മെക്കാനിക്കൽ എൻജിനിയറിംഗിനു പഠിക്കുന്പോഴും പിന്നീട് ബംഗളൂരുവിലെ എംഎൻസിയിൽ ജോലി കിട്ടിയപ്പോഴും ആ ചെറുപ്പക്കാരന്റെ മനസു നിറയെ സിനിമയായിരുന്നു. പറയാൻ സിനിമാപാരന്പര്യമൊന്നുമില്ല. പക്ഷേ, ചെറുപ്പം മുതൽ അഭിനയത്തോടാണ് ഇഷ്ടം. അതറിയുന്ന കൂട്ടുകാരാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഡിഷൻ കോൾ അയച്ചുകൊടുത്തത്.
ഓഡിഷനും ഷോർട്ട് ലിസ്റ്റും കാമറാ ടെസ്റ്റുമൊക്കെ കടന്ന് സിനിമാവെളിച്ചത്തിലേക്ക് ആ ചെറുപ്പക്കാരനെത്തി. നാറാണിപ്പുഴ ഷാനവാസ് രചനയും സംവിധാനവും വിജയ് ബാബു നിർമാണവും നിർവഹിച്ച 'സൂഫിയും സുജാതയും’ സിനിമയിൽ ബോളിവുഡ് താരം അദിതി റാവു ഹൈദ്രിക്കൊപ്പം സ്വപ്നതുല്യ ടൈറ്റിൽ വേഷം. ജയസൂര്യയ്ക്കൊപ്പം പ്രാധാന്യമുള്ള വേഷം.
ആമസോണ് പ്രൈം വീഡിയോയിൽ റിലീസായ ചിത്രത്തിൽ "ജിന്നു കൂടിയ വിരലുള്ള’ സൂഫിയായി നിറഞ്ഞാടിയ ഇരിങ്ങാലക്കുടക്കാരൻ ദേവ്മോഹനാണ് ആ ചെറുപ്പക്കാരൻ.
“മുന്പ് ഓഡിഷനൊന്നും പോയിട്ടില്ല. ഇതിനു വേണ്ടിയാണ് ആദ്യമായി ഞാനൊരു പ്രൊഫൈൽ ഉണ്ടാക്കിയതു പോലും..! സിനിമ കണ്ട് ആദ്യം വിളിച്ചതു ജയേട്ടനാണ്. നന്നായി ചെയ്തിട്ടുണ്ട്. പുതുമുഖം എന്ന പോലെയൊന്നുമല്ല... എന്നൊക്കെ അദ്ദേഹം പറഞ്ഞതു വലിയ മോട്ടിവേഷനായിരുന്നു..”ദേവ് മോഹൻ പറഞ്ഞുതുടങ്ങി.
സൂഫിയിലേക്കുള്ള പ്രവേശനം അനായാസമായിരുന്നോ..?
2018 തുടക്കത്തിലായിരുന്നു ഓഡിഷൻ. കാമറയ്ക്കു മുന്നിലുള്ള ഓഡിഷൻ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം ഡയറക്ടർ കഥ പറഞ്ഞു; എനിക്കു സൂഫിയുടെ വേഷമാണെന്നും. രണ്ടു മാസത്തിനു ശേഷം സ്ക്രിപ്റ്റും കിട്ടി.
ഷൂട്ടിംഗ് തുടങ്ങാൻ രണ്ടു വർഷത്തോളം കാത്തിരിപ്പുണ്ടായി. ആ ഇടവേളയിൽ വിജയ് സാറുമായും ഷാനവാസ് ഇക്കയുമായും ഫോണിൽ സംസാരിച്ചിരുന്നു. ഇരുവരുമായും നല്ല ബന്ധമുണ്ടായി.
കുറേ നാൾ സ്ക്രിപ്റ്റ് കയ്യിലുണ്ടായിരുന്നതിനാൽ പലപ്രാവശ്യം വായിച്ചു. അങ്ങനെ കഥാപാത്രം മനസിൽ കയറി. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന, വളരെ സോഫ്റ്റായിട്ടുള്ള, വളരെ ശാന്തശീലത്വമുള്ള, എല്ലാ വികാരങ്ങൾക്കും മേൽ വലിയ നിയന്ത്രണമുള്ള വ്യക്തിയാണ് സൂഫി. പക്ഷേ, ഞാൻ അങ്ങനെയല്ല. എല്ലാവരോടും ധാരാളമായി സംസാരിക്കുന്നയാളാണ്. അതൊക്കെ കുറച്ചു മാറ്റി ഈ കാരക്ടറിന് ആവശ്യമായ കുറച്ചു സീരിയസ്നെസ് കൂടി കൊണ്ടുവന്നു.
ശരീരഭാഷയിലും കുറച്ചുകൂടി വശ്യമായ ചലനങ്ങളാണു സ്വീകരിച്ചത്. വിശുദ്ധിയുള്ള സമീപനമാണ് സൂഫിക്ക് വേണ്ടതെന്നു മനസിലായി. സൂഫിയെക്കുറിച്ചു ഷാനവാസ് ഇക്ക കൃത്യമായ ഐഡിയ തന്നിരുന്നു. എന്റെ മനസിലുള്ളതു കൂടി ചേർത്തു ചെയ്തപ്പോൾ സൂഫി വലിയ കുഴപ്പമില്ലാതെ വന്നുവെന്നാണു തോന്നുന്നത്.
സൂഫിനൃത്തം വഴങ്ങിയത് എങ്ങനെയാണ്..?
സൂഫി ടേണിംഗ് ഡാൻസല്ല. അതൊരു മെഡിറ്റേഷനാണ്. സൂഫികൾ കറങ്ങുന്പോൾ അവർ മെഡിറ്റേറ്റ് ചെയ്യുകയാണ്. അല്ലാതെ അതൊരു നൃത്തരൂപമല്ല. അതു പഠിച്ചു. കൃത്യമായി നല്ല സ്പീഡിൽ കറങ്ങുന്നതിന്റെ പെർഫക്ഷനിലേക്ക് എത്താൻ ഏകദേശം ഒന്പതു മാസമെടുത്തു.
ഒരിക്കൽ ഞാൻ അജ്മീറിൽ പോയിരുന്നു. പക്ഷേ, എനിക്കവിടെ സൂഫികളെ കാണാനായില്ല. അവിടെ അധികദിവസം തങ്ങാനുമായില്ല. തുർക്കിയിലെ ഇസ്താംബുൾ ആണ് സൂഫിസത്തിന്റെ കേന്ദ്രം. അവിടന്നുള്ള ധാരാളം വീഡിയോസ് യൂട്യൂബിലുണ്ടായിരുന്നു. അതൊക്കെ റഫർ ചെയ്ത് സൂഫി ചലനങ്ങൾ ഞാൻ ചെയ്തു നോക്കി. അതെല്ലാം ഷാനവാസ് ഇക്കയ്ക്കും വിജയ് സാറിനും അയച്ചു. അവരുടേതായ കറക്ഷനുകൾ സ്വീകരിച്ചു.
സൂഫിയിലൂടെയാണല്ലോ കഥാസഞ്ചാരം. ഇത്രത്തോളം വലിയ കഥാപാത്രമാണെന്ന് അറിയാമായിരുന്നോ..?
അങ്ങനെ അറിയില്ലായിരുന്നു. എത്രത്തോളം സ്ക്രീൻ സ്പേസുണ്ട്, ടൈറ്റിൽ കാരക്ടർ ആണോ എന്നതിലൊക്കെയുപരി ഈ കഥാപാത്രത്തിന് ഈ സിനിമയിൽ വളരെയധികം പ്രാധാന്യമുണ്ടെന്ന് സ്ക്രിപ്റ്റ് വായിച്ചപ്പോൾ മനസിലായി. അതായിരുന്നു ഏറ്റവും വലിയ സന്തോഷം.
ഇതു ചെയ്താൽ പുതുമുഖമെന്ന നിലയിൽ ആളുകൾ സിനിമ കാണും അല്ലെങ്കിൽ ഒന്നു ശ്രദ്ധിക്കും എന്നും തോന്നി. സിനിമ ഫീൽഗുഡ് അനുഭവമാണെന്ന് എല്ലാവരും പറയുന്നു. സൂഫിയെ എല്ലാവർക്കും ഇഷ്ടമായെന്നു തോന്നുന്നു. അത്തരത്തിലാണ് ഇപ്പോൾ എനിക്കു വരുന്ന കോളുകൾ.
അദിതിറാവുവാണ് നായികയെന്ന് നേരത്തേ അറിഞ്ഞിരുന്നോ..?
ഇല്ല. സുജാത എന്ന കാരക്ടർ ആരു ചെയ്യും എന്നതിന് ഉത്തരം കിട്ടാൻ ഒരുപാടു സമയമെടുത്തു. ഏറെ ക്വാളിറ്റീസ് വേണ്ട കഥാപാത്രമായിരുന്നു അത്. അദിതിയാണ് ആ വേഷം ചെയ്യുന്നതെന്ന് അറിഞ്ഞ നിമിഷം എഗ്സൈറ്റിംഗ് ആയിരുന്നു. കാരണം, സൂഫി എന്ന കഥാപാത്രത്തിന് ഏറ്റവുമധികം കോംബിനേഷനുള്ളത് സുജാതയുമായിട്ടാണ്.
മണിരത്നം സാറിന്റെയും സഞ്ജയ് ലീല ബെൻസാലി സാറിന്റെയും സിനിമകൾ ചെയ്യുന്ന ഒരു ബോളിവുഡ് അഭിനേത്രിയുടെ കൂടെ അഭിനയിക്കുക എന്നതു വലിയൊരു ഭാഗ്യമായിരുന്നു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം ദിവസമാണ് അദിതി വന്നത്. അന്നു പരിചയപ്പെട്ടു, സംസാരിച്ചു. അടുത്തദിവസം മുതലായിരുന്നു ഞങ്ങളുടെ കോംബിനേഷൻ സീനുകൾ.
പുതുമുഖമാണ്, എനിക്കങ്ങനെ വലിയ ഐഡിയകൾ ഒന്നുമില്ലെന്നു ഞാൻ പറഞ്ഞു. ടെൻഷന്റെയൊന്നും ആവശ്യമില്ല. തെറ്റുമെന്നുള്ള പേടിയും വേണ്ട. എത്ര ടേക്ക് വേണമെങ്കിലും നമുക്കു പോകാം. കൂളായി ചെയ്താൽ മതി അദിതിയുടെ മറുപടി. ക്രമേണ ഞങ്ങൾക്കിടയിൽ സൗഹൃദം വളർന്നു. സീനുകൾ കുറച്ചുകൂടി ഏളുപ്പത്തിൽ ചെയ്യാനായി.
അദിതിയുമൊത്തുള്ള സീനുകളിൽ ഇപ്പോഴും മനസിൽ നിൽക്കുന്നത്..?
"ഉസ്താദ് സമ്മതിച്ചാൽ ഇതാണ് മഹറ്. ഇല്ലെങ്കിൽ ഇതെനിക്കു തിരിച്ചു വേണം. മരിച്ചാലും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന പ്രാർഥനകളാണ്...’സുജാതയ്ക്കു മുത്തുമാല നല്കി സൂഫി പ്രണയം കൈമാറുന്ന സീൻ. അതു കുറച്ച് വികാരതീവ്രതയുള്ള സീൻ ആയിരുന്നു.
രണ്ടു കഥാപാത്രങ്ങൾക്കും അതു കുറച്ച് ഇമോഷണലുമായിരുന്നു. സെക്കൻഡ് ഷെഡ്യൂളിലാണ് അതെടുത്തത്. അപ്പോഴേക്കും ഞങ്ങൾ ഏറെ സൗഹൃദത്തിലായിരുന്നു. സീൻ റിഹേഴ്സൽ ചെയ്ത് ഷാനവാസ് ഇക്കയെ കാണിച്ചു. അദ്ദേഹം അത് ഓകെ പറഞ്ഞു. തുടർന്നു ടേക്കിനു പോയി.
ഉസ്താദ് അബൂബുമായും സൂഫിക്ക് കോംബിനേഷൻ സീനുകളുണ്ടല്ലോ...
സ്വാമി ശൂന്യയാണ് ആ വേഷം ചെയ്തത്. ഷാനവാസ് ഇക്കയാണ് അദ്ദേഹത്തെയും കണ്ടെത്തിയത്. ഷൂട്ട് തുടങ്ങുന്നതിനു രണ്ടു ദിവസം മുന്പ് ഞങ്ങൾ അദ്ദേഹത്തിന്റെ മെഡിറ്റേഷൻ സെന്ററിൽ പോയി കറേ നേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും ഞങ്ങൾ തമ്മിൽ ഉസ്താദും ശിഷ്യനും എന്നതുപോലെ ഒരടുപ്പം വന്നിരുന്നു.
ജയസൂര്യയ്ക്കൊപ്പം...
മൂന്നാമത്തെ ഷെഡ്യൂളിൽ അദ്ദേഹത്തിന് ഒരു ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ടായിരുന്നു. അത് അവസാന ദിവസങ്ങളിലേക്കു മാറ്റിവയ്ക്കുകയായിരുന്നു. അന്നാണ് ജയേട്ടനെ ഞാൻ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും.
വിജയ് ബാബുവിന്റെ പിന്തുണ...
ഓഡിഷൻ മുതൽക്കേ അദ്ദേഹവുമായി നല്ല ബന്ധമുണ്ട്. എനിക്ക് ഏറ്റവും പോസിറ്റീവ്നെസും സപ്പോർട്ടും തന്ന് ഈ സിനിമ ചെയ്യിപ്പിച്ചെടുത്ത ആളുകളിൽ ആദ്യം വരുന്ന പേര് വിജയ് സാറിന്റേതാണ്. ഓഡിഷനു ശേഷം വലിയൊരിടവേള വന്നപ്പോൾ "ക്ഷമയോടെ കാത്തിരിക്കൂ, നല്ല റിസൾട്ട് വരും’ എന്നു മോട്ടിവേറ്റ് ചെയ്തത് അദ്ദേഹമാണ്.
സംവിധായകന്റെ പിന്തുണയെക്കുറിച്ച്...?
ഏകദേശം രണ്ടു വർഷമായി ഞങ്ങൾ നിരന്തരം സംസാരിച്ചിരുന്നു. ഷാനവാസ് ഇക്കയുടെ മനസ് ആ വർത്തമാനങ്ങളിൽ നിന്ന് എനിക്കു മനസിലായി. സീൻ ചെയ്യുന്പോൾ ചില മാറ്റങ്ങൾ അദ്ദേഹം പറയുമായിരുന്നു. പക്ഷേ, കഥാപാത്രത്തിന്റെ ടൊട്ടാലിറ്റി എനിക്കു മുന്പേ തന്നിരുന്നതിനാൽ ആ കാരക്ടറിന്റെ സ്പേസും ഇമോഷനും മൂഡും സംബന്ധിച്ച് ധാരണയുണ്ടായിരുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഏറെ നല്ല വിഷ്വലുകളുള്ള ഒരു ടിപ്പിക്കൽ റൊമാന്റിക് ഡ്രാമയാണിത്. ഏതു പ്രായക്കാർക്കും എൻജോയ് ചെയ്യാനാകുന്ന രീതിയിലാണ് ഈ സിനിമ ചെയ്തിട്ടുള്ളത്.
ഇനി സിനിമയും ജോലിയും ഒന്നിച്ചുകൊണ്ടുപോകുമോ?
ആദ്യ പരിഗണന സിനിമയ്ക്കു തന്നെ. സമാന്തരമായി ജോലിയും കൊണ്ടുപോകാനാകുമോ എന്നറിയില്ല. മലയാളം സിനിമകൾക്കൊപ്പം ടർക്കിഷ്, കൊറിയൻ, ജാപ്പനീസ്....തുടങ്ങി മിക്ക ഭാഷകളിലെയും സിനിമകൾ കാണുക, അവരുടെ സംസ്കാരം മനസിലാക്കുക, അവർ എങ്ങനെയാണു സിനിമയെ കാണുന്നതെന്ന് അറിയുക...അതൊക്കെയാണ് ഇഷ്ടങ്ങൾ.
ടി.ജി.ബൈജുനാഥ്