അഭിനയവും യാത്രയും ഇഷ്ടപ്പെടുന്ന പാലക്കാട്ടുകാരി സിവിൽ എൻജിനിയർ ഗീതി സംഗീത ജോലിരാജിവച്ചതും കൊച്ചിയിലേക്കു താമസം മാറിയതും ഇനിയുള്ള ജീവിതത്തിൽ തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം എന്ന തീരുമാനത്തിലാണ്. കാത്തിരിപ്പിനൊടുവിൽ കിട്ടിയതു കൈ നിറയെ സിനിമകൾ. ആ കാത്തിരിപ്പുകൾ നല്ല വേഷങ്ങൾക്കും സിനിമകൾക്കും വേണ്ടിയായിരുന്നു; ഒന്നിനോടും കോംപ്രമൈസ് ചെയ്യാതെ.
വരാൻ അല്പം വൈകിയെങ്കിലും കാന്പും കരുത്തുമുള്ള ചില വേഷങ്ങളിലൂടെ ഗീതി മലയാള സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തുകയാണ്. ‘ക്യൂബൻ കോളനി’ മുതൽ ‘ചുരുളി’ വരെ ഇരുപതിനടുത്തു ചിത്രങ്ങൾ. റിലീസിംഗ് പ്രതീക്ഷിച്ച് പത്തിനടുത്തു ചിത്രങ്ങൾ. വഴിത്തിരിവായതു ‘തുറമുഖം’ നാടകം. തുടർന്ന് ലാൽ ജോസ് ചിത്രം ‘നാല്പത്തിയൊന്ന്’. ഒടുവിൽ, ലിജോ ജോസ് ചിത്രം ‘ചുരുളി’യുടെ ട്രെയിലറിലെ വോയ്സ് ഓവറിലൂടെ ഗീതി സ്റ്റാറായി. ‘ചുരുളി’യിലെ പെങ്ങൾ
തങ്ക കരിയറിൽ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ഗീതി സംഗീത.
എങ്ങനെയാണു സിനിമയിലെത്തിയത്..?
നാടകം ചെയ്യുന്നുണ്ടായിരുന്നു. അതിനുശേഷമാണു സിനിമ ചെയ്തത്. ഓഡിഷൻ വഴിയാണു സിനിമയിലെത്തിയത്. ആദ്യസിനിമ ക്യൂബൻ കോളനി. അതിൽ മെയിൻ വില്ലത്തിയായിരുന്നു. പിന്നീട് ആഭാസം, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, ലൂക്ക, സൗണ്ട് സ്റ്റോറി എന്നിങ്ങനെ ചില സിനിമകളിൽ ചെറിയ വേഷങ്ങൾ.
ചെയ്ത നാടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു തുറമുഖം. രാജീവ് രവിസാറായിരുന്നു അതിന്റെ പ്രൊഡ്യൂസേഴ്സിൽ ഒരാൾ. ഗോപൻ ചിദംബരൻ മാഷായിരുന്നു സംവിധായകൻ. മാഷിന്റെ അച്ഛൻ ചിദംബരം മാസ്റ്റർ എഴുതിയ നാടകമാണത്. അതിലെ ലീഡ് റോൾ 55 വയസുള്ള ഉമ്മയുടെ കാരക്ടറാണ്. അതാണു ഞാൻ ചെയ്തത്. ഏറെ നല്ല അഭിപ്രായം കിട്ടിയ കഥാപാത്രമായിരുന്നു അത്. ആ നാടകത്തിനു ശേഷമാണ് ഓഡിഷൻ വഴിയല്ലാതെ സിനിമയിൽ എന്നെ നേരിട്ടു കാസ്റ്റ് ചെയ്തു തുടങ്ങിയത്.
തുറമുഖം നാടകം തന്നെയാണോ തുറമുഖം സിനിമ..?
രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ പീര്യോഡിക്കൽ മൂവിയാണ്. നാടകത്തിൽ 1953 എന്ന ഒരു കാലഘട്ടം മാത്രമേയുള്ളൂ. പക്ഷേ, സിനിമയിൽ 1930 കൾ, 1940 കൾ, 1950 കൾ എന്നിങ്ങനെ മൂന്നു കാലഘട്ടങ്ങൾ. കൊച്ചി തുറമുഖവും അതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ അന്നത്തെ ജീവിതസാഹചര്യങ്ങളുമൊക്കെയാണു ആ നാടകത്തിന്റെയും സിനിമയുടെയും ഇതിവൃത്തം.
നിവിൻപോളി, ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ജോജു ജോർജ്, സുദേവ്... അങ്ങനെ കുറേ ആർട്ടിസ്റ്റുകളുണ്ട്. മൂന്നു സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യമുള്ള സിനിമയാണിത്. പൂർണിമയും നിമിഷയും ദർശനയുമാണ് ആ വേഷങ്ങളിൽ. നാടകത്തിൽ ഞാനും ധന്യയും വേറൊരാളുമാണ് അതു ചെയ്തത്. നാടകത്തിൽ ഞാൻ ചെയ്ത ലീഡ് കാരക്ടർ സിനിമയിൽ ചെയ്യുന്നതു പൂർണിമ ഇന്ദ്രജിത്ത്. ഐഷുമ്മ എന്ന കാരക്ടറാണു ഞാൻ സിനിമയിൽ ചെയ്യുന്നത്.
ലാൽജോസ്ചിത്രം ‘നാല്പത്തിയൊന്നി’ൽ എത്തിയത്...?
തുറമുഖം നാടകത്തിലെ എന്റെ വേഷത്തെക്കുറിച്ചു പറഞ്ഞുകേട്ടാണ് ലാൽ ജോസ് സാർ നാല്പത്തിയൊന്നിലേക്കു വിളിച്ചത്. ഓഡിഷൻ ഇല്ലായിരുന്നു.നിമിഷയുടെ അമ്മയായും ഇന്ദ്രൻസേട്ടന്റെ ഭാര്യയായുമാണ് അതിലുള്ളത്.
‘നാല്പത്തിയൊന്നി’നുശേഷം ചെയ്ത സിനിമകളെക്കുറിച്ച്...?
വർക്കുകൾ തുടർച്ചയായി നടക്കുന്നുണ്ടായിരുന്നു. ചുരുളി, തുറമുഖം, ഷെയ്ൻ നീഗം നായകനായ വെയിൽ, ഉല്ലാസം, അന്പിളി എസ്. രംഗൻ സംവിധാനം ചെയ്ത ഇടി മഴ കാറ്റ്, ബാലു വർഗീസ് ലീഡ് ചെയ്യുന്ന സുമേഷ് ആൻഡ് രമേഷ്... എല്ലാത്തിലും വ്യത്യസ്ത വേഷങ്ങൾ. ഷെയ്നൊപ്പം രണ്ടു സിനിമകൾ.
വെയിലിൽ നല്ല കാരക്ടറാണ്. കുട്ടൻ എന്ന കഥാപാത്രത്തിന്റെ അമ്മവേഷം. കഥാപാത്രത്തിന്റെ പേര് ശാന്ത. ഷെയ്നൊപ്പം പെർഫോം ചെയ്യാനായി. ഉല്ലാസത്തിൽ തമിഴത്തിയുടെ വേഷമാണ്. ഇടി മഴ കാറ്റിൽ ചെന്പൻ ചേട്ടന്റെ ഭാര്യയുടെ വേഷം. വി.കെ. പ്രകാശിന്റെ ‘ഒരുത്തി’ എന്ന സിനിമയിൽ നവ്യയുടെ കൂടെ ഒരു വേഷം ചെയ്തിരുന്നു.
ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയിൽ വേഷം പ്രതീക്ഷിച്ചിരുന്നോ?
ലിജോ സാറിന്റെയും ലാൽജോസ് സാറിന്റെയും രാജീവ് സാറിന്റെയുമൊക്കെ പടങ്ങളിൽ വർക്ക് ചെയ്യുക എന്നത് എല്ലാവരെയും പോലെ എന്റെയും വലിയ സ്വപ്നമായിരുന്നു. ചുരുളിയിൽ എന്റെ കഥാപാത്രം പെങ്ങൾ തങ്ക
റഫ് ലുക്കും ലൗഡ് പെർഫോമൻസും ആവശ്യമുള്ള കാരക്ടറാണ്. അതിന് ആരുണ്ട് എന്ന് അവർ അന്വേഷിക്കുന്പോഴാണ് ‘ക്യൂബൻ കോളനി’യിലെ എന്റെ കാരക്ടർ പോസ്റ്റർ ലിജോസാറിനെ ആരോ കാണിച്ചത്. ആ പോസ്റ്റർ കണ്ടപ്പോൾ ഇതു മതിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാൻ ചുരുളിയിലെത്തിയത്.
കേട്ടപ്പോൾ എനിക്കു തന്നെ വിശ്വസിക്കാനായില്ല. കാരണം, ഞാനാരാണെന്നു പോലും സാറിന് അറിയില്ല. എന്റെയൊരു കാരക്ടർ പോസ്റ്റർ കണ്ടിട്ട് ഞാൻ ആ കാരക്ടറിന് ഓകെയാണെന്നു സാർ തീരുമാനിച്ചുവെന്നു കേൾക്കുന്പോൾ സാറിന്റെ ബ്രില്യൻസ് എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.
ചുരുളി എന്താണു പറയുന്നത്...?
മിസ്റ്ററി മൂവിയാണു ചുരുളി. വിനോയ് തോമസിന്റെ കഥയ്ക്കു തിരക്കഥയൊരുക്കിയത് എസ്. ഹരീഷ്. ലിജോ സാർ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായ മൂവി. ഇതുവരെയില്ലാത്ത എക്സ്പീരിയൻസ് തരുന്ന ഒരു സിനിമയായിരിക്കും. വലിയ സസ്പെൻസ് നിലനിർത്തി ചെയ്യുന്ന സിനിമയാണ്. വിഷ്വൽ ട്രീറ്റ് തന്നെയാണു ചുരുളി. മധു നീലകണ്ഠനാണു കാമറ ചെയ്തത്.
ചുരുളിയിൽ നായികയാണോ...?
ഹീറോ - ഹീറോയിൻ ടൈപ്പ് സിനിമയല്ല ചുരുളി. അതിൽ അത്യാവശ്യം പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് പെങ്ങൾ തങ്ക. അതൊരു കാരക്ടർ വേഷമാണ്.
ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനെക്കുറിച്ച്...?
ചുരുളിയുടെ ലൊക്കേഷനിൽ ചെന്നതിനു ശേഷമാണ് ലിജോ സാറിനെ കണ്ടത്. കോസ്റ്റ്യൂമിട്ട് ഷൂട്ടിംഗിനു റെഡിയായി നിൽക്കുന്പോൾ സാർ എന്നെ വിളിപ്പിച്ചു. ആദ്യമായി കാണുന്നതിന്റെ ടെൻഷനൊന്നും എനിക്കു തോന്നിയില്ല. അഭിനേതാക്കളിൽ നിന്ന് എന്താണു വേണ്ടതെന്നു സാറിനു വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് ടെൻഷനില്ലായിരുന്നു.
ട്രെയിലറിലെ വോയ്സ് ഓവറിനു ശബ്ദം നല്കാൻ അവസരമൊരുങ്ങിയത്...?
ഡബ്ബിംഗ് കഴിഞ്ഞ് ഒരു ദിവസം എന്നെ സ്റ്റുഡിയോയിലേക്കു വിളിപ്പിക്കുകയായിരുന്നു. വോയ്സ് ഓവർ ചെയ്യാനുള്ള മാറ്റർ എന്റെ കയ്യിലേക്കു തന്നു. കഥ പറയുന്നതു പോലെ പറയാൻ ലിജോ സാർ പറഞ്ഞു. ഒരു പ്രാവശ്യം പറഞ്ഞപ്പോൾ ‘അങ്ങനെയല്ല, കുറച്ചു ചിരിയൊക്കെ മിക്സ് ചെയ്ത് സാധാരണ കഥ പറയുന്പോൾ എങ്ങനെയാണോ അതുപോലെ’ പറയാൻ പറഞ്ഞു.
അതു ട്രെയിലറിൽ ഉപയോഗിക്കുമെന്നോ അല്ലെങ്കിൽ അത് എവിടെ എങ്ങനെ വരുമെന്നോ അപ്പോൾ എനിക്കറിയില്ലായിരുന്നു. സിനിമയിൽ അത് എങ്ങനെ വരുമെന്ന് ഇപ്പോഴും എനിക്കറിയില്ല. സത്യത്തിൽ അന്ന് ഇറങ്ങുന്നതു ട്രെയിലറാണെന്നോ അതിൽ ഞാനുമുണ്ടെന്നോ അറിയില്ലായിരുന്നു. എല്ലാം ലിജോ സാറിന്റെ ഐഡിയയാണ്. എല്ലാം അവരുടെ മാത്രം ബ്രില്യൻസാണ്.
ചുരുളിയിലെ മറ്റു നടന്മാർക്കൊപ്പമുള്ള അനുഭവങ്ങൾ...?
വിനയ് ഫോർട്ട്, ചെന്പൻ വിനോദ്, ജോജു, സൗബിൻ എന്നിവരാണ് ചുരുളിയിലെ പ്രധാന നടന്മാർ. ഒപ്പം, ജാഫറിക്ക, ലുക്ക്മാൻ, സുർജിത്ത്... തുടങ്ങിയവരുമുണ്ട്. ഈ സിനിമയിൽ ഞാൻ ആരുടെയും പെയറല്ല. ഏറെ കോംബിനേഷനും വിനയ് ഫോർട്ട്, ചെന്പൻ ചേട്ടൻ, ജാഫറിക്ക എന്നിവർക്കൊപ്പമാണ്. വിനയ് ഫോർട്ട്, ജാഫറിക്ക എന്നിവർക്കൊപ്പം ഇതാദ്യം. അനുഭവസന്പന്നരായ അവർക്കൊപ്പം ഗിവ് ആൻഡ് ടേക്ക് രീതിയിൽ വർക്ക് ചെയ്ത തൊക്കെ നല്ല അനുഭവങ്ങൾ. ചെന്പൻചേട്ടനും നല്ല സപ്പോർട്ടാണ്.
ചുരുളി എന്ന പേരിനെക്കുറിച്ചും ട്രെയിലറിലെ കഥയെക്കുറിച്ചും എന്താണു പറയാനുള്ളത്...?
ചുരുളി എന്ന പേരിന് എന്തെങ്കിലും ഇന്നർ മീനിംഗ് ഉണ്ടോ എന്ന് എനിക്കറിയില്ല. ട്രെയിലറിലെ കഥ പരാമർശിച്ച് കുട്ടിക്കാലത്തു മുത്തശ്ശി പറഞ്ഞ കഥ ഓർമിപ്പിച്ചതിനു നന്ദി എന്നെഴുതി എന്നെ ടാഗ് ചെയ്ത് പലരും പോസ്റ്റ് ഇട്ടിരുന്നു. അങ്ങനെയൊരു കഥയുണ്ടെന്നു തോന്നുന്നു. പക്ഷേ, ഞാൻ കേട്ടിട്ടില്ല. മാടൻ വഴിതെറ്റിച്ചു വഴിതെറ്റിച്ചു കാടിനുള്ളിലൂടെ കറക്കുന്ന ഒരാളിന്റെ കഥയാണത്. ആ വോയ്സ് ഓവറിലൂടെയാണ് ട്രെയിലർ പോകുന്നത്.
ചുരുളി കരിയറിലെ പ്രധാന സിനിമയായി മാറുമെന്നു പ്രതീക്ഷിക്കാം... അല്ലേ...?
സാധാരണ, സിനിമ ഇറങ്ങിയാൽപ്പോലും ഇത്രയും ശ്രദ്ധ കിട്ടിക്കൊള്ളണമെന്നില്ല. അതു ചുരുളി എന്ന സിനിമ, ലിജോ ജോസ് പെല്ലിശേരി സാറിന്റെ സിനിമ എന്നതുകൊണ്ടാണ്. ആ വോയ്സ് ഓവർ ഈ ട്രെയിലറിൽ സാർ കൃത്യമായി ഉപയോഗിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും ഗുണം ചെയ്തത്.
ഒരുപക്ഷേ, ആ ശബ്ദം കൊണ്ടും ആളുകൾ എന്നെ അതിൽ കുറേ ശ്രദ്ധിച്ചിട്ടുണ്ട്. ആരാണ് വോയ്സ് ഓവർ നല്കിയതെന്ന് ട്രെയിലർ വന്നപ്പോൾ ഒരുപാടു പേർ അന്വേഷിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ പലരും വിളിച്ച് അതു ഗീതി തന്നെയല്ലേ എന്നു ചോദിച്ചു തുടങ്ങിയപ്പോഴാണ് അതെ, അത് എന്റെ ശബ്ദമാണെന്നു ഞാൻ പോസ്റ്റിട്ടത്.
ഇപ്പോഴും ഞാനൊരു സ്ട്രഗ്ളിംഗ് ആർട്ടിസ്റ്റാണ്. അങ്ങനെയൊരു ഘട്ടത്തിൽ നിൽക്കുന്പോൾ ആ ട്രെയിലർ വലിയ പ്രചോദനവും എനർജിയുമൊക്കെയാണ്.
കരിയർ സിനിമയാണെന്നു കുട്ടിക്കാലത്തേ തോന്നിയിരുന്നോ...?
അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറുതിലേ ഉണ്ടായിരുന്നു. എന്റെ സാഹചര്യങ്ങൾ കൊണ്ട് എനിക്കതു പറ്റില്ല എന്നാണു വിചാരിച്ചിരുന്നത്. അതൊരു കരിയറാക്കുമെന്നൊന്നും വിചാരിച്ചിരുന്നില്ല. ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതു വായിക്കാനും സിനിമ കാണാനുമാണ്. വിഷ്വൽ ചെയ്യുക അല്ലെങ്കിൽ ആഗ്രഹിക്കുക എന്നതിനപ്പുറം ഒന്നുമില്ലായിരുന്നു.
എനിക്കൊരു ജോലിയുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ, ഇനിയുള്ള ജീവിതത്തിൽ എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാം, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പറ്റും എന്നൊക്കെ തോന്നിയപ്പോൾ അതു രാജിവച്ചു. ദൈവാനുഗ്രഹം കൊണ്ട് ചെറിയ കാലഘട്ടം കൊണ്ടുതന്നെ സിനിമാമോഹികളായ ആളുകൾ ആഗ്രഹിക്കുന്ന കുറച്ചു ഡയറക്ടേഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ അവസരമുണ്ടായി. ഇതൊക്കെ ശരിക്കും സംഭവിച്ചതാണ്.
നാടകത്തിലേക്കു വന്നത് എങ്ങനെയാണ്...?
എനിക്കു തിയറ്റർ ചെയ്യാൻ ഇഷ്ടമാണ്. ഓഡിഷൻ വഴിയാണ് ഗോപൻ മാഷ് എന്നെ തുറമുഖം നാടകത്തിൽ കാസ്റ്റ് ചെയ്തത്. അതിലെ കഥാപാത്രത്തിനു വേണ്ടി എനിക്കു കുറേ മാറണമായിരുന്നു. മട്ടാഞ്ചേരിയിലെ ഉരു ആർട്സ് ഹാർബറിൽ മൂന്നു ദിവസം തുടർച്ചയായ പ്രദർശനമുണ്ടായി. എന്നെ അറിയുന്നവരിൽപോലും നാടകം കണ്ടിട്ട് അതു ഞാനാണെന്നു തിരിച്ചറിയാത്തവരുണ്ടായിരുന്നു. നടപ്പിലും നോട്ടത്തിലുമൊക്കെ അത്രയും മാറ്റം വന്നിരുന്നു. അതിനു ഞാൻ മാഷിനോട് ഏറെ കടപ്പെട്ടിരിക്കുന്നു.
തുറമുഖം നാടകം കഴിഞ്ഞു ഞാൻ പുറത്തേക്കു വന്നപ്പോൾ മട്ടാഞ്ചേരിയിലെ പ്രായമുള്ള അച്ഛന്മാരും അമ്മമാരും വന്ന് എന്റെ കയ്യിൽ മുറുകെപ്പിടിച്ച് അവരുടെ ചെറുപ്പകാലത്ത് അവരു കണ്ട അവരുടെ ഉമ്മയെ ഓർമവന്നു എന്ന് നിറകണ്ണുകളോടെ പറഞ്ഞു. അതാണ് എന്റെ ജീവിതത്തിൽ എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ്. അതാണ് ജീവിതത്തിന്റെ അവസാനം വരെ മറക്കാൻ ഉദ്ദേശിക്കാത്ത ഒരു കാര്യം.
നാടകത്തിൽ നിന്നു വന്നതു സിനിമയിൽ സഹായകമായോ...?
വെയിലിന്റെ ലൊക്കേഷനിൽ വച്ച് കുറച്ചു ലൗഡായി ചെയ്യേണ്ട ഒരു സീൻ ചെയ്തു പുറത്തേക്കു വന്നപ്പോൾ ആളുകൾ വന്ന് നാടകം ചെയ്യുന്നുണ്ട് അല്ലേ എന്ന് എന്നോടു ചോദിച്ചു. അത്തരം സീനുകൾ ചെയ്യുന്പോൾ ചമ്മലോ ആളുകൾ നോക്കി നില്ക്കുന്നു എന്നോ തോന്നാറില്ല. അതൊക്കെ നാടകം ചെയ്യുന്നു എന്നതിന്റെ പോസിറ്റീവ് വശമാണ്.
കിട്ടിയ വേഷങ്ങളൊക്കെയും വ്യക്തിപരമായ ഇഷ്ടങ്ങളോടു ചേർന്നു നിൽക്കുന്നതാണെന്നു തോന്നിയിട്ടുണ്ടോ...?
തീർച്ചയായും. അത് അനുഗ്രഹം തന്നെ. ഇൻഡൻസ്ട്രിയിൽ എനിക്കു ഗോഡ്ഫാദേഴ്സ് ആരുമില്ല. യാതൊരു കണക്ഷനുകളുമില്ല. ഇവിടെ വന്ന് ജെനുവിൻ വർക്ക് മാത്രമേ ചെയ്യുകയുള്ളൂ എന്നു തീരുമാനിച്ചു നിൽക്കുന്ന എന്നെപ്പോലെയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കിട്ടുന്നതെല്ലാം ബോണസാണ്. അതുകൊണ്ട് സന്തോഷമുണ്ട്.
എന്റെ കൂടെ പണ്ട് ഓഡിഷനിൽ പങ്കെടുത്തിരുന്ന പല കുട്ടികളും ട്രെയിലർ കണ്ടിട്ട് ചേച്ചി ഞങ്ങൾക്കു വലിയ ഇൻസ്പിറേഷനാണ് എന്നു പറഞ്ഞ് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും പോസ്റ്റുകളിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഞാനിപ്പോൾ സക്സസായി എന്നല്ല അവകാശപ്പെടുന്നത്. പക്ഷേ, ഹാർഡ് വർക്ക് ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ റിസൾട്ട് കിട്ടും എന്നതിന് ഒരു ഉദാഹരണമാണ് ഞാൻ എന്നാണ് അവരൊക്കെ പറയുന്നത്.
അതിലും സന്തോഷമുണ്ട്. കാരണം, ഏത് ഓഡിഷനു പോയാലും കാണാമല്ലോ എന്ന് എന്നെ പണ്ടു കളിയാക്കിയവരുണ്ട്. ഓഡിഷനുകളിലെ എന്റെ പെർഫോമൻസ് കണ്ടിട്ടാണ് സിനിമകളിലേക്കു വിളിക്കുന്നതെന്നു ഞാൻ അവരോടു പറഞ്ഞിട്ടുണ്ട്. അല്ലാതെ കുറുക്കുവഴികൾ നോക്കാറില്ല. അതു ഞാൻ വളരെ അഭിമാനത്തോടെ കാണുന്നു.
ഈ അടുത്ത കാലത്താണ് നല്ല വേഷങ്ങൾ എന്നെ അന്വേഷിച്ചുവരുന്നത്. പക്ഷേ, ഓഡിഷൻ വഴി ചെയ്ത ഓരോ ചെറിയ വേഷവും എന്നെ സംബന്ധിച്ചു വളരെ പ്രധാനമാണ്. അതിലൂടെയൊക്കെയാണു ഞാൻ വന്നത്. എന്റെ ആദ്യ സിനിമ ക്യൂബൻ കോളനിയുടെ കാരക്ടർ പോസ്റ്റർ കണ്ടിട്ട് തമിഴിൽ നിന്നൊക്കെ എനിക്ക് അന്വേഷണം വന്നിരുന്നു.
അഭിനയം എന്റെ പാഷനായിരുന്നു, ഇപ്പോഴുമാണ്. പക്ഷേ, ഇതെന്റെ പ്രഫഷനും കൂടിയാണ്. ഞാൻ ജീവിച്ചുപോകുന്നത് ഇതുകൊണ്ടാണ്. ഏതു ജോലിക്കും മാന്യമായ പ്രതിഫലം വേണം. അതുപോലെ തന്നെയാണ് ആക്ടറിനും. നമുക്കും ജീവിക്കണമല്ലോ.
ലോക്ഡൗണിൽ എന്തു ചെയ്തു...?
വായനയും സിനിമകാണലും. ഇതുവരെ കാണാതിരുന്ന കുറേ വേൾഡ് വൈഡ് മൂവീസ് കാണാനായി. കുറേ വായിക്കുന്നു. വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന പുതിയ പുസ്തകമാണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്.
ലെജൻഡ്സിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടോ..?
ഉറപ്പായും. ഇവിടെ സിനിമ ചെയ്യുന്ന ഓരോരുത്തർക്കും അവരവരുടേതായ ശ്രമം ഉണ്ട്. എല്ലാവരുടെയും കൂടെ വർക്ക് ചെയ്യണമെന്നാണ് ആഗ്രഹം. ഒരു സിനിമയിലേക്കു വിളിക്കുന്പോൾ അതിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണു ഞാൻ ചോദിക്കുന്നത്. ഒന്നോ രണ്ടോ സീൻ ആണോ ത്രൂഔട്ട് ആണോ എന്നുള്ളതല്ല. ത്രൂഔട്ട് കിട്ടിയാൽ സന്തോഷം. അതല്ലെങ്കിൽ പോലും പെർഫോം ചെയ്യാനുള്ള ഒരു സ്പേസ് ഉണ്ടാവണം.
പുതിയ ഓഫറുകൾ വന്നിരുന്നോ..?
ഇപ്പോൾ ഇൻഡസ്ട്രി സ്റ്റക്കായി നില്ക്കുകയാണല്ലോ. ഒരുപാടു വ്യത്യസ്ത വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇന്ന വേഷമേ ചെയ്യുകയുള്ളൂ എന്നൊന്നുമില്ല. വില്ലത്തി മുതൽ തുടങ്ങിയതാണ്. നായികയുടെ അമ്മവേഷം ചെയ്തു. കാരക്ടർ റോളുകൾ പല ടൈപ്പ് ചെയ്തു. ഒരേപോലയുള്ള വേഷങ്ങൾ ചെയ്യാൻ ആർക്കാണ് ഇഷ്ടമുണ്ടാവുക! പുതിയ വർക്കുകൾ വരാനായി കാത്തിരിക്കുന്നു.
ടി.ജി.ബൈജുനാഥ്