തിരുവില്വാമല: പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ടൗണ്‍ പരിസരത്തെ ജലനിധി പദ്ധതിയുടെ കുഴൽക്കിണർ വറ്റിയതിനെ തുടർന്ന് ജലവിതരണം നിലച്ചു. അറുപതോളം വീടുകളിൽ ജലവിതരണം നടത്തിയിരുന്ന ഗംഗാ വികസന സമിതിയുടെ പന്പിംഗാണ് വെള്ളമില്ലാത്തതിനെ തുടർന്ന് നിലച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഈ പദ്ധതിക്കു കീഴിലുള്ളവർ കുടിവെള്ളമില്ലാതെ വലയുന്നു. ചില വീടുകളിൽ കിണർ ഉണ്ടെങ്കിലും കടുത്ത വേനൽചൂടിൽ മിക്കതും വറ്റിവരണ്ടു. പാലക്കാട് റോഡ്, വേട്ടെക്കരൻകാവ് പരിസരം തുടങ്ങി ടൗണ്‍ പരിസരത്തെ മിക്ക വീട്ടുകാരും ഈ പദ്ധതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പദ്ധതി ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് വെള്ളമില്ലാതെ പന്പിംഗ് മുടങ്ങുന്നതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്.