എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിലെ നിശ്ചയദാർഢ്യമുള്ള പെണ്കുട്ടി ഐറിൻ ജോർജിനെ ആരും മറന്നിട്ടുണ്ടാവില്ലല്ലോ; ആ വേഷം മനോഹരമാക്കിയ ന്യൂജൻ പ്രസരിപ്പുള്ള നായിക നീതയെയും. വീണ്ടും വരികയാണ് ഹിറ്റ് മേക്കർ എബ്രിഡ് ഷൈനും പൂമരം പെണ്കുട്ടി നീത പിള്ളയും. ഇത്തവണ കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ്, ദ കുങ്ഫു മാസ്റ്റർ.
ഉത്തരാഖണ്ഡിൽ സ്ഥിരതാമസമാക്കിയ, കുങ്ഫുവിൽ പരിശീലനം നേടിയ മലയാളി പെണ്കുട്ടിയാണ് നീതയുടെ കഥാപാത്രം ഋതു റാം. ചലഞ്ചിംഗ് കഥാപാത്രമെന്നാണ് ഋതു റാമിനെക്കുറിച്ച് നിത പറയുന്നത്. പൂമരത്തിൽ നിന്നു തികച്ചും വ്യത്യസ്ത മായ അനുഭവമായിരുന്നു അത് - നീത മനസു തുറന്നു. ഫുൾഓണ് സ്റ്റുഡിയോ ഫ്രെയിംസ് നിർമിച്ച ‘ദ കുങ്ഫു മാസ്റ്ററി’ലെ നായിക നീത പിള്ള സംസാരിക്കുന്നു...
ജീവിതത്തിലെ പ്രിയപ്പെട്ട ആഗ്രഹങ്ങളിൽ ഒന്നായിരുന്നോ സിനിമ...?
സിനിമയോട് എപ്പോഴും ഒരിഷ്ടമുണ്ട്. സിനിമ കാണുന്നത് ഇഷ്ടമാണ്. സിനിമകളിലെ പല കഥാപാത്രങ്ങളെയും ഓർത്തിരിക്കുന്നുമുണ്ട്. ഇതായിരിക്കും എന്റെ കരിയർ എന്നു പ്ലാൻ ചെയ്തു വന്നതല്ല. പക്ഷേ, എപ്പോഴെങ്കിലും ഒരു ചാൻസ് കിട്ടിയാൽ ട്രൈ ചെയ്യണം എന്നുണ്ടായിരുന്നു.
പെട്രോളിയം എൻജിനിയറിംഗിൽ യുഎസിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനിടെ ഫൈനൽ സെമസ്റ്ററിനു മുന്പുള്ള ഒരു വെക്കേഷനു വീട്ടിൽ വന്നപ്പോഴാണ് പൂമരത്തിന്റെ ഓഡിഷനു പോർട്ട്ഫോളിയോ അയച്ചത്. ഒരനുഗ്രഹം പോല എനിക്കു കിട്ടിയ ഓഫർ നല്ല ഒരു ഡയറക്ടറിന്റെ കൂടെ ആയതിനാൽ അതു ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു.
പൂമരത്തിനുശേഷം വീണ്ടും എബ്രിഡ് ഷൈനിന്റെ ചിത്രത്തിലേക്ക് എത്തിയത്..?
പൂമരത്തിന്റെ അവസാന ഷെഡ്യൂൾ തീരാറായപ്പോൾ അടുത്തു ചെയ്യുന്നത് ആക്ഷൻ മൂവിയാണെന്ന് ഷൈൻ സാർ സൂചിപ്പിച്ചിരുന്നു. അതിൽ ഓഫർ തന്നാൽ താത്പര്യമുണ്ടോ എന്ന് ഒരു ദിവസം അദ്ദേഹം ചോദിച്ചു. ഒൗട്ട്ഡോർ സ്പോർട്സിലും അത്ലറ്റിക്സിലുമൊക്കെ താത്പര്യമുള്ള ആളാണു ഞാൻ. മാർഷ്യൽ ആർട്സ് എന്നു കേട്ടപ്പോൾത്തന്നെ ഇഷ്ടം തോന്നി.
യുഎസിൽ എംബിഎയ്ക്ക് അഡ്മിഷൻ കിട്ടിയിരുന്നുവെങ്കിലും പൂമരത്തിന്റെ ഷൂട്ടിംഗിലായിരുന്നതിനാൽ സമയത്തു തിരിച്ചുപോയി കോഴ്സിൽ ചേരാനുമായില്ല. അതുകൂടിയായപ്പോൾ ഈ സിനിമ കമിറ്റ് ചെയ്യാം എന്നു തീരുമാനിച്ചു.
പക്ഷേ, ആ സമയത്ത് എന്റെ കഥാപാത്രം എങ്ങനെ ആയിരിക്കുമെന്നോ ഞാൻ എന്തൊക്കെ ചെയ്യണമെന്നോ ഇത്രയും ട്രെയിനിംഗ് വേണമെന്നോ ഒന്നും അറിയില്ലായിരുന്നു. ആക്ഷൻ എന്നു കേട്ടപ്പോൾ ത്രില്ലിംഗും എഗ്സൈറ്റിംഗുമായി തോന്നി.
പൂമരത്തിനു ശേഷം മറ്റ് ഓഫറുകൾ സ്വീകരിച്ചില്ലേ..?
ദ കുങ്ഫു മാസ്റ്റർ കമിറ്റ് ചെയ്ത ശേഷമാണ് കുറേ ഓഫറുകൾ വന്നത്. ആ സമയത്ത് ഞാൻ കൊച്ചിയിൽ കുങ്ഫു മാസ്റ്ററിനു വേണ്ടിയുള്ള ട്രെയിനിംഗിലായിരുന്നു. പൂമരത്തിന്റെ റിലീസിംഗിനു മുന്നേ ട്രെയിനിംഗ് തുടങ്ങിയിരുന്നു. ഒരു വർഷത്തെ ട്രെയിനിംഗ് ആയിരുന്നു അത്.
പേരിന് എന്തെങ്കിലും ചെയ്താൽ ഫലമുണ്ടാകില്ല. ആ കഥാപാത്രത്തിനു വേണ്ടി നല്ലതുപോലെ വർക്ക് ചെയ്യേണ്ടി വന്നു. ട്രെയിനിംഗ് ഇടയ്ക്കു നിർത്തിയാൽ അതു സിനിമയെ ബാധിക്കുമല്ലോ. അതിനാൽ ഞാൻ മറ്റ് ഓഫറുകളൊന്നും എടുത്തില്ല.
ടെയിൽ ഓഫ് വെൻജെൻസ് - അതാണല്ലോ ടാഗ് ലൈൻ. പ്രതികാരത്തിന്റെ കഥയാണോ ദ കുങ്ഫു മാസ്റ്റർ..?
ടാഗ് ലൈൻ പറയുന്നതുപോലെ ഇതൊരു പ്രതികാരത്തിന്റെ കഥയാണ്. പക്ഷേ, ഇത് എന്തിന്റെ പ്രതികാരം എന്നതു സിനിമ കണ്ടുതന്നെ അറിയണം. വടക്കേ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബത്തിലെ അംഗമാണ് എന്റെ കഥാപാത്രം ഋതു റാം. ഋതുവിന്റെ കുടുംബത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമ. അതിൽ മാർഷ്യൽ ആർട്സും പ്രതികാരവുമൊക്കെ എങ്ങനെ വരുന്നു എന്നു സിനിമ പറയും.
ജിജി സ്കറിയ എന്ന പുതുമുഖമാണ് ഈ സിനിമയിലെ നായക കഥാപാത്രം ഋഷി റാമിനെ അവതരിപ്പിച്ചത്. അന്തർദേശീയ അക്രെഡിറ്റേഷനുള്ള വിൻചുൻ ഇൻസ്ട്രക്ടറാണ് ജിജി. കുങ്ഫുവിന്റെ തന്നെ ഒരു കാറ്റഗറിയാണു വിങ് ചുൻ. ആക്ഷനെ വളരെ കൃത്യമായി സപ്പോർട്ട് ചെയ്യുന്ന ഒരു കഥ ഈ സിനിമയ്ക്കുണ്ട്.
കഥാപാത്രമാകാൻ തയാറെടുപ്പുകളുണ്ടായിരുന്നോ..?
അതീവശ്രദ്ധ ആവശ്യമായതും വെല്ലുവിളികൾ ഉള്ളതുമായ കഥാപാത്രമാണ് എന്റേത്. ഈ കഥാപാത്രത്തിന് ഏറ്റവും ആവശ്യമുണ്ടായിരുന്നതു മാർഷ്യൽ ആർട്സ് ആയിരുന്നു. അതിൽ എനിക്കു വലിയ പരിചയമില്ലായിരു ന്നു. അത് ഈ സിനിമയ്ക്കു വേണ്ടി ഞാൻ പഠിച്ചെടുത്തു. ആദ്യം കിക്ക് ബോക്സിംഗ്. പിന്നീട് തായ്കോണ്ടോ, ജൂഡോ, കരാട്ടെ. അവസാനം കുങ്ഫു. ഏറ്റവുമധികം പരിശീലിച്ചതു കുങ്ഫുവാണ്. ആദ്യം പഠിച്ച തായ്കോണ്ടോ, കിക്ക് ബോക്സിംഗ്, ജൂഡോ, കരാട്ടെ എന്നിവയെല്ലാം കുങ്ഫു പഠനത്തിനു സഹായകമായി.
സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് ബാസ്കറ്റ് ബോൾ, ബാഡ്മിന്റണ്, വോളിബോൾ എന്നിവ ഇഷ്ടമായിരുന്നു. കോളജ് - സ്കൂൾ ടീമിൽ ഉണ്ടായിരുന്നു. സ്പോർട്സ് പരിചയം മാർഷൽ ആർട്സിൽ താത്പര്യം ജനിപ്പിക്കുന്നതിനു വഴിയൊരുക്കി. അല്ലാതെ മാർഷൽ ആർട്സ് ട്രെയിനിംഗിൽ എന്നെ സ്പോർട്സ് സഹായിച്ചിട്ടില്ല. ശരീരത്തിൽ ഇതുവരെ നമ്മൾ ഉപയോഗിക്കാത്ത ചില മസിലുകളുണ്ടെന്ന് അറിഞ്ഞതു മാർഷൽ ആർട്സ് പഠിച്ചപ്പോഴാണ്. ചില മൂവ്മെന്റ്സ് ആദ്യമായി ചെയ്തതും മാർഷ്യൽ ആർട്സിലാണ്.
എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ സപ്പോർട്ട്..?
ഞാൻ ആദ്യമായി സിനിമ ചെയ്തതു തന്നെ ഷൈൻ സാറിന്റെ കൂടെയാണ്. ഒരു മൂവി എങ്ങനെയാണ് ഉണ്ടാകുന്നത് എന്നു ഞാൻ പഠിച്ചതു സാറിൽ നിന്നാണ്. സാറാണ് പടിപടിയായി എല്ലാം പഠിപ്പിച്ചതും എന്നെ ഈ ഫീൽഡിൽ എത്തിച്ചതും. കരിയറിലെ രണ്ടാമത്തെ സിനിമയും സാറിനൊപ്പം ചെയ്യാനാകുന്നതു വലിയ സന്തോഷമുള്ള കാര്യമാണ്. നമ്മുടെ കംഫർട്ട് ലെവൽ കൂടും. ആശയവിനിമയം അനായാസമാകും. സാറിനു ഞാൻ പറയുന്നതും എനിക്കു സാറിന്റെ രീതികളും പരിചിതമായിരിക്കും. വർക്ക് ചെയ്യാൻ കുറേക്കൂടി കംഫർട്ടബിൾ ആയി.
പെർഫക്ഷനിസ്റ്റാണ് ഷൈൻ സാർ. പ്രതീക്ഷിക്കുന്ന റിസൾട്ട് കിട്ടുംവരെ സാർ ടേക്ക് എടുത്തുകൊണ്ടിരിക്കും. ഒരു ഷോട്ടിനു വേണ്ടി ഒരു കോംപ്രമൈസിനും സാർ തയാറാവില്ല. മനസിൽ എങ്ങനെയാണോ അതു സങ്കല്പിച്ചിരിക്കുന്നത് അതു തന്നെ സാറിനു റിസൾട്ടായി വേണം. ആർട്ടിസ്റ്റിൽ നിന്ന് അതു കിട്ടുന്നതു വരെ സാർ ക്ഷമയോടെ കാത്തിരിക്കും. നമ്മളെ ബുദ്ധിമുട്ടിക്കില്ല. തിരക്കുകൂട്ടില്ല. അതിനുള്ള സ്പേസും ഫ്രീഡവും അദ്ദേഹം തന്നിരുന്നു.
ഷൂട്ടിംഗിനു മുന്നേ സ്ക്രിപ്റ്റ് വായിക്കാൻ അവസരമുണ്ടായോ..?
ആക്ഷൻ എന്ന ജോണർ തന്നെ ആവേശജനകമാണല്ലോ. അതിനാൽ സ്ക്രിപ്റ്റ് വായിക്കാതെ തന്നെ ഞാൻ സാറിനോട് ഓകെ പറഞ്ഞു. എബ്രിഡ് ഷൈൻ എന്ന ബ്രാൻഡ് നെയിമിൽ നമുക്കൊരു വിശ്വാസമുണ്ടല്ലോ. സാറിന്റെ എല്ലാ സിനിമകളും സൂപ്പർഹിറ്റാണ്. ഏറെ ക്രിയേറ്റീവായി ഉണ്ടാക്കിയ സിനിമകളാണ്. അതിനാൽ ഇതു സ്ക്രിപ്റ്റ് ചോദിച്ചു വാങ്ങി ചെയ്യേണ്ട സിനിമയാണെന്ന് എനിക്കു തോന്നിയതുമില്ല.
ഇംപ്രോവൈസേഷൻ അനുവദിച്ചിരുന്നോ..?
ഉത്തരാഖണ്ഡിലെ വിവിധ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്. അതതു ദിവസം ഷൂട്ട് ചെയ്യാൻ പോകുന്ന സീൻ ഏതാണന്നു ഷൈൻ സാർ രാവിലെ പറഞ്ഞിരുന്നു. ലൊക്കേഷനിൽ എത്തുന്പോഴാണ് അതേക്കുറിച്ച് ഐഡിയ തരുന്നത്. ആക്ഷൻ സീനാണെങ്കിൽ എന്തൊക്കെയാണു ഷൂട്ട് ചെയ്യുന്നതെന്നു തലേദിവസമേ പറയും. നമ്മൾ അതു പ്രകാരമുള്ള തയാറെടുപ്പുകളോടെ എത്തണം.
സിനിമ മികച്ചതാക്കാൻ ആവശ്യമായ ചെറിയ ഇംപ്രോവൈസേഷൻ ഓൺ ദ സ്പോട്ടിൽ അനുവദിച്ചിരുന്നു. ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്ക് പെർഫോം ചെയ്യാൻ എല്ലാ സപ്പോർട്ടുമുണ്ടായിരുന്നു.
സാർ ഓപ്പണ് ആണ്. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തോ എന്ന രീതിയിലുള്ള ഫ്രീഡം തന്നിരുന്നു. നമ്മൾ ചെയ്തതിൽ ഏതെങ്കിലും വേണ്ടാ എന്നുണ്ടെങ്കിൽ സാർ അതു പറയും. അപ്പോൾ അതനുസരിച്ച് നമ്മൾ മാറ്റംവരുത്തും.
ചിത്രീകരണത്തിനിടെ ഏറ്റവും ചലഞ്ചിംഗ് ആയി തോന്നിയത്..?
ഞാൻ പഠിച്ച മാർഷ്യൽ ആർട്സ് സംവിധായകന്റെ പ്രതീക്ഷകൾക്കൊപ്പം ചെയ്തു ഫലിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ച്. ഇതിൽ ഫൈറ്റ് ചെയ്യുന്നവരെല്ലാം റിയൽ ലൈഫിൽ പലതരം മാർഷ്യൽ ആർട്സിൽ മാസ്റ്റേഴ്സാണ്. റിയൽ ലൈഫിൽ അവർ ഫൈറ്റേഴ്സാണ്. പല ടൂർണമെന്റിലും ലോക ചാന്പ്യന്മാരുമാണ്. സിനിമയുടെ വിജയത്തിനുവേണ്ടി അവരുടെ പെർഫോമൻസിനൊപ്പം ഉയരുക എന്നതു വളരെ പ്രധാനമായിരുന്നു.
ആക്ഷൻ സീനുകളെടുക്കുന്പോൾ അപകടസാധ്യതയുണ്ടായിരുന്നോ..?
സുരക്ഷാ മുൻകരുതലുകളും റോപ്പും മറ്റുമില്ലാതെയാണ് ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തത്. ആം പാഡ്, നീ പാഡ് തുടങ്ങിയ സേഫ്റ്റി ഗാർഡ്സ് ഇല്ലായിരുന്നു. എല്ലാം ആക്ഷനും തുടരെത്തുടരെ ഇടിച്ചിടിച്ചു തന്നെയാണ് - ഫുൾ കോണ്ടാക്റ്റ് രീതിയിലാണ് - ചെയ്തത്. എതിരാളി ഇടിക്കുന്പോൾ അതു ഞാൻ ബ്ലോക്ക് ചെയ്തില്ലെങ്കിൽ എനിക്കു കൊള്ളും.
10-15 മൂവ്മെന്റ്സ് ഒന്നിച്ചാണു ചെയ്തിരുന്നത്. എന്നാലേ മാർഷ്യൽ ആർട്സിന്റെ സൗന്ദര്യം ഒപ്പിയെടുക്കാനാവുകയുള്ളൂ. നമ്മുടെ മനസ് ഒരു സെക്കൻഡ് വഴിമാറിപ്പോയാൽ, ആ സീക്വൻസിൽ നിന്നു മാറിപ്പോയാൽ ആ ഇടി നമുക്കു കൊള്ളും. ഒരു തവണ എങ്ങനെയോ എതിരാളിയുടെ ഇടി എന്റെ കണ്ണിൽ കൊണ്ടു. ആരും വെറുതേ ഷോയിൽ അല്ല ഇടിക്കുന്നത്. ഇടി വളരെ പവർഫുൾ ആയിരുന്നു. അതിനാൽ ബോധം പോയി ഞാൻ നിലത്തുവീണു. സെറ്റിൽ എനിക്കു മാത്രമല്ല മറ്റുള്ളവർക്കും പലതരം പരിക്കുകൾ ഉണ്ടായിട്ടുണ്ട്.
മഞ്ഞിൽ നിന്ന് സീൻ ചെയ്യുന്പോൾ ഷൂവിനുള്ളിൽ മഞ്ഞ് കയറും. ദിവസം മുഴുവൻ മഞ്ഞിൽത്തന്നെ നിൽക്കുന്പോൾ മഞ്ഞ് ഉരുകിയുരുകി സോക്സിൽ തങ്ങിനില്ക്കും. ഇത് ഫ്രോസ്റ്റ് ബൈറ്റ് എന്ന അവസ്ഥയിലേത്തിക്കും. അതായത് രക്തയോട്ടം കുറഞ്ഞ് കാലിൽ നീരുകേറും. വിരലുകളും നഖവുമൊക്കെ നീലിച്ചുതുടങ്ങും. അതു സീരിയസ് കണ്ടീഷനാണെന്ന് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു. എല്ലാവർക്കും അതുണ്ടായിരുന്നുവെങ്കിലും എന്നെ അതു കാര്യമായി ബാധിച്ചു. കുറേ നാളത്തേക്കു കാൽവിരലുകൾ നിലത്തു കുത്താൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
പിന്നീട് ഒരു തവണ എന്റെ കാൽവിരലിലെ ലിഗമെന്റ് തകരാറിലായി. പ്ലാസ്റ്ററിട്ട് രണ്ടു മാസം വിശ്രമം വേണ്ടിവന്നു. ഷൂട്ട് തീരാറായപ്പോൾ ആക്്ഷൻ സീനിന്റെ ഭാഗമായി ചെറിയൊരു വീഴ്ച ചെയ്യേണ്ടി വന്നു. വീണപ്പോൾ വിചാരിച്ചതുപോലെ എനിക്കു ലാൻഡ് ചെയ്യാനായില്ല. കൈയുടെ കുഴ തെറ്റി. രണ്ടു മാസത്തോളം ഷൂട്ട് ബ്രേക്ക് ചെയ്യേണ്ടി വന്നു. ഇപ്പോഴും അതിന്റെ ട്രീറ്റ്മെന്റിലാണ്. ഫിസിയോതെറാപ്പിയിലൂടെ അതു ശരിയായി വരുന്നു. ഏറെ ചലഞ്ചിംഗ് ആയിരുന്നു ചിത്രീകരണം.
ചൈനീസ് സിനിമകളിലൊക്കെയാണ് നമ്മൾ മാർഷ്യൽ ആർട്സ് പ്രകടനങ്ങൾ കണ്ടറിഞ്ഞിട്ടുള്ളത്. മലയാളത്തിന് ഇതൊരു പുതിയ അനുഭവം ആകുമല്ലോ..?
വിങ് ചുൻ സ്റ്റൈലും വൂഷുമാണ് ഇതിൽ ഏറ്റവുമധികം ഉപയോഗിച്ചത്. ആധികാരികമായ കുങ്ഫുവിന്റെ ഒറിജിനൽ രീതികളിലാണ് ഫൈറ്റ്സ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ ഫിസ്റ്റ് ഫൈറ്റ് അടിസ്ഥാനമാക്കിയാണ് ആക്ഷൻ ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്ക് അതു വലിയ ഒരനുഭവമാകുമെന്നു കരുതുന്നു. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പ്രതിഭാധനരായ മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചത്. അവരിൽ മലയാളികളുമുണ്ട്.
വില്ലൻവേഷത്തിൽ സനൂപ്..?
സനൂപ് തിയറ്റർ ആർട്ടിസ്റ്റാണ്. ഈ സിനിമയിൽ മെയിൻ വില്ലൻ വേഷം ചെയ്യുന്നു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ഹോൾഡറാണ് സനൂപ്. അഞ്ജു ബാലചന്ദ്രൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഇതിൽ അഭിനയിച്ചവരെല്ലാം മാർഷൽ ആർട്സുമായി ബന്ധമുള്ളവരാണ്.
കാമറാമാൻ അർജുൻ രവിയുടെ സപ്പോർട്ട്..?
മേജർ രവി സാറിന്റെ മകൻ അർജുൻ രവിയാണ് കാമറ ചെയ്തത്. ഇങ്ങനെയൊരു സിനിമയിൽ എല്ലാ ആക്ടേഴ്സിനും വലിയ അനുഭവപരിചയം ഉണ്ടാകണമെന്നില്ല. എനിക്ക് ആക്ഷൻ ചെയ്തു പരിചയമില്ല. ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്. യഥാർഥ ഫൈറ്റ് ചെയ്തു പരിചയമുണ്ടെങ്കിലും അവർക്കും ഒരു സിനിമയിൽ ആക്ഷൻ ചെയ്തു പരിചയമില്ല.
സാധാരണ ആക്ഷൻ സീനുകൾ ചെയ്യുന്നതുപോലെയല്ല ഇതിലെ ആക്ഷൻ ചെയ്തിട്ടുള്ളത്. അതു ഷൂട്ട് ചെയ്യാൻ അത്തരത്തിലും ചില വെല്ലുവിളികളുണ്ട്. കാമറാമാനും സംവിധായകനും ക്ഷമയോടെ സപ്പോർട്ടീവായി നിന്നില്ലെങ്കിൽ ആർട്ടിസ്റ്റെന്ന നിലയിൽ അതു നമുക്കു ബുദ്ധിമുട്ടാവും. അതു നമ്മുടെ പെർഫോമൻസിനെ ബാധിക്കും. നമുക്കുമേൽ സമ്മർദവും ടെൻഷനുമൊക്കെ വരും.
ആർട്ടിസ്റ്റുകളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് അർജുൻ ഷൂട്ട് ചെയ്തത്. സീൻ ചെയ്യുന്പോൾ ഞങ്ങൾക്ക് എത്രത്തോളം പ്രയാസങ്ങളുണ്ടോ അത്രത്തോളം തന്നെ പ്രയാസങ്ങൾ അർജുനും നേരിട്ടിട്ടുണ്ട്. പലപ്പോഴും കാമറ കൈയിൽ പിടിച്ച് മഞ്ഞിൽ ഓടിനടന്നാണ് അർജുൻ ഷൂട്ട് ചെയ്തത്. സ്വന്തം ബുദ്ധിമുട്ടുകൾ മാറ്റിവച്ച് ആർട്ടിസ്റ്റുകളെ അർജുൻ മാക്സിമം സപ്പോർട്ട് ചെയ്തു. ഷൈൻ സാറും അങ്ങനെ തന്നെയായിരുന്നു.
അടുത്ത സിനിമയെക്കുറിച്ച്..?
ഈ സിനിമയിൽ പൂർണമായും മുഴുകി നിന്നതിനാൽ ഏറെ തിരക്കിലായിരുന്നു. ഓഫറുകൾ വരുന്നുണ്ട്. സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. പലതരത്തിലുള്ള ചർച്ചകൾ തുടരുന്നു. ഇതുവരെ ഒന്നും കമിറ്റ് ചെയ്തിട്ടില്ല.
ഇനി ഏതുതരം സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം..?
ഭാവിയെക്കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. പക്ഷേ, സിനിമയിൽ തുടരാൻ തീരുമാനിച്ച സ്ഥിതിക്ക് നല്ല കഥകളും കഥാപാത്രങ്ങളും വന്നാൽ തീർച്ച യായും സ്വീകരിക്കും. ഇതുവരെ ചെയ്ത രണ്ടു കഥാപാത്രവും എനിക്കു ചലഞ്ചിംഗ് ആയിരുന്നു. അത്തരത്തിൽ പ്രാധാന്യമുള്ള, വെല്ലുവിളികളുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
വില്ലേജ് ടൈപ്പ് റഫ് വേഷങ്ങൾ ചെയ്യാൻ താത്പര്യമുണ്ടോ..?
തീർച്ചയായും. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് എക്സ്ട്രീം ഒപ്പോസിറ്റ് അല്ലേ അത്. കഥാപാത്രവും സ്റ്റോറി ലൈനും നല്ലതാണെങ്കിൽ അത്തരം സിനിമകൾ ചെയ്യും.
വീട്ടുവിശേഷങ്ങൾ..
അച്ഛൻ വിജയൻ പി.എൻ റിട്ട. എൻജിനിയർ. അമ്മ മഞ്ജുള ഡി. നായർ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ. അനിയത്തി മനീഷ പിള്ള എൻവയണ്മെന്റൽ എൻജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥി.
ടി.ജി.ബൈജുനാഥ്