പാഠം ഒന്ന്: ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്നു ചിത്രങ്ങളിലൂടെ മലയാള സിനിമാ ചരിത്രത്തിൽ പേരു കുറിച്ച തിരക്കഥാകൃത്താണ് ആര്യാടൻ ഷൗക്കത്ത്. മുസ്ലീം സമുദായത്തിന്റെ സ്ത്രീപക്ഷ വാദിയായി കരുത്തുള്ള സിനിമകളായിരുന്നു ഇദ്ദേഹം പറഞ്ഞത്. സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയക്കാരൻ എന്നീ മേൽവിലാസത്തിൽ നിന്നുമാണ് സിനിമാ തിരക്കഥാകൃത്തായി ഈ കലാകാരൻ എത്തുന്നത്. പാർവതിയെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർഥ ശിവ സംവിധാനം ചെയ്ത വർത്തമാനം എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കു ശേഷം കഥയും തിരക്കഥയും രചിച്ച് വീണ്ടും സജീവമായിരിക്കുകയാണ് ഇദ്ദേഹം. പുതിയ ചിത്രത്തെക്കുറിച്ച് ആര്യാടൻ ഷൗക്കത്തിന്റെ വർത്തമാനത്തിലൂടെ...
വർത്തമാനകാല ഇന്ത്യയുടെ സംഭവങ്ങളിലൂടെയാണ് പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. രാജ്യത്തിന്റെ ഇന്നത്തെ സംഭവവികാസങ്ങൾ ഇവിടെ പ്രസക്തമാകുന്നു. ഒരു കാന്പസുമായി ബന്ധപ്പെട്ടാണ് വർത്തമാനത്തിന്റെ കഥ വികസിക്കുന്നത്. കേരളത്തിൽ നമ്മൾ കാണുന്ന കാന്പസ് രാഷ്്ട്രീയമല്ല ദേശിയ തലത്തിലുള്ളത്. ഡൽഹി പശ്ചാത്തലമുള്ള ഒരു കാന്പസിന്റെ രാഷ്്ട്രീയ ചുറ്റുപാടിലേക്കു കേരളത്തിൽ നിന്നും ഒരു പണ്‍കുട്ടി റിസേർച്ച് ആവശ്യത്തിനായി എത്തുകയാണ്. പിന്നീടുണ്ടാകുന്ന സംഭവങ്ങൾ ഇന്ത്യയുടെ വർത്തമാന കാലമായി മാറുകയാണ് ചിത്രത്തിൽ.
എഴുതുന്ന സമയത്തു തന്നെ പാർവതിയായിരുന്നു പ്രധാന കഥാപാത്രമായി മനസിലുണ്ടായിരുന്നത്. പാർവതി ഈ കഥ സ്വീകരിക്കുമോ എന്നൊരു ടെൻഷനുണ്ടായിരുന്നു. എന്നാൽ കഥ കേട്ടപ്പോൾ തന്നെ അവർ സമ്മതിച്ചു. സിദ്ധാർഥ് ശിവ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ്. അതേ സമയം പുതിയ കാലത്തോട് എങ്ങനെ സംവദിക്കണം എന്നു കൃത്യമായി അറിയുന്നതും ഈ കാലഘട്ടത്തിൽ സിനിമ ഒരുക്കുന്ന ആളുമാണ്. അതായിരുന്നു വർത്തമാനത്തിന്റെ സംവിധായകനായി സിദ്ധാർഥ് ശിവ എത്തുന്നത്. പുതിയ കാലത്തിന്റെ കഥ പുതിയ രീതിയിൽ തന്നെ പറയുകയാണ് ഈ ചിത്രത്തിലൂടെ.
എന്റെ എല്ലാ ചിത്രങ്ങളിലും പറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു പരിചിതങ്ങളായ ജീവിതങ്ങളാണ്. ഒരുപക്ഷേ മുസ്ലീം പശ്ചാത്തലത്തിൽ തന്നെ നാലു ചിത്രങ്ങൾ ഒരുങ്ങിയതും അങ്ങനെയാകാം. ഒരു ഗ്രാമത്തിന്റെയോ അല്ലെങ്കിൽ ചെറിയ ചുറ്റുപാടിലുള്ള കഥയോ ആണ് ഞാൻ മുന്‍പ് പറഞ്ഞിരുന്നത്. വർത്തമാനത്തിൽ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുൻ സിനിമകളെക്കാൾ ചടുലമായി കഥ പറഞ്ഞിട്ടുണ്ട് ഇത്തവണ. സാമൂഹിക പ്രവർത്തകൻ എന്ന കുപ്പായം സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളിലേക്കു നോട്ടം എത്താൻ എനിക്കു വളരെ സഹായകമാകുന്നുണ്ട്. നിലന്പൂർ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും അധികാരങ്ങളിലേക്കു എത്തിയപ്പോൾ ഞാൻ സിനിമയിലൂടെ അവതരിപ്പിച്ച പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ 35 വയസിനു താഴെയുള്ള എല്ലാ ആൾക്കാരും എസ്എസ്എൽസി പാസാകാനുള്ള പരിപാടി സംഘടിപ്പിച്ചു. എന്തുകൊണ്ട് ഇവർ പത്താം ക്ലാസ് പഠിച്ചില്ല എന്നു തിരക്കിയപ്പോൾ ഓരോരുത്തർക്കും പറയാനുള്ളത് വളരെ ആഴമേറിയ കഥകളാണ്. അതു നമ്മളെ സ്വാധീനിക്കുന്പോഴാണ് എഴുത്തിന്റെ ഭാഷ്യത്തിലേക്കു മാറുന്നത്. പുതിയ ചിന്തകളെ സിനിമാ രൂപത്തിലേക്കു മാറ്റിയെഴുതാൻ കഴിയുന്നതും അങ്ങനെയാണ. പാഠം ഒന്ന്: ഒരു വിലാപത്തിന്റെ കാലത്തിൽ നിന്നും ഇന്നെത്തി നിൽക്കുന്പോൾ വളരെ മാറ്റം സംഭവിച്ചിരിക്കുന്നു. അതിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനായി ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയെയാണ് കാണുന്നത്. വർത്തമാനത്തിലേക്കെത്തുന്പോൾ റിസേർച്ച് ആവശ്യത്തിനായി ഡൽഹിയിലേക്കു പോവുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്. ആ ഒരു മാറ്റം കൃത്യമാകുന്നത് ഫൈസ സൂഫിയയുടെ ജിവിതത്തിലൂടെയുള്ള ഇന്നിന്റെ യാത്രയിലെത്തി നിൽക്കുന്പോഴാണ്.
വിലാപങ്ങൾക്കപ്പുറം ചെയ്യുന്നത് 2008ലാണ്. അടിസ്ഥാനപരമായി ഞാൻ ഒരു സാമൂഹിക പ്രവർത്തകനാണ്. സിനിമയിലേക്കു മാത്രമായി ശ്രദ്ധ കൊടുക്കാനാവില്ല. എന്റെ നാട്ടിൽ ജനങ്ങളുടെ കാര്യങ്ങളുമായി ഏറെ പ്രവർത്തനം ഇക്കാലങ്ങളിലുണ്ടായിരുന്നു. ഞാൻ സിനിമയിലൂടെ പ്രേക്ഷകരോട് പറഞ്ഞ കാര്യങ്ങൾക്കു പരിഹാരം കാണുകയായിരുന്നു കഴിഞ്ഞ നാളുകളിൽ. പാഠം ഒന്നു വിലാപത്തിൽ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കാണിച്ചത്. അതിനെ അതിജീവിക്കാനായി സമീക്ഷ എന്ന പേരിലുള്ള പദ്ധതി കൊണ്ടു വന്നു. എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പു വരുത്തി. സ്ത്രീധന രഹിത ഗ്രാമം എന്ന പദ്ധതി നിലന്പൂരിൽ കൊണ്ടുവന്നു. അതാണ് സിനിമയിൽ നിന്നും കുറച്ചു നാളായി മാറി നിന്നതിന്റെ കാരണമായത്.
ഇക്കാലയളവിൽ സിനിമ വളരെ മാറുന്ന കാഴ്ചയും കണ്ടു. മലയാള സിനിമയുടെ രൂപമാറ്റവും വളർച്ചയും മികവും നേട്ടവുമൊക്കെ മാറിനിന്നു ബോധ്യപ്പെടാൻ സാധിച്ചിട്ടുണ്ട്. മാറ്റത്തെ ഉൾക്കൊണ്ട് ഒരു വ്യാഴവെട്ടക്കാലത്തിനു ശേഷം സിനിമ ചെയ്തപ്പോൾ അതു കൃത്യമായി ഉൾക്കൊള്ളാൻ സാധിച്ചെന്നാണ് ഞാൻ കരുതുന്നത്. മുൻ ചിത്രങ്ങളിൽ നിന്നുമാറി നടന്ന ഒരു സംഭവത്തിനെ പറയുകയല്ല ഇക്കുറി ചെയ്യുന്നത്. വർത്തമാന കാലത്തു നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങളെ ഒരു വലിയ കാൻവാസിൽ ഒരുക്കുകയാണ്. സമൂഹത്തിന്റെ പ്രശ്നങ്ങൾ ക്യാന്പസുകളിലാണ് എന്നും ചർച്ച ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ദേശിയ പശ്ചാത്തലത്തിൽ ഒരു കാന്പസ് ഇവിടെ പ്രസക്തമാകുന്നത്.
പാർവതിക്കു പുറമേ സിദ്ധിഖ്, റോഷൻ മാത്യു, നിർമൽ പാലാഴി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലൊരുക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ബെൻസി നാസറും ഞാനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ ആദ്യ വാരം തിയറ്ററിലെത്തും.
ലിജിൻ കെ. ഈപ്പൻ