മുളങ്കുന്നത്തുകാവ്: മരം മുറിച്ചു മാറ്റുന്നതിനിടയിൽ മരത്തിന്റെ കൊന്പ് തെങ്ങിൽ തട്ടി തെങ്ങ് ശരീരത്തിൽ വീണ് മരംമുറിക്കാരൻ കൂടിയായ യുവാവ് മരിച്ചു. വരടിയം വലിയ പറന്പിൽ രാജന്റെ മകൻ വൈശാഖനാണ് (26) മരിച്ചത്. വരടിയം തിരുത്ത് കള്ളുഷാപ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറന്പിൽ മട്ടിമരം മുറിച്ചു മാറ്റുകയായിരുന്നു വൈശാഖും അച്ഛനും മറ്റ രണ്ട് തൊഴിലാളികളുമടങ്ങുന്ന സംഘം. മരംമുറി തൊഴിലാളികളാണിവർ.മരത്തിന്റെ കൊന്പ് മുറിച്ച് കയർകൊണ്ട് ഇറക്കുകയായിരുന്നു. മുറിച്ച മരക്കൊന്പ് കയറിൽ ഇറക്കുന്നതിനിടയിൽ കൊന്പ് മരത്തിന്റെ അടുത്ത് നിന്നിരുന്ന തല പോയതെങ്ങിൽ തട്ടി. തെങ്ങിൽ തട്ടിയപ്പോൾ തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. ഓടി മാറിയ വൈശാഖിന്റെ തലയിൽ തെങ്ങ് വീണപ്പോൾ തലക്ക് ഗുരുതരമായി പരിക്കുപറ്റി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പേരാമംഗലംപോലീസ് എത്തിയതിനു ശേഷമാണ് മൃതദേഹം എടുത്തുമാറ്റിയത്. അവിവാഹിതനാണ് വൈശാഖ്. സംസ്ക്കാരം ഇന്നു നടത്തും. സഹോദരങ്ങൾ: കിഷോർ, വീണ .അമ്മ: ശാരദ.