മൂവാറ്റുപുഴ: ബിവറേജ് മദ്യവിൽപനശാല റസിഡന്റ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനു പിന്നിൽ നിക്ഷിപ്ത താത്പര്യമാണെന്ന് ആരോപണമുയരുന്നു. നാലു കുടുംബത്തിന് താമസിക്കുന്നതിനു രൂപകൽപന ചെയ്തിട്ടുള്ള കെട്ടിടത്തിൽ നാലു അടുക്കളയും എട്ട് ബെഡ്റൂമുമാണുള്ളത്. ഇത് വാണിജ്യാവശ്യത്തിന് യോജ്യമല്ലെന്നും ലൈസൻസ് ഇല്ലാത്തതിനാലും മൂവാറ്റുപുഴ മുൻസിഫ് കോടതി കെട്ടിടത്തിൽ മദ്യശാല സ്ഥാപിക്കാനുള്ള നീക്കം സ്റ്റേ ചെയ്തിരുന്നു. ഇതിലും അനുയോജ്യമായ പല അപേക്ഷകളും ലഭ്യമായിട്ടും അതുസംബന്ധിച്ച് പഠിക്കുന്നതിനോ പുതിയവ കണ്ടെത്തുന്നതിനോ അധികൃതർ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ബിവറേജ് കോർപറേഷൻ അധികൃതർക്ക് വാശികവലയിലെ കെട്ടിടം തന്നെ മതി എന്ന താത്പര്യത്തിനു പിന്നിലുള്ള വസ്തുത അന്വേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ ചെയർമാനും നഗരസഭാംഗവുമായ സെലിൻ ജോർജ്, കണ്‍വീനർ ഇമ്മാനുവൽ പാലക്കുഴി, രാജേഷ് അലക്സ്, ജോളി മണ്ണൂർ, ജയിംസ് വർഗീസ്, റെന്നി വർക്കി കാക്കനാട്ട്, എന്നിവർ ആവശ്യപ്പെട്ടു.