പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കുളമാണ് കല്ലിടിക്ക് ചെട്ടിയാർകുളം. ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. കരിങ്കല്ല് കൊണ്ടുകെട്ടിയ കുളത്തിന്റെ സംരക്ഷണഭിത്തി കുളത്തിലേക്ക് ഇടിഞ്ഞുവീഴുകയാണ്. കുളത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന ആംഗൻവാടിയിലേക്കുള്ള വിദ്യാർഥികളും മറ്റു യാത്രക്കാരും കുളത്തിനു സമീപത്തുള്ള കൈവഴിയിലൂടെയാണ്. ഇത് വൻ അപകടത്തിനു വഴി വെക്കും. കൂടാതെ കുളത്തിൽ പായൽ കയറി വെള്ളം കറുത്തനിറമായി. കുളത്തിന്റെ സംരക്ഷണചുമതല കുറച്ചുകാലങ്ങളോളം കുളത്തിന്റെ സമീപത്ത് താമസിക്കുന്നവരുടെ സംഘടനയായ നന്മ റസിഡൻസ് അസോസിയേഷൻ ഏറ്റെടുത്ത് ചെയ്തിരുന്നു. എന്നാൽ പിന്നീട് അത് നിന്നുപോയി. ആദ്യകാലങ്ങളിൽ ഒരേക്കർ വരുന്ന സ്ഥലത്തായിരുന്നു കുളം. പിന്നീട് ഒരു സ്വകാര്യവ്യക്തി കുളം കൈയേറുകയും അത് ഇപ്പോൾ 80 സെന്റ് സ്ഥലമായി ചുരുങ്ങുകയും ചെയ്തു. ഇതിനെതിരെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റ് റോയ് കെ.ദേവസിയുടെ നേതൃത്വത്തിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. ആ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശവാസികളുടെ കുടിവെള്ള സ്രോതസാണ് ഈ പഞ്ചായത്ത് കുളം. കിണറുകളിൽ വെള്ളം നിറഞ്ഞുനിൽക്കുന്നത് ഈ കുളത്തെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ കുളത്തിന്റെ ശോചനീയാവസ്ഥ മുന്നിൽ കണ്ടുകൊണ്ട് അതിന്റെ പുനർജീവനുവേണ്ട നടപടികൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്.