അനുരാഗവസന്തത്തെ തൊട്ടുണർത്തി പഴമയുടെ ഈണവും ഇന്പവും നിറച്ച വരികളും സംഗീതവും. ഇളംകാറ്റുപോലെ തഴുകിയലിയുന്ന ആലാപനമധുരം. ഒരു ഗാനത്തോട് അടുപ്പം തോന്നാൻ ഇനിയെന്തു വേണം. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’യുടെ പ്രോമോ സോംഗ് ‘നീ വസന്തകാലം അനുരാഗനീലവാന’ത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്.
കേട്ടു മറക്കുന്ന ഗാനങ്ങൾ തീർത്ത വിരസതയിലേക്കാണ് ഈ ഗാനം ഓർമകളെ നനയിച്ച് പെയ്തലിയുന്നത്. ഓർത്തുവയ്ക്കാൻ പാകത്തിൽ ഈ പാട്ടിനോട് ഒരടുപ്പം തീർത്തത് അതിനു വരികളും സംഗീതവുമൊരുക്കിയ ബേസിൽ സി.ജെ തന്നെ. പിന്നെ, ആ പാട്ടിന്റെ ശബ്ദതാരങ്ങൾ ഹരീഷ് ശിവരാമകൃഷ്ണനും സിതാരയും. ചോലയിലെ പാട്ടിനെക്കുറിച്ചും പാട്ടുവഴിയിലെ ഇഷ്ടങ്ങളെക്കുറിച്ചും യുവ സംഗീത സംവിധായകൻ ബേസിൽ സി.ജെ. സംസാരിക്കുന്നു...
സിനിമാസംഗീതത്തിലേക്ക് എത്തിയത്...
പത്താം ക്ലാസ് മുതൽ കംപോസിംഗ് ചെയ്യുമായിരുന്നു. ഡിഗ്രി കഴിഞ്ഞാണ് ഫുൾ ടൈം, മ്യൂസിക് പഠിക്കാനായി ചെന്നൈയിലേക്കു പോയത്. അവിടെ കർണാടിക് ഫ്ലൂട്ടാണു പഠിച്ചുകൊണ്ടിരുന്നത്. പതിയെ പിയാനോ കൂടി പഠിച്ചു. അതിനൊപ്പം സൗണ്ട് എൻജിനിയറിംഗും പഠിച്ചു. പിന്നീടു കീബോർഡ് പ്രോഗ്രാമിംഗിലേക്കു കടന്നു. കംപോസിംഗും തുടർന്നു. ഫ്രീലാൻസറായി മറ്റുള്ള ആളുകൾക്കുവേണ്ടി പാട്ടുകളുടെ ഓർക്കസ്ട്രേഷനാണു ചെയ്തുകൊണ്ടിരുന്നത്.
സനലേട്ടന്റെ പരിചയത്തിലുള്ള സുജിത്ത് അക്കാലത്തു ഞാൻ വർക്ക് ചെയ്ത പ്രോജക്ടിലുണ്ടായിരുന്നു. സുജിത്താണ് എന്നെ സനലേട്ടന്റെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോയത്. ചോലയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സിൽ ഒരാളായ കെ.വി. മണികണ്ഠനെയും അവിടെവച്ചാണു കാണുന്നത്. പിന്നീടു കുറച്ചുനാളുകൾക്കു ശേഷമാണ് ‘ഒരാൾപ്പൊക്കം’ തുടങ്ങിയത്. അതിൽ പാട്ടും ബാക്ക്ഗ്രൗണ്ട് സ്കോറും ചെയ്തു. അങ്ങനെയാണു സിനിമയിലെ തുടക്കം.
ചോലയിലെ നീ വസന്തകാലം...
ചോലയിലെ പാട്ടു ചെയ്തിട്ടു കുറേ നാളായി. വെനീസ് ഉൾപ്പെടെയുള്ള ഫെസ്റ്റിവലുകളിലൊക്കെ പോയശേഷം ഇപ്പോഴാണ് അതു പുറത്തുവരുന്നത് എന്നേയുള്ളൂ. ചായക്കടയിലൊക്കെ നമ്മൾ കേൾക്കുന്ന പോലത്തെ തമിഴ് ചുവയുള്ള വളരെ പഴയ ഒരു പാട്ട് വേണമെന്നു സനലേട്ടൻ പറഞ്ഞു. പഴയ ഒരു പാട്ടെടുത്ത് ഉപയോഗിക്കുന്നതിലും നല്ലത് അങ്ങനെതന്നെ ഒരു പാട്ട് നമുക്കു ചെയ്യുന്നതല്ലേ എന്നു സനലേട്ടൻ ചോദിച്ചു. അങ്ങനെ ഷൂട്ടിംഗിനിടയ്ക്കാണ് ഈ പാട്ട് കംപോസ് ചെയ്തത്.
60 - 70 കളിലെ തമിഴ് പാട്ടു പോലെയാണ് ഇതു ചെയ്തിരിക്കുന്നത്. ആ സമയത്തു കേട്ടിരുന്ന മെലഡി പോലെ ഒന്ന്. ക്ലാസിക്കൽ കർണാട്ടിക് ടച്ചുള്ള പാട്ടാണ്. അതിന്റെ വരികളും പഴയകാലത്തേതു പോലെയാവണമല്ലോ. വരികൾ എഴുതി നോക്കാമെന്നു ഞാൻ പറഞ്ഞു. അങ്ങനെ എഴുതിത്തുടങ്ങിയെങ്കിലും വരികളിൽ പഴമ വരുന്നില്ലെന്നു കണ്ടു. എഴുത്തു വേണ്ടെന്നു വച്ചു. പിന്നീട് ഒന്നുകൂടി എഴുതിയപ്പോഴാണ് ഈ വരികൾ ഉണ്ടായത്.
ബിംബങ്ങളും അലങ്കാരങ്ങളുമൊന്നും പുതിയതാവാതെ വളരെ സൂക്ഷിച്ചു ചെയ്യണം എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ച്. വരികളെഴുതാൻ കുറച്ചു സമയമെടുത്തെങ്കിലും പഴയ കാലം ഫീൽ ചെയ്യിക്കുന്ന ഒരു പാട്ടായി.
ഈ പാട്ടിന്റെ ഓർക്കസ്ട്രേഷനും മിക്സുമൊക്കെ പഴയതാണ്. ഇതിൽ തബലയുണ്ട്. ആദ്യാവസാനം പാട്ടിനൊപ്പം ഒരു വയലിൻ വായിച്ചിട്ടുണ്ട്. അതൊരു പഴയ രീതിയാണ്, കച്ചേരികളിലൊക്കെ കേൾക്കുംപോലെ.
ഗിറ്റാർ, ഹാർമോണിയം, ക്ലാർനെറ്റ്, ഫ്ളൂട്ട് എന്നിവയും അവിടവിടെയായി ഉപയോഗിച്ചിട്ടുണ്ട്. ഇൻസ്ട്രുമെന്റ്സ് എല്ലാം കീബോർഡിൽ വായിച്ച് ഞാൻ തന്നെ ഇതു പാടി സനലേട്ടനെ കേൾപ്പിച്ചു. അദ്ദേഹം ഓകെ പറഞ്ഞതോടെ സിംഗേഴ്സിനെ വിളിച്ച് പാടിപ്പിച്ചു.
സിതാര, ഹരീഷ് ശിവരാമകൃഷ്ണൻ...
പ്രോമോ സോംഗിന് ആരെ പാടിക്കണമെന്ന് എല്ലാവരും ചേർന്നിരുന്നുള്ള ഒരു ചർച്ചയിലാണ് ഹരീഷ് ശിവരാമകൃഷ്ണന്റെയും സിതാരയുടെയും പേരു വന്നത്. രണ്ടുപേരും ക്ലാസിക്കൽ മ്യൂസിക്കിൽ മികച്ച രീതിയിൽ അഭ്യസനം നേടിയിട്ടുള്ളവരാണ്. അങ്ങനെയുള്ളവർക്ക് ഈ പാട്ടു പാടാൻ കുറേക്കൂടി എളുപ്പമായിരിക്കും. ഈ പാട്ടിൽ ചില സ്ഥലങ്ങളിൽ കർണാടക സംഗീതത്തിന്റെ അലങ്കാരച്ചാർത്തുകളുണ്ട്.
സ്വതന്ത്രസംഗീതത്തിന്റെ വേദികളിൽ കുറേ നാളുകളായി ഹരീഷിന്റെ സാന്നിധ്യമുണ്ട്. ‘അകം’ എന്ന പേരിൽ ഹരീഷിന് ഒരു ബാൻഡുണ്ട്. സിതാര മലയാളത്തിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളാണ്. സംഗീതത്തിൽ നല്ല ജ്ഞാനമുള്ള ആളാണ്. ഈ പാട്ടിന് വളരെ അനുയോജ്യമായ ശബ്ദമാണ് സിതാരയുടേത്. ഈ പാട്ടിന്റെ വിഷ്വലിൽ ഗായകരും നിമിഷ സജയൻ, അഖിൽ വിശ്വനാഥ്, ജോജു ജോർജ് എന്നിവരും വരുന്നുണ്ട്.
അനായാസമാണോ പാട്ടെഴുത്ത്..?
സ്വന്തമായി വരികൾഎഴുതിച്ചെയ്യേണ്ടുന്ന പാട്ടാണെങ്കിൽ അതിൽ മ്യൂസിക്കും വരികളും ഒരുമിച്ചാണു വരിക. സോംഗ് റൈറ്റിംഗ് എന്ന രീതിയിലാണ് ഞാൻ അതിനെ സമീപിക്കുന്നത്. ചെറിയ പ്രായത്തിൽ കംപോസ് ചെയ്തിരുന്നപ്പോൾ സംഗീതത്തിനൊപ്പം വരികളും വന്നിരുന്നു. അങ്ങനെ ശീലിച്ചു പോന്നതുകൊണ്ട് വരികളെഴുതുക എന്നതു വലിയ ബുദ്ധിമുട്ടുള്ള പണിയായി തോന്നിയിട്ടില്ല.
പഴയ കാലത്തിലേക്കു പോകണം എന്നതാണ് ഇതിൽ ഒരു ചലഞ്ചായി ഫീൽ ചെയ്തത്. ഒരാൾപ്പൊക്കം, അതിശയങ്ങളുടെ വേനൽ, എസ് ദുർഗ എന്നീ പടങ്ങളിൽ മുന്പു വരികൾ എഴുതിയിട്ടുണ്ട്.
ട്യൂണിട്ടതിനു ശേഷമാണല്ലോ പാട്ടെഴുത്ത്..?
ഈ പാട്ടും അങ്ങനെ ഉണ്ടായതാണ്. ഈ പാട്ടിന്റെ ട്യൂണാണ് ആദ്യം ഉണ്ടായത്. അതിനനുസരിച്ചു ഞാൻ വരികൾ എഴുതിയതാണ്. ട്യൂണിട്ടാലും ട്യൂണിട്ടില്ലെങ്കിലും എഴുതുന്നതിന് ഒരു താളമുണ്ടാകുമല്ലോ. ട്യൂണിടുന്പോൾ ഇന്നതാണു താളം എന്നു പറയുന്നുവെന്നേയുള്ളൂ.
താളത്തിൽ എഴുതുന്നതൊക്കെ ഒരു പ്രത്യേക രസമാണ്. ചിലപ്പോൾ ചില ട്യൂണുകൾക്ക് ഉദ്ദേശിക്കുന്ന താളത്തിലൊന്നും വരികൾ കിട്ടില്ല. വരികൾ എഴുതുന്നയാളുടെ സ്വാതന്ത്ര്യം കുറേക്കൂടി പരിമിതമാവും. പക്ഷെ, അതൊരു മോശം കാര്യമായി എനിക്കു ഫീൽ ചെയ്തിട്ടില്ല. രണ്ടു തരത്തിലും എഴുതാനാവും.
ഇന്നത്തെ പാട്ടുകൾ ശ്രദ്ധിക്കപ്പെടുന്നുണ്ടോ..?
പണ്ടത്തെപ്പോലെ വിരലിലെണ്ണാവുന്ന പാട്ടുകളല്ല ഒരു ദിവസം പുറത്തേക്കു വരുന്നത്. സിനിമയിൽ നിന്നു മാത്രമല്ല മറ്റു പല സ്ഥലങ്ങളിൽനിന്നും പല ആർട്ടിസ്റ്റുകളുടെയും പാട്ടുകൾ പുറത്തുവരുന്നു. എല്ലാം എല്ലാവർക്കും കേൾക്കാൻ തന്നെ പറ്റുന്നുണ്ടാവില്ല.
പുതിയ ഒരു പാട്ടു കേൾക്കാൻ വെള്ളിയാഴ്ചകളിലെ ചിത്രഗീതത്തിനു കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ധാരാളം പാട്ടുകൾ വരുന്നുണ്ട്. ക്ഷമയോടെ കേട്ടാൽ മാത്രം മതിയാവും. നല്ല പാട്ടുകൾ എന്നാണെങ്കിലും ശ്രദ്ധിക്കപ്പെടും.
ടി.ജി.ബൈജുനാഥ്