സൂണിലാവട്ടെ, ഒരു സീനിൽ അനു ഒരു പാട്ട് പാടുന്നു എന്ന് എഴുതിയിരുന്നു. ഏറെ ആകർഷകമായതും എല്ലാവർക്കും അറിയുന്നതുമായ ഒരു പാട്ടായിരിക്കണമെന്ന് അഭിപ്രായമുണ്ടായി. കുറച്ചുമാത്രം ഗിറ്റാർ അറിയുന്ന ഒരാൾക്കു യൂട്യൂബിൽ നോക്കി പഠിച്ചു പാടാൻ പറ്റുന്ന ഒരു പാട്ട്. അങ്ങനെയാണ് തുന്പീ വാ... എടുത്തത്.
ഈ ലോക്ഡൗണ് സമയത്തു തുടങ്ങിയ ഒരു താത്പര്യമാണ് ഗിറ്റാർ. കുറച്ചേ എനിക്കറിയുമായിരുന്നുള്ളൂ. അറിയുന്നതു വച്ച് ഈ പാട്ട് മാനേജ് ചെയ്യാം എന്നു സെറ്റിലുണ്ടായിരുന്ന സുഷിനും പറഞ്ഞു.
റോഷനുമായി അതിസുന്ദരമായ ഒരു കെമിസ്ട്രിയുണ്ടല്ലോ. നാടകത്തിലൂടെയല്ലേ അതു സംഭവിച്ചത്..?
കുറേക്കൊല്ലം മുന്പ് അഭിനയം തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ചെന്നൈയിൽ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്തിട്ടില്ലെങ്കിലും അവിടത്തെ ചെറിയ തിയറ്റർ സർക്കിളിൽ ഞങ്ങൾ സുഹൃത്തുക്കളായി. റോഷൻ മുംബൈയിൽ തിയറ്റർ ചെയ്യാൻ പോയി.
ഞാൻ ചെന്നൈയിലും ബംഗളൂരിലുമൊക്കെയായി തിയറ്റർ ചെയ്യുന്നുണ്ടായിരുന്നു. തിരിച്ചു കൊച്ചിയിലേക്കു ഫിലിം വർക്കുമായി വരുന്പോഴും അവിടെ ഒരു നാടകം ചെയ്യണമെന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ കുറച്ചു പേരെ ചേർത്താണ് ‘എ വെരി നോർമൽ ഫാമിലി’ ചെയ്യുന്നത്.
ഞങ്ങൾ പരസ്പരം ഓരോ വർക്കും ഫോളോ ചെയ്യുന്നവരാണ്. എനിക്കു റോഷനുമായുള്ള വർക്കിംഗ് ഇക്വേഷൻ വളരെ കംഫർട്ടബിളാണ്. വ്യക്തിപരമായി കഴിവിന്റെ പരമാവധി ചെയ്യാനുള്ള ശ്രമവുമുണ്ട്.
ആക്ടർ എന്ന രീതിയിൽ താൻ ചെയ്യുന്നതിൽ റോഷൻ സംതൃപ്തനായിരുന്നില്ല. ഇനിയും നന്നാക്കാൻ എന്തെങ്കിലും വഴികളുണ്ടോ എന്നു ശ്രദ്ധിച്ചിരുന്നു. ആ എനർജി എനിക്കും ടീമിനു മൊത്തത്തിലും വളരെ സഹായകമായി. ഇത്രയും കൊല്ലമായിട്ടും ഞാൻ റോഷനിൽ നിന്നു പഠിച്ചുകൊണ്ടുതന്നെയിരിക്കുന്നു.
മഹേഷ് നാരായണൻ എന്ന എഡിറ്റർ - ഡയറക്ടറുടെ സപ്പോർട്ട് എത്രത്തോളമായിരുന്നു..?
വാസ്തവത്തിൽ ഈ പടത്തിൽ മഹേഷേട്ടനാണ് എല്ലാം ചെയ്തിരിക്കുന്നത്. അദ്ദേഹം കാരണമാണ് എന്റെ പെർഫോമൻസൊക്കെ ഇങ്ങനെ വന്നത്. ഞാൻ ഏറെ ഇഷ്ടപ്പെട്ടു ചെയ്ത കഥാപാത്രമാണ് ഇതിലെ അനു സെബാസ്റ്റ്യൻ.
സിനിമയിൽ എല്ലാം വളരെ പെട്ടെന്നാണ്. രണ്ടു ടേക്ക്എടുക്കുന്പോഴേക്കും അതു കഴിയും. നാടകത്തിൽ ഒരേയൊരു സീൻ രണ്ടു മാസമൊക്കെ ചെയ്തുചെയ്താണ് എപ്പോഴെങ്കിലും എന്തെങ്കിലുമൊക്കെ കണ്ടുപിടിക്കുന്ന ഒരു ഫീലിംഗിൽ എത്തുക. സിനിമ ചെയ്യുന്പോൾ ഞാൻ ചെയ്തതിലും എന്തൊക്കെയോകൂടി ഉണ്ടല്ലോ എന്ന് എപ്പോഴും തോന്നാറുണ്ട്. അത് എന്താണെന്നൊന്നും അറിയില്ലെങ്കിലും അത് ഏക്സ്പ്ലോർ ചെയ്യാനുള്ള സമയവും ഇടവും കുറവാണെന്നു തോന്നിയിട്ടുണ്ട്.
ഈ പടത്തിൽ എനിക്ക് അങ്ങനെ തോന്നിയില്ല. കൂടുതൽ എക്സപ്ലോർ ചെയ്യാനുള്ള സമയമുണ്ടായിരുന്നു. മഹേഷേട്ടനും അക്കാര്യത്തിൽ സൂക്ഷ്മദർശിയാണ്. എനിക്ക് അത്തരം ഒരു ഐഡിയ ഉണ്ടെങ്കിൽ രണ്ടുപേരും അതിലേക്ക് എത്തുംവരെ അതു ചെയ്യാനുള്ള ഇടവുമുണ്ടായിരുന്നു. ആ ഇക്വേഷൻ എനിക്ക് ഏറെ ഇഷ്ടമായി.
അദ്ദഹം ഏറെ സ്ട്രെയിറ്റ് ഫോർവേഡാണ്. തോന്നുന്നതു പറയും. അതിൽ കൂടുതലൊന്നും നമുക്ക് ആലോചിക്കേണ്ടി വരാറില്ല. അങ്ങനെ സ്വാഭാവികമായി വളർന്ന സീനുകളാണു ചെയ്തത്.
ഫഹദ് എന്ന നടനൊപ്പം വർക്ക് ചെയ്തപ്പോൾ തോന്നിയത്..?
ഒപ്പം വർക്ക് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നയാളാണു ഫഹദ്. ഫഹദ് ഫാസിലിന്റെ കൂടെയാണല്ലോ എന്നൊക്കെ ആലോചിച്ചിട്ടാണ് സെറ്റിലേക്കു പോയത്. സിനിമ തുടങ്ങിയതിൽപ്പിന്നെ ഒപ്പം വർക്ക് ചെയ്യുന്നവരിൽ ഒരാൾ എന്ന പോലെയായി ഫഹദും. എല്ലാവരെയും കംഫർട്ടബിൾ ആക്കുന്നതിൽ ഫഹദ് ശ്രദ്ധിച്ചിരുന്നു.
ഫഹദ് പെർഫോം ചെയ്യുന്നതു കണ്ടുതന്നെ കുറേ പഠിക്കാനുണ്ട്. ഫഹദുൾപ്പെടെ എല്ലാവരും എല്ലാ ദിവസവും സെറ്റിലുണ്ടായിരുന്നു. എന്റെയും റോഷന്റെയും ഒരു സീൻ എടുത്താൽ ഉടനെതന്നെ ഫഹദ് അതു കാണുമായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ടു നടന്ന എല്ലാ കാര്യങ്ങളിലും ആദ്യാവസാനം എല്ലാവർക്കും പങ്കാളിത്തമുണ്ടായിരുന്നു.
സിനിമ ഷൂട്ട് ചെയ്തതു മൊബൈൽഫോണിലാണോ...?
മൊബൈൽ മാത്രമല്ല ഉപയോഗിച്ചത്. വീഡിയോ കോളുകൾ ഐ ഫോണിലായിരുന്നു. ഡെസ്ക് ടോപ്പ് സ്ക്രീൻ കാണിക്കുന്നതു ഷൂട്ട് ചെയ്യാൻ ഒരു കാമറ ഉണ്ടായിരുന്നു.
പരിമിതികളെ സാങ്കേതികത കൊണ്ട് അതിജീവിക്കാനുള്ള ശ്രമം റിസ്കി ആയിരുന്നോ..?
സ്ക്രീനും ടെക്കുമായും എനിക്ക് അത്ര പരിചിതമല്ലാത്തതിനാൽ എനിക്ക് അതിന്റേതായ പേടിയുണ്ടായിരുന്നു. പക്ഷേ, ഇങ്ങനെയൊരു ടീമിന്റെ കൂടെ ചെയ്യുന്പോൾ ഞാൻ ഏറെ എഗ്സൈറ്റഡ് ആയിരുന്നു. എല്ലാം കൃത്യമായി വരാൻ എല്ലാവരും ഒന്നിച്ചു ചിന്തിച്ചു ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമായി.
സിനിമയിലെത്തിയശേഷവും നാടകങ്ങൾ ചെയ്യുന്നു. അതു സിനിമ ചെയ്യുന്പോൾ കൂടുതൽ സഹായകമാണോ..?
രണ്ടും എനിക്ക് ഒരുപോലെ താത്പര്യമുള്ള കാര്യങ്ങളാണ്. എനിക്കു രണ്ടും ചെയ്യണമെന്നുണ്ട്. പുറമേ കുറച്ചു മോഡിഫൈ ചെയ്യും, മെഥേഡ്സ് കുറച്ചു മാറ്റും എന്നൊക്കെയല്ലാതെ ഉള്ളിൽ നടക്കുന്നതൊക്കെ ഒരേപോലെയാണ്. തിയറ്ററിൽ നിന്നു സിനിമയിലേക്കു കയറി എന്ന ചിന്തയില്ല.
ആദ്യം തൊട്ടുതന്നെ തിയറ്റർ എനിക്കു താത്പര്യമാണ്. എനിക്ക് എപ്പോഴും തിയറ്ററിൽ ചെയ്യണമെന്നുണ്ട്. ഇപ്പോഴും ഒരു സ്റ്റേജിൽ കയറുന്പോൾ കിട്ടുന്ന ഫീൽ വേറെ ഒന്നിലും കിട്ടാറില്ല. അതേപോലെ തന്നെ സിനിമയിൽ ചെയ്യുന്ന വർക്ക് എനിക്കു വേറെ ഒന്നിലും കിട്ടുകയുമില്ല.
വർക്ക് ചെയ്ത സിനിമകളിലെ സംവിധായകരുമായി മികച്ച കെമിസ്ട്രി നിലനിർത്താനാകുന്നുണ്ടല്ലോ..?
അക്കാര്യത്തിൽ ഞാൻ ലക്കിയാണ്. ഞാൻ വർക്ക് ചെയ്ത സിനിമകളുടെ സംവിധായകർ...രാജീവേട്ടൻ, ആഷിക് ഏട്ടൻ, വിനീതേട്ടൻ... ഇവർക്കൊപ്പം വർക്കിനപ്പുറം ഒരു ഇക്വേഷൻ രൂപപ്പെടുത്താനായി.
വീണ്ടും ആഷിക് അബുവിന്റെ സിനിമയിൽ..?
നാലു ഭാഗങ്ങളുള്ള ആന്തോളജിയിലെ ഒരു ഭാഗമാണ് ആഷിക് അബു സംവിധാനം ചെയ്ത ‘പെണ്ണും ചെറുക്കനും’. അതിലാണ് ഞാനും റോഷനുമുള്ളത്. ഷൂട്ടിംഗ് നേരത്തേ കഴിഞ്ഞു.
രാജീവ് രവിക്കൊപ്പം ‘തുറമുഖം’ സിനിമയിൽ...?
രാജീവേട്ടനൊപ്പം വർക്ക് ചെയ്യുക എന്നത് എല്ലാ ആക്ടേഴ്സിന്റെയും ടോപ് ലിസ്റ്റിലുള്ള കാര്യമാണ്. അവസരം കിട്ടിയതു ഭാഗ്യമാണ്. മുന്പു ചെയ്ത വർക്കുകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായ അനുഭവം. രാജീവേട്ടൻ നമ്മളെ നമ്മുടെ ലോകത്തുനിന്ന് അടർത്തി അദ്ദേഹമുണ്ടാക്കിയ വളരെ സത്യസന്ധമായ മറ്റൊരു ലോകത്തിൽ എത്തിക്കും. അവിടെ നമ്മൾ ഒഴുകിനടക്കും.
എല്ലാ ദിവസവും കുറേ സമയമെടുത്താണ് ഷൂട്ട് ചെയ്തത്. ഓരോ ദിവസവും പോയ ദിവസത്തേക്കാൾ വളരെ സ്പെഷലായി തോന്നി. "തുറമുഖം’ നാടകത്തെ ബേസ് ചെയ്താണ് ഈ സിനിമ.
വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയ’ത്തിൽ...?
ചെന്നൈയിൽ ‘ഹൃദയം’ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്പോഴാണ് ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. വിനീതേട്ടൻ ആക്ടറിനെ ഏറെ കംഫർട്ടബിളാക്കും. ചെയ്യാൻ പറ്റില്ല എന്നു നമുക്കു തോന്നുന്ന കാര്യങ്ങളൊക്കെ വിനീതേട്ടന് ഏറെ ഷുവറാണ്.
വീനീതേട്ടന്റെ ആശയങ്ങളിലും അവതരണത്തിലെ വ്യക്തതയിലും നമ്മളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിലുമാണ് ഞാൻ ആ സിനിമ ചെയ്തത്. അതിലെ കോളജ് സീനുകളൊക്കെ ഞാൻ എറെ എൻജോയ് ചെയ്താണ് ചെയ്തത്. ഞാൻ കോളജിൽ ആയ പോലെ തന്നെയുണ്ടായിരുന്നു.
കാന്പസ് മൂവി മാത്രമല്ല ഹൃദയം. അതിലെ കുറച്ചു ഭാഗം മാത്രമാണു കാന്പസിലുള്ളത്. സി യു സൂണ് കണ്ട് വിനീതേട്ടൻ ഇഷ്ടമായി എന്നു പറഞ്ഞതു തന്നെ എനിക്കു വലിയ സന്തോഷമാണ്. ഇനിയും വരുന്നുണ്ട് വലിയ വലിയ കാര്യങ്ങൾ എന്നൊക്കെ ‘ഹൃദയ’ത്തിലേക്കു വിളിച്ചപ്പോൾത്തന്നെ എന്നോടു പറഞ്ഞിരുന്നു.
സിനിമ തെരഞ്ഞടുക്കുന്നതു മുതൽ സ്വന്തമായ ഇഷ്ടങ്ങളിലൂടെയാണല്ലോ യാത്ര. സിനിമ എഴുതി ചെയ്യണമെന്ന് ആഗ്രഹമുണ്ടോ...?
ഇപ്പോൾ എഴുതാനോ സംവിധാനമോ സിനിമയിലെ മറ്റു പണികൾ ചെയ്യാനോ എനിക്ക് ഒന്നുമറിയില്ല. ഞാൻ മനസിലാക്കിയ അഭിനയം വച്ച് ഇപ്പോൾ ചെയ്യുന്ന വർക്ക് തന്നെ തുടരണം. ഇത്തരം കഥാപാത്രങ്ങൾ കുറേക്കൂടി എക്സ്പ്ലോർ ചെയ്യണം. ഈയൊരവസ്ഥയിൽ എത്രകാലം ചെയ്യാൻ പറ്റുമോ അത്രയുംകാലം ചെയ്യണം. ഒപ്പം തിയറ്ററും ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ പോയി കുട്ടികൾക്കു വേണ്ടി ചെയ്യുന്ന സ്റ്റോറി ടെല്ലിങ്ങും തുടരണം.
അമ്മയും അച്ഛനും സഹോദരിയും അഭിനയരംഗത്തു തന്നെയാണല്ലോ. കുടുംബത്തിന്റെ പിന്തുണ എത്രത്തോളമാണ്..?
എന്റെ ചേച്ചിയും ഞാനും ചെയ്തിരിക്കുന്ന എല്ലാ എക്സ്പ്ലൊറേഷനും എന്റെ അമ്മയും അച്ഛനും കാരണമാണ്. ഇപ്പോഴും ആ ഒരു സ്പേസിലാണു മുന്നോട്ടു പോകുന്നത്. ഞങ്ങളുടെ ഫാമിലിയിൽ ഒരാൾ പെർഫോം ചെയ്യുന്പോൾ ബാക്കി മൂന്നുപേരും അതിനു സപ്പോർട്ടായി ഉണ്ടാവും.
ഇതുവരെ എന്റെ തെരഞ്ഞെടുപ്പുകളെയോ ഞാൻ എന്തൊക്കെ ചെയ്യുന്നു എന്നതിനെയോ ആരു ചോദ്യം ചെയ്താലും ആരു മനസിലാക്കിയില്ലെങ്കിലും എനിക്കു പ്രശ്നമുണ്ടായിട്ടില്ല. കാരണം, എന്റെ ഫാമിലിയും പിന്നെ കുറേ സുഹൃത്തുക്കളും... അവർ എപ്പോഴും എല്ലാത്തിലും കൂടെയുണ്ടാവും. അതുകൊണ്ടാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്.
ടി.ജി.ബൈജുനാഥ്