നാലു വർഷം മുന്പ് പാതിയിൽ നിന്നുപോയ ഒരു സിനിമ നല്ല കഥകളെ സ്നേഹിക്കുന്നവരുടെ പിന്തുണയിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്; ‘ലാലിബേല’യ്ക്കു ശേഷം ബിജു ബെർണാഡ് കഥയെഴുതി സംവിധാനം ചെയ്ത ‘ലോന’.
‘ലോന’യെന്നാൽ ഏ ലോണ്ലി മാൻ; ഏകാന്തത അനുഭവിക്കുന്ന ഒരു മനുഷ്യൻ. ഒറ്റപ്പെട്ടു പോയ അയാളുടെ ഐഡന്റിറ്റിയാണു വിഷയം. 65 -70 വയസ് പ്രായമുള്ള ലോന എന്ന മനുഷ്യന് താൻ എവിടെ നിന്നു വന്നു, ആരാണു പൂർവികർ എന്നതിനൊക്കെ ഒരു ദിവസം മറുപടി പറയേണ്ടതായി വരുന്നു. താൻ എവിടെയാണു ജനിച്ചത്, ആരാണ് ലോന എന്നു പേരിട്ടത്... എന്നൊക്കെ അയാൾ സ്വയം നടത്തുന്ന അന്വേഷണങ്ങളാണ് ഈ സിനിമ. ഇന്ദ്രൻസാണു ലോനയാകുന്നത് ’- സംവിധായകൻ ബിജു ബെർണാഡ് സംസാരിക്കുന്നു.
‘ലോന’ എന്ന സിനിമ ചെയ്യാനുള്ള പ്രേരണ..?
എനിക്കു പരിചയമുള്ള പ്രായമായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്കു ജനങ്ങളുമായി ഇടപഴകൽ വളരെ കുറവായിരുന്നു. എല്ലാവരും അയാളെ ഇച്ചോണി എന്നാണ് വിളിച്ചിരുന്നത്. ഇത് എന്തു പേരാണ്, ആരാണ് ഇദ്ദേഹത്തിന് ഈ പേരിട്ടത് എന്നൊക്കെ എനിക്കു തോന്നി. ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.
സംസാരിക്കാത്തതുകൊണ്ട് വാക്കുകൾ മറന്നുപോയ ഒരാൾ. ചിരിക്കാനറിയാത്ത ഒരാൾ. ഒറ്റപ്പെട്ടു ജീവിക്കുന്ന ഇയാൾ ആരാണ്, എന്താണ്, എന്തുകൊണ്ട് ഒറ്റപ്പെട്ടു എന്നുള്ള ചിന്ത എന്നിൽ രൂപപ്പെട്ടു. ഇടയ്ക്കിടെ അയാൾ എന്റെ വീട്ടിലേക്കു കയറിവന്നുകൊണ്ടിരുന്നു. ഒറ്റപ്പെടുന്ന നേരത്ത് ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം കൊണ്ടാണ് അതെന്ന് എനിക്കു തോന്നി. അയാൾക്കു ഭക്ഷണം കൊടുക്കൂ, ഒന്നും പറയേണ്ട, പോകുന്പോൾ പൊയ്ക്കോട്ടെ എന്ന് ഞാൻ അമ്മയോടു പറഞ്ഞു. അയാൾ കുറേനേരം ഞങ്ങളെ നോക്കിയിരുന്നശേഷം ഇറങ്ങിപ്പോയി.
ഒരു ഘട്ടത്തിൽ അസ്വസ്ഥനായി തലങ്ങും വിലങ്ങും റോഡിലൂടെ നടക്കാൻ തുടങ്ങി. ഒന്നുകിൽ ഡോക്ടറെ കാണിക്കാം അല്ലെങ്കിൽ ഓർഫനേജിലാക്കാം - ഞാൻ വീട്ടുകാരോടു പറഞ്ഞു. ബന്ധുക്കൾ അതൊന്നും സമ്മതിച്ചില്ല. ഒരോണക്കാലത്ത് ഒരാഴ്ചത്തേക്ക് അയാളെ എവിടെയെങ്കിലും കൊണ്ടുപോകാം എന്നു ഞാൻ തീരുമാനിച്ചു. അതിനിടെ അവിചാരിതമായി അയാൾ ബസ് തട്ടി മരിച്ചു. ആ മനുഷ്യന്റെ നിരന്തരമായ വേട്ടയാടലാണ് എന്നെ ലോനയിൽ എത്തിച്ചത്. ഇച്ചോണി എന്ന മനുഷ്യന്റെ യഥാർഥജീവിതത്തിന്റെ കഥയാണു ‘ലോന’.
ലോനയുടെ കഥാപശ്ചാത്തലം..?
ഒറ്റപ്പെട്ട് വാടകയ്ക്ക് ഒരിടത്തു താമസിക്കുകയാണു ലോന. അവിടെ തുടരണമെങ്കിൽ അയാൾ ഐഡന്റിറ്റി തെളിയിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ പറയുന്നു. ഐഡന്റിറ്റി കാർഡ് ഇല്ലാത്തതിനാൽ ലോഡ്ജിലും മുറി നിഷേധിക്കപ്പെടുന്നു. അതുവരെ തിരിച്ചറിയൽ കാർഡ് എടുക്കാതിരുന്ന അയാൾ അതിനു ശ്രമിക്കുന്നു. അതിനു ചെല്ലുന്പോൾ അച്ഛനാര്, അമ്മയാര്, പ്രായമെത്രയാണ്... തുടങ്ങിയ ചോദ്യങ്ങൾ. ഒന്നും അയാൾക്കറിയില്ല.
ഓർമ വച്ച കാലം മുതൽ അയാൾ ആ നഗരത്തിലുണ്ട്. ആരാണു ലോന എന്നു പേരിട്ടതെന്ന് തഹസീൽദാരുടെ ചോദ്യം. ശരിയാണല്ലോ! ആരാണ് ആ പേരിട്ടത്? തനിക്കു പേരിട്ടയാളെ അന്വേഷിച്ചു ലോന നടത്തുന്ന യാത്രയാണ് ഈ സിനിമ.
അനാഥനാണെങ്കിലും ഒറ്റപ്പെട്ടവനാണെങ്കിലും മറ്റേത് അവസ്ഥയിലാണെങ്കിലും ഒരുവന് ഐഡന്റിറ്റി തെളിയിച്ചെങ്കിൽ മാത്രമേ ഇവിടെ നിൽക്കാനാവൂ എന്ന അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഉപ്പള എന്നായിരുന്നു ആദ്യം ടൈറ്റിൽ. സ്വന്തമായി പേരില്ലാത്തതിനാൽ ഒരു നാടിന്റെ പേരിൽ ഈ കഥാപാത്രം വരട്ടെ എന്നു കരുതി. പിന്നീടാണ് ലോന എന്ന പേരിലെത്തിയത്.
മേക്കിംഗ് ഓഫ് ലോന...
ലോനയായി ശ്രീനിവാസനോ വിനയ് ഫോർട്ടോ ആയിരുന്നു മനസിൽ. മാധവ് രാംദാസിന്റെ അപ്പോത്തിക്കിരിയിയിലെ അപ്പിയറൻസ് കണ്ടപ്പോഴാണ് ഇന്ദ്രൻസേട്ടൻ ചെയ്താൽ നന്നായിരിക്കുമെന്നു തോന്നിയത്. അക്കാലത്ത് ഇന്ദ്രൻസേട്ടൻ നായകനായി ജയരാജ് വിജയ് സംവിധാനം ചെയ്ത ശുദ്ധരിൽ ശുദ്ധൻ എന്ന കൊമേഴ്സ്യൽ പടം മാത്രമേ വന്നിരുന്നുള്ളൂ.
ഒരു ദിവസം എറണാകുളത്തു വച്ച് ഇന്ദ്രൻസേട്ടനു സ്ക്രിപ്റ്റ് കൊടുത്തു. കഥ പറയുന്നില്ല, വായിച്ചശേഷം അഭിപ്രായം പറയണമെന്ന് പറഞ്ഞു. ഞാനിതു വായിച്ചില്ല, ഞാൻ ഈ കഥാപാത്രത്തിനൊപ്പമായിരുന്നു - അടുത്തദിവസം അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു. ഈ സിനിമ നിർമിക്കാമെന്ന് സമ്മതിച്ചിരുന്ന വ്യക്തി അവസാന നിമിഷം ബിസിനസ് നടക്കില്ലെന്നു കണ്ടതോടെ പിന്മാറി.
ഏറെ താത്പര്യത്തോടെ ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരുന്ന ഇന്ദ്രൻസേട്ടനോട് ഇതു നടക്കില്ല എന്നു പറയാൻ ബുദ്ധിമുട്ടു തോന്നി. ‘ഞാനാണു പ്രൊഡ്യൂസ് ചെയ്യുന്നത്. ഇപ്പോൾ എന്റെ അവസ്ഥ മോശമാണ്, സഹകരിക്കാൻ പറ്റുമെങ്കിൽ നമുക്കു ചെയ്യാം എന്നു ഞാൻ പറഞ്ഞു. ഞാൻ ഒരു രൂപ പോലും ചോദിച്ചില്ലല്ലോ എന്നായിരുന്നു ഇന്ദ്രൻസേട്ടന്റെ മറുപടി. അങ്ങനെ ചിത്രീകരണം തുടങ്ങി. എന്റെ കൈയിലെ കാശു തീർന്നതോടെ പടം നിന്നു.
നാലു വർഷത്തിനുശേഷം ‘അനുഗൃഹീതൻ ആന്റണി’യുടെ പ്രൊഡ്യൂസർ ഷിജിത്തിനോട് സന്ദർഭവശാൽ ‘ലോന’യുടെ കഥ സൂചിപ്പിച്ചു. കഥ കേട്ട തോടെ ‘ഇതു തീർക്കാനുള്ള കാര്യങ്ങൾ നോക്കൂ. ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും ’- ഷിജിത്ത് പറഞ്ഞു. ആ വാക്കുകളാണ് ഈ സിനിമ തുടർന്നു ചെയ്യാനുണ്ടായ എനർജി. തുടർന്ന് ഇന്ദ്രൻസേട്ടനെ ഫോണിൽ വിളിച്ചു. സിനിമയുടെ കഥാഗതിയിൽ വരുത്തിയ ചെറിയ മാറ്റത്തെക്കുറിച്ച് ‘മാലിക് ’സിനിമയുടെ ലൊക്കേഷനിൽ വച്ച് സൂചിപ്പിച്ചു.
ആദ്യത്തേതിനേക്കാൾ നന്നായിട്ടുണ്ടെന്ന് ഇന്ദ്രൻസേട്ടൻ പറഞ്ഞതായി പിറ്റേന്ന് അദ്ദേഹത്തിന്റെ മകനിൽ നിന്ന് അറിഞ്ഞു. ഏതു പടത്തിനിടയിലാണെങ്കിലും ഇതു പൂർത്തീകരിക്കാൻ ഡേറ്റ് തരുമെന്നും പറഞ്ഞു. നാലു വർഷത്തിനു ശേഷവും അദ്ദേഹത്തിന് ഈ സിനിമയോടുള്ള ആഗ്രഹം പോയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ ഉള്ളതു സ്വരുക്കൂട്ടി പടം പൂർത്തിയാക്കി.
ടെക്നിക്കൽ ക്രൂവിലെ എല്ലാവരും കഴിവു തെളിയിച്ചവരും പ്രഗല്ഭരുമാണ്. സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി. കാമറാമാൻ വേണുവിനൊപ്പം വർക്ക് ചെയ്ത അനീഷാണ് ഛായാഗ്രാഹകൻ. ആമേനിലൂടെ സംസ്ഥാന പുരസ്കാരം നേടിയ സിജി തോമസാണ് കോസ്റ്റ്യൂംസ് ചെയ്തത്. മേക്കപ്പ് മനോജ് അങ്കമാലി. എക്രോസ് ദ ഓഷൻ എന്ന ഹോളിവുഡ് ചിത്ര ത്തിലൂടെ പുരസ്കാരം നേടിയ റാഷിൻ അഹമ്മദാണ് എഡിറ്റർ.
ഇന്ദ്രൻസിനൊപ്പം...
മുന്പു ചെയ്ത സീനുകളുടെ തുടർച്ച, മാനറിസം, മേക്കപ്പ്, ഡയലോഗ് എന്നിവയൊക്കെ പിന്നീടു ചെയ്യുന്പോൾ സാധാരണ ഒരാർട്ടിസ്റ്റ് ശ്രദ്ധിക്കും. പക്ഷേ, ഇന്ദ്രൻസേട്ടൻ അതൊന്നും തിരക്കിയില്ല. ഇന്നലെ ഷൂട്ട് കഴിഞ്ഞ് പിരിഞ്ഞ് ഇന്നു വന്നു തുടങ്ങുന്നതു പോലെയാണ് നാലു വർഷം മുന്പ് ചെയ്ത കഥാപാത്രത്തെ അതേ മാനറിസത്തോടെയും ഡയലോഗ് ഡെലിവറിയോടെയും അദ്ദേഹം അഭിനയിച്ചു തുടങ്ങിയത്. ഞാൻ ഞെട്ടിപ്പോയി. കഥാപാത്രം അയാളുടെ ഉള്ളിൽ കിടക്കുകയാണ്.
ഇന്ദ്രൻസേട്ടൻ ചൂടാകുന്നത് പൊതുവേ ആരും കാണാനിടയില്ലല്ലോ. പക്ഷേ, കഥാപാത്രമായിക്കഴിഞ്ഞാൽ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ആരെങ്കിലും ആ പരിസരത്ത് എന്തെങ്കിലും ചെയ്താൽ അദ്ദേഹം പെട്ടെന്നു പൊട്ടിത്തെറിക്കുന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്. അത്രത്തോളമാണ് കഥാപാത്രത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണം.
ചില യാദൃച്ഛികതകൾ...
ഈ സിനിമയിൽ യാദൃച്ഛികമായി രണ്ടു കാര്യങ്ങൾ സംഭവിച്ചു. കഥാപാത്രങ്ങളായി വന്ന രണ്ടു പേർ പിൽക്കാലത്തു മലയാള സിനിമയിൽ അറിയപ്പെടുന്നവരായി. ഞാനവരെ കൊണ്ടുവന്നു എന്ന് അവകാശപ്പെടാൻ ആളല്ല. അത് അവരുടെ യോഗമാണ്. ലോനയിൽ ഒരു വേഷം ചെയ്യാൻ എന്റെ കൂട്ടുകാരന്റെ പരിചയത്തിൽ കോഴിക്കോടു നിന്ന് വന്ന നർത്തകിയാണു പിന്നീടു വിമാനം സിനിമയിൽ നായികയായ ദുർഗ കൃഷ്ണ.
ഇതിൽ മീൻകച്ചവടക്കാരന്റെ വേഷത്തിന് ഇതിലെ ആർട്ട് ഡയറക്ടറെയാണു നിശ്ചയിച്ചിരുന്നത്. പക്ഷേ, സമയമായപ്പോഴേക്കും അയാൾ പോയി ഷേവ് ചെയ്തു സുമുഖനായി വന്നു നിൽക്കുന്നു! കഥാപാത്രത്തിനു പറ്റിയ രൂപമല്ലെന്നു കണ്ടപ്പോൾ മറ്റൊരാളെ തിരഞ്ഞു.
ഒറ്റാലിലും ലാലിബേലയിലും അഭിനയിച്ച അഷന്ത് കെ. ഷായുടെ അച്ഛൻ നാടക സംവിധായകൻ ഷാബു അവിടെയുണ്ടായിരുന്നു. ഒപ്പം, വിയർത്തൊലിച്ച് മുടിവളർത്തിയ ഒരു ചെറുപ്പക്കാരനും. അയാൾ ഈ വേഷം ചെയ്യുമോ എന്ന് ഞാൻ ഷാബുവിനോടു ചോദിച്ചു. അയാൾക്ക് അഭിനയിക്കാൻ വളരെ താത്പര്യമുണ്ടെന്നു മറുപടി. ആ വഴിവക്കിൽ അന്നു മീൻകാരനായി വേഷമിട്ട ആ ചെറുപ്പക്കാരനാണ് പിൽക്കാലത്തു കമ്മട്ടിപ്പാടത്തിലൂടെ സഹനടനായി ശ്രദ്ധേയനായ മണികണ്ഠൻ.
കാണാതെ പോകരുത് ഈ നന്മകൾ...
ഇന്ദ്രൻസ് മാത്രമല്ല ശ്രീനിവാസൻ, സുധി കോപ്പ, സുനിൽ സുഖദ, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, കെ.പി.എസ്. പടന്നയിൽ, അനിയപ്പൻ, ലിയോണ ലിഷോയ് തുടങ്ങി ആരും ഈ സിനിമയിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. ഇന്ദ്രൻസേട്ടന്റെ അതേ മനസോടെ ഈ സിനിമയിലേക്കു വന്നയാളാണു ശ്രീനിവാസൻ. പടം കഴിഞ്ഞപ്പോൾ ഞാൻ പോവുകയാണ്, നീ വേറെയൊന്നും ചിന്തിക്കേണ്ട, പറയുകയും വേണ്ട - അദ്ദേഹം പറഞ്ഞു. ഇതിൽ അദ്ദേഹം അന്ധനായിട്ടാണ് അഭിനയിച്ചത്.
ബിഗ് ബ്രദറിന്റെ തിരക്കിൽ നിന്നു വന്നാണ് ഇർഷാദ് ഇതിൽ അഭിനയിച്ചത്. ഒരു നല്ല സിനിമയുണ്ടാകാൻ മലയാള സിനിമയിൽ ഒത്തിരിപ്പേർ റെഡിയാണ്. നല്ല കഥകളെ പ്രോത്സാഹിപ്പിക്കാൻ സന്മനസുള്ള നടീനടന്മാർ ഇവിടെയുണ്ട്. അവരില്ലെങ്കിൽ ഈ പടം യാഥാർഥ്യമാവില്ലായിരുന്നു.
ടി.ജി.ബൈജുനാഥ്