ആരും കൊതിക്കുന്ന ഒരു തുടക്കം ലഭിച്ച നടിയാണു മൈഥിലി. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുക എന്നാൽ ചെറിയ കാര്യമല്ല. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലെ മൈഥിലിയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. എന്നാൽ പിന്നീടിങ്ങോട്ട് ആ വിജയം തുടർന്ന് കൊണ്ടു വരാൻ മൈഥിലിക്ക് സാധിച്ചില്ല. വിജയങ്ങൾക്ക് പകരം വിവാദങ്ങളാണ് മൈഥിലിയെ പിന്തുടർന്ന് വന്നത്.
ഇപ്പോഴിതാ വിവാദങ്ങളെല്ലാം മാറ്റിവച്ച് പ്രിയാനന്ദൻ ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരികയാണ് മൈഥിലി. ആർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ പ്രിയാനന്ദൻ സംവിധാനം ചെയ്യുന്ന പാതിരാക്കാലം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി തിരിച്ചെത്തുന്നത്. മൈഥിലിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്ന് സംവിധായകൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രിയാനന്ദൻ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. പാതിരകാലത്തിൽ ജഹനാര എന്ന കഥാപാത്രമായി അഭിനയിക്കുന്നത് മൈഥിലിയാണ്. അവരുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷമായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്ന് സംവിധായകൻ പറയുന്നു.
മലയാള സിനിമയിൽ സ്ത്രിയെ പ്രധാന കഥാപാത്രമാക്കിയുള്ള സിനിമകൾ കുറവാണ്. പാതിരകാലം മൈഥിലിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള സ്ത്രീ പക്ഷ സിനിമയാണെന്നും പ്രിയാനന്ദൻ പറഞ്ഞു. മൈഥിലി ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യാൻ വന്ന ഫോട്ടോയ്ക്കൊപ്പമാണ് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിയുക്തകാരൻ, പുലിജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയിൽ എന്നീ ചിത്രങ്ങൾ ചെയ്തതിലൂടെ ശ്രദ്ധേയനാണ് പ്രിയനന്ദൻ. 2015 ൽ പുറത്തിറങ്ങിയ ഞാൻ നിന്നോടു കൂടെയുണ്ട് എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ ചെയ്തത്.
ഇതോടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മൈഥിലി വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഗോഡ് സേ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ മൈഥിലിയെ പ്രേക്ഷകർ കണ്ടത്. ക്രോസ് റോഡാണ് മൈഥിലി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം.
മൈഥിലി സ്ത്രീപക്ഷസിനിമയിൽ
12:30 PM Aug 02, 2017 | Deepika.com