കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന സജീവ രാഷ്ട്രീയം അവസാനിപ്പിച്ചെന്നു സൂചന. ഏറെക്കാലമായി രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുന്ന ദിവ്യ വെള്ളിത്തരയിലേക്കു മടങ്ങിവരാൻ ഒരുങ്ങുകയാണെന്നാണു റിപ്പോർട്ടുകൾ.
ദിവ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിൽ കാ രാജ എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. പ്രജ്ജ്വൽ ദേവരാജാണു ചിത്രത്തിലെ നായകൻ.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്നതു ദിവ്യയായിരുന്നു. എന്നാൽ കോണ്‍ഗ്രസ് തോൽവി നേരിട്ടതിനു പിന്നാലെ ദിവ്യ സജീവരാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷയായി. കഴിഞ്ഞ കുറേ മാസങ്ങളായി മാണ്ഡ്യയിൽനിന്നുള്ള മുൻ എംപി കൂടിയായ ദിവ്യ കോണ്‍ഗ്രസിന്റെ പരിപാടികളിൽ ഒന്നിലും പങ്കെടുത്തിട്ടില്ല. സമൂഹമാധ്യമങ്ങളിലും ദിവ്യ സജീവമല്ല. കോണ്‍ഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ അധ്യക്ഷ എന്ന വിശേഷണം ദിവ്യ സ്പന്ദന ട്വിറ്ററിൽ നിന്നു നീക്കുകയും ചെയ്തു.
സിനിമയിൽ സജീവമായിരിക്കവേയാണ് 2012-ൽ ദിവ്യ യൂത്ത് കോണ്‍ഗ്രസിൽ ചേരുന്നത്. 2013-ൽ മാണ്ഡ്യ മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2014-ൽ ഈ മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണു കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്.
രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണയുടെ ക്രെഡിറ്റ് ദിവ്യക്കു കൂടി അവകാശപ്പെട്ടത്. ബിജെപി ഐടി സെല്ലിന്റെ പ്രവർത്തനങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ ദിവ്യയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗത്തിനു സാധിച്ചു. നിരവധി വിവാദങ്ങളിൽ ഇക്കാലയളവിൽ ദിവ്യ ചെന്നുപെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ദിവ്യ നടത്തിയ രൂക്ഷ പരാമർശങ്ങൾക്കെതിരേ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.
2003-ൽ സിനിമയിലെത്തിയ ദിവ്യ എന്ന രമ്യ 39 സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. ഇതിൽ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകൾ ഉൾപ്പെടുന്നു. 2016-ൽ പുറത്തിറങ്ങിയ നഗരഹാവു ആണ് ദിവ്യയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. വളരെ മുന്‍പ് ഷൂട്ട് ചെയ്ത ചിത്രമാണ് ദിൽ കാ രാജ. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ മാത്രമാണു പുറത്തുവരുന്നത്.