വടക്കാഞ്ചേരി: ഓട്ടുപാറയിൽ പ്രവർത്തിച്ചിരുന്ന കണ്‍സ്യൂമർ ഫെഡിന്റെ വിദേശ മദ്യവില്പനശാല മങ്കര ലക്ഷം വീട് പരിസരത്തേക്കു മാറ്റി സ്ഥാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് എഐവൈഎഫ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. വന്യ ജീവി സംരക്ഷണ നിയമപ്രകാരം വനത്തോടു ചേർന്നുള്ള പ്രദേശങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ കണ്‍സ്യൂമർ ഫെഡിന്റെ നിയമവിരുദ്ധമായ മദ്യശാല ബന്ധപ്പെട്ട അധികൃതർ ഇടപ്പെട്ട് നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്യശാല സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം കോടികൾ വിലമതിക്കുന്ന തേക്കുമരങ്ങൾ മച്ചാട് വനം കത്തിയതോടെ കത്തി നശിച്ചത്. മദ്യഷാപ്പ് പൂട്ടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.